Monday, June 27, 2011

ചെറുഭൂരിപക്ഷ സര്‍ക്കാര്‍ നിലനിന്നത് അടിയന്തരാവസ്ഥയില്‍ : കോടിയേരി

കോഴിക്കോട്: ചെറുഭൂരിപക്ഷമുള്ള 1970 ലെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് മറക്കരുതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അടിയന്തരാവസ്ഥാവിരുദ്ധ ദിനത്തിന്റെ ഭാഗമായി കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുനനു അദ്ദേഹം.

അടിയന്തരാവസ്ഥയുടെ പിന്‍ബലത്തില്‍ തെരഞ്ഞെടുപ്പ് നടത്താതെ കാലാവധി നീട്ടിയാണ് അന്ന് ഭരണം മുന്നോട്ടുപോയത്. നൂല്‍ബലത്തിലുള്ള യുഡിഎഫ്ഭരണത്തെ അടിയന്തരാവസ്ഥ ഭരണവുമായി താരതമ്യപ്പെടുത്തുന്ന ഉമ്മന്‍ചാണ്ടിയുടെ മനസ്സില്‍ എന്തെന്ന് വ്യക്തമാക്കണം. അന്ന് ജയിലിലായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ വാഗ്ദാനം നല്‍കി മോചിപ്പിച്ച് മന്ത്രിയാക്കി. രാഷ്ട്രീയകക്ഷി മാറാന്‍ നേതാക്കള്‍ക്കുള്ള പരീക്ഷണവേദിയാക്കി ജയിലുകളെ മാറ്റി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജയിലിലിട്ട് ഭരിക്കാവുന്ന സ്ഥിതിയല്ല ഇന്നുള്ളത്. ഉമ്മന്‍ചാണ്ടി വന്ന് ഒരുമാസത്തിനകം ഗ്രനേഡ്പ്രയോഗം തുടങ്ങി. വിദ്യാര്‍ഥികള്‍ക്ക് നേരെ കഴിഞ്ഞ ദിവസം അതുണ്ടായി. അഞ്ചുവര്‍ഷം പൊലീസ് ഗ്രനേഡ് പുറത്തെടുത്തിരുന്നില്ല. ഇലക്ട്രിക് ബാറ്റണും രംഗത്തെത്തിയിട്ടുണ്ട്. ആയുധവും അധികാരവും പ്രയോഗിച്ച് ഭരണം നടത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് ജനകീയപ്രതിരോധത്തില്‍ തകരും. അടിയന്തരാവസ്ഥക്കാലത്ത് കുത്തിനിറച്ച ജയിലുകളായിരുന്നു ഉണ്ടായത്. കിരാതവും ക്രൂരവുമായ ഭീകരതയാണ് അന്ന് അരങ്ങേറിയത്. അതേപ്പറ്റി പഠിച്ച ഷാ കമീഷന്‍ റിപ്പോര്‍ട് പോലും പിടിച്ചെടുത്ത് ചുട്ടെരിച്ചു പിന്നീട് വന്ന ഇന്ദിരാഗാന്ധി സര്‍ക്കാര്‍ .

അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം രാജ്യത്ത് ഇന്നുണ്ട്. കേന്ദ്രമന്ത്രിമാരായ പ്രണബ്കുമാര്‍ മുഖര്‍ജിയുടെയും ജയ്പാല്‍ റെഡ്ഡിയുടെയും വാക്കുകളില്‍ കഴിഞ്ഞദിവസം അതിന്റെ അനുരണനമുണ്ടായി. ഡീസല്‍ വില കൂട്ടിയ ജയ്പാല്‍ റെഡ്ഡി പറഞ്ഞത് ഇതല്ലാതെ വേറെ ബദലില്ലെന്നാണ്. അടിയന്തരാവസ്ഥാപ്രഖ്യാപനത്തിന് സമാനമായ സാഹചര്യമെന്നാണ് പ്രണബ്കുമാര്‍ മുഖര്‍ജി പറഞ്ഞത്. അഴിമതിയും ഭരണകൂട ഭീകരതയുമായി അടിയന്തരാവസ്ഥയിലെ കാലഘട്ടം രൂപപ്പെടുന്നുണ്ട്. പശ്ചിമബംഗാളില്‍ അതിന്റെ ചലനം കണ്ടുതുടങ്ങി. തെരഞ്ഞെടുപ്പിനുശേഷം മാത്രം 21 സിപിഐ എം പ്രവര്‍ത്തകരെ വധിച്ചു. ജനമുന്നേറ്റം അട്ടിമറിക്കാനാണ് രാംദേവുമാരെയും അണ്ണാഹസാരമാരെയും രംഗത്തിറക്കിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സോഷ്യലിസ്റ്റ് ജനത(ഡമോക്രാറ്റിക്) ജനറല്‍ സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി, സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മേയര്‍ എ കെ പ്രേമജം അധ്യക്ഷയായി. കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും കെ കെ സി പിള്ള നന്ദിയും പറഞ്ഞു.

deshabhimani 270611

1 comment:

  1. ചെറുഭൂരിപക്ഷമുള്ള 1970 ലെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് മറക്കരുതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അടിയന്തരാവസ്ഥാവിരുദ്ധ ദിനത്തിന്റെ ഭാഗമായി കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുനനു അദ്ദേഹം

    ReplyDelete