Thursday, June 30, 2011

ഡീസല്‍ വില വര്‍ധന പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രണബ് മുഖര്‍ജി

വാഷിംഗ്ടണ്‍: 

ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വര്‍ധിപ്പിച്ച വില കുറയ്ക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. വര്‍ധിപ്പിച്ച ഇന്ധന വില കുറയ്ക്കണമെന്ന് വിവിധ കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വിലകള്‍ കുറയ്ക്കുന്നത് പരിഗണിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവ കുറച്ച നടപടി ധന കമ്മിയെ ബാധിക്കില്ലെന്നും 2011-12 വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 8.5 ശതമാനം വളര്‍ച്ച നേടുമെന്നും മുഖര്‍ജി വിശ്വാസം പ്രകടിപ്പിച്ചു.

ഇന്ധനങ്ങളുടെ തീരുവകള്‍ കുറച്ചതിലൂടെ 49,000 കോടി രൂപയുടെ കുറവുണ്ടാകുമെങ്കിലും അത് ധന കമ്മിയെ ബാധിക്കില്ല. കഴിഞ്ഞ വര്‍ഷം 4.7 ശതമാനമായിരുന്ന ധന കമ്മി 2011-12ല്‍ ആഭ്യന്തര മൊത്തം ഉല്‍പ്പാദനത്തിന്റെ 4.6 ശതമാനമായി കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരന്റെ കണക്കുകൂട്ടല്‍.

പണപ്പെരുപ്പത്തിന്റെ തോത് നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് വളര്‍ച്ച ലക്ഷ്യമിട്ടുള്ള നടപടികള്‍ മനപൂര്‍വം ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുഖര്‍ജി പറഞ്ഞു. ഈ സാഹചര്യമുണ്ടെങ്കിലും സാമ്പത്തിക വളര്‍ച്ചാനിരക്ക് എട്ട് ശതമാനത്തിനു മുകളിലെത്തും. വളര്‍ച്ചയുടെയും പണപ്പെരുപ്പത്തിന്റെയും തോത് സന്തുലിതമാക്കുന്നതിന് സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് ശ്രമിക്കുകയാണെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

പണപ്പെരുപ്പം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടേതുപോലൊരു വികസ്വര സമ്പദ്‌വ്യവസ്ഥയില്‍ പണപ്പെരുപ്പത്തെ ഒരു പ്രത്യേക പരിധിയില്‍ കൊണ്ടുവരാന്‍ കഴിയില്ല. ഇതിന്റെ പരിണിതഫലങ്ങള്‍ക്ക് സാധാരണക്കാരാണ് വിധേയരാകേണ്ടതെന്നും അവരെയാണ് ദോഷകരമായി ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പണപ്പെരുപ്പനിരക്ക് രാജ്യത്തിന് താങ്ങാനാവില്ല. കാരണം അത് ഉല്‍പ്പാദനം തടയുകയും തൊഴിലവസരങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

janayugom 300611

1 comment:

  1. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വര്‍ധിപ്പിച്ച വില കുറയ്ക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. വര്‍ധിപ്പിച്ച ഇന്ധന വില കുറയ്ക്കണമെന്ന് വിവിധ കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വിലകള്‍ കുറയ്ക്കുന്നത് പരിഗണിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

    ReplyDelete