Saturday, June 25, 2011

പൊലീസ് ഭീകരത


സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ നിയമസഭാ മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും പ്രയോഗിച്ച് പൊലീസ് ആക്രമിച്ചു. വിദ്യാര്‍ഥികളെ വളഞ്ഞിട്ട് തല്ലിച്ചതച്ചു. പിന്തുടര്‍ന്ന് കല്ലെറിഞ്ഞ് വീഴ്ത്തുകയും ചെയ്തു. പൊലീസ് ഭീകരത തടയാന്‍ ശ്രമിച്ച എംഎല്‍എയെയും മര്‍ദിച്ചു. മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. യൂണിവേഴ്സിറ്റി കോളേജിലേക്ക് ഇരച്ചുകയറിയ വന്‍ പൊലീസ്പട വിദ്യാര്‍ഥിനികളെയടക്കം ആക്രമിച്ചു. ക്യാമ്പസിനുള്ളിലും ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കണ്ണില്‍ കണ്ടവരെയെല്ലാം പൊലീസ് ആക്രമിക്കുകയായിരുന്നു. എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടിട്ടും പൊലീസ് പിന്‍വാങ്ങാന്‍ തയ്യാറായില്ല. മണിക്കൂറുകളോളം നീണ്ട പൊലീസ് നരനായാട്ടില്‍ തലസ്ഥാന നഗരം ചോരക്കളമായി. 20 ഗ്രനേഡ് പ്രയോഗിച്ചതായാണ് വിവരം. ലാത്തിച്ചാര്‍ജിലും മര്‍ദനത്തിലും ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ നേതാക്കളടക്കം 20 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി എ എം അന്‍സാരി, കാലിന്റെ മുട്ട് തകര്‍ന്ന ജില്ലാ വൈസ് പ്രസിഡന്റ് വിനീത് ഗോവിന്ദ്, തലയില്‍ ഗ്രനേഡ് ചീളുകള്‍ തറഞ്ഞുകയറിയ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി അജേഷ്ലാല്‍ , ആര്‍ട്സ് കോളേജ് വിദ്യാര്‍ഥി അരുണ്‍ കൃഷ്ണ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര എംഎല്‍എയും എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി അംഗവുമായ ആര്‍ രാജേഷ്, സംസ്ഥാന സെക്രട്ടറി പി ബിജു, സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹിം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മനു സി പുളിക്കന്‍ , തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആര്‍ ബാലമുരളി, സെക്രട്ടറി ബെന്‍ ഡാര്‍വിന്‍ , സംസ്ഥാനകമ്മിറ്റി അംഗം ഷിജുഖാന്‍ തുടങ്ങിയവര്‍ക്കും പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റു. ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ മനു വിശ്വനാഥ് അടക്കം മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നഗരത്തിലെ വിവിധ ആശുപത്രികളില്‍ ഇവര്‍ ചികിത്സ തേടി. അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച പകല്‍ പന്ത്രണ്ടോടെ യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പാളയം യുദ്ധസ്മാരകത്തിനുസമീപം എത്തിയപ്പോഴേക്കും അപ്രതീക്ഷിതമായി പൊലീസ് ആക്രമണം ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്കുനേരെ ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു. ചിതറിപ്പോയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് വളഞ്ഞിട്ട് തല്ലിച്ചതച്ചു. ഇതിനിടയിലാണ് വലിയൊരു സംഘം പൊലീസുകാര്‍ യൂണിവേഴ്സിറ്റി കോളേജില്‍ ഇരച്ചുകയറിയത്. കോളേജിലേക്കും ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. വിദ്യാര്‍ഥികളെ ഇഷ്ടികയെറിഞ്ഞ് വീഴ്ത്തി. കോളേജില്‍ ഈ സമയം ക്ലാസ് നടക്കുന്നുണ്ടായിരുന്നു. ആക്രമണത്തില്‍നിന്ന് രക്ഷതേടി വിദ്യാര്‍ഥികളും അധ്യാപകരും ഇറങ്ങിയോടി.
ഡിസിപിമാരായ ജോളി ചെറിയാന്റെയും രാജ്പാല്‍മീണയുടെയും നേതൃത്വത്തിലായിരുന്നു കോളേജിലെ ആക്രമണം. തടയാന്‍ ശ്രമിച്ച എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹിമിനെ ഡിസിപിയുടെ നേതൃത്വത്തില്‍ പൊലീസ് വളഞ്ഞിട്ടുതല്ലി. പൊലീസ് വിദ്യാര്‍ഥികളെ വേട്ടയാടുന്നതറിഞ്ഞ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍ , തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ , കെ കുഞ്ഞമ്മദ് എംഎല്‍എ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ , സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എന്നിവര്‍ കോളേജിലെത്തി. ഇതോടെയാണ് പൊലീസ് പിന്തിരിഞ്ഞത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍ , എം എ ബേബി, വൈക്കം വിശ്വന്‍ , തോമസ് ഐസക് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു.

അന്വേഷിക്കണം: പിണറായി

എസ്എഫ്ഐ നിയമസഭാമാര്‍ച്ചിനെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമായിരുന്നു പൊലീസ് ആക്രമണം. 36 ദിവസംമാത്രം പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന്റെ അഴിഞ്ഞാട്ടത്തിന്റെ തെളിവാണ് അക്രമം. ഇതിനെതിരെ എല്ലാവിഭാഗം ജനങ്ങളും പ്രതികരിക്കണമെന്നും വിദ്യാര്‍ഥി സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും പിണറായി പറഞ്ഞു.

ജനങ്ങളേറ്റെടുക്കും: വി എസ്

സംസ്ഥാന സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസനയത്തിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ഥികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സമരം ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസൂത്രിതമായ ആക്രമണമാണ് പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയത്. സ്വകാര്യ വിദ്യാഭ്യാസക്കച്ചവടക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാര്‍ഥികളുടെ ചോരകൊണ്ട് കളിക്കരുതെന്ന് വി എസ് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.



കേരളത്തിലെ പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിക്കുക: എസ്എഫ്ഐ

ന്യൂഡല്‍ഹി: കേരളത്തില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ തല്ലിച്ചതച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കാന്‍ എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി ആഹ്വാനം ചെയ്തു.

മാനേജ്മെന്റുകള്‍ക്ക് ഇഷ്ടമുള്ള ഫീസ് വാങ്ങാന്‍ അവകാശം നല്‍കുകയും മാര്‍ക്കിനെ മറികടന്ന് പണമുള്ളവര്‍ക്ക് മാത്രം പഠിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്യുന്ന നയത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതികരിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ 22 പേര്‍ക്ക് കണ്ണൂരിലും രണ്ട് പേര്‍ക്ക് എറണാകുളത്തും പൊലീസ് മര്‍ദനമേറ്റു. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വി ശിവദാസനും ഇതിലുള്‍പ്പെടുന്നു. തെറ്റായ വിദ്യാഭ്യാസനയം സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഉപേക്ഷിക്കണമെന്നും കേന്ദ്ര എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

deshabhimani 250611

3 comments:

  1. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ നിയമസഭാ മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും പ്രയോഗിച്ച് പൊലീസ് ആക്രമിച്ചു. വിദ്യാര്‍ഥികളെ വളഞ്ഞിട്ട് തല്ലിച്ചതച്ചു. പിന്തുടര്‍ന്ന് കല്ലെറിഞ്ഞ് വീഴ്ത്തുകയും ചെയ്തു. പൊലീസ് ഭീകരത തടയാന്‍ ശ്രമിച്ച എംഎല്‍എയെയും മര്‍ദിച്ചു. മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. യൂണിവേഴ്സിറ്റി കോളേജിലേക്ക് ഇരച്ചുകയറിയ വന്‍ പൊലീസ്പട വിദ്യാര്‍ഥിനികളെയടക്കം ആക്രമിച്ചു. ക്യാമ്പസിനുള്ളിലും ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കണ്ണില്‍ കണ്ടവരെയെല്ലാം പൊലീസ് ആക്രമിക്കുകയായിരുന്നു. എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടിട്ടും പൊലീസ് പിന്‍വാങ്ങാന്‍ തയ്യാറായില്ല. മണിക്കൂറുകളോളം നീണ്ട പൊലീസ് നരനായാട്ടില്‍ തലസ്ഥാന നഗരം ചോരക്കളമായി. 20 ഗ്രനേഡ് പ്രയോഗിച്ചതായാണ് വിവരം. ലാത്തിച്ചാര്‍ജിലും മര്‍ദനത്തിലും ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ നേതാക്കളടക്കം 20 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ReplyDelete
  2. kollam.. those poor students dont know whom they are fighting for.. I did march like this in 1985.. the infamous private poly strike... the same time VS and Pinarayi send their kids to management school... I know these kids will learn it again the hard way :)

    ReplyDelete
  3. if you dont want to study, you strike without disturbing others.. if not govt should take actions.

    ReplyDelete