Monday, June 27, 2011

പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് പ്രതിസന്ധി രൂക്ഷമാകും

ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പണപ്പെരുപ്പം രണ്ടക്കത്തിലെത്തിക്കും. ഇത് രാജ്യത്തെ കടുത്ത വിലക്കയറ്റത്തിലേക്കും പ്രതിസന്ധിയിലേക്കും തള്ളിവിടുമെന്ന് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു. പണപ്പെരുപ്പം ജൂലൈ ആദ്യംതന്നെ 10 ശതമാനമാകുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി രാജഗോപാല്‍ വെളിപ്പെടുത്തി. അതിനിടെ, ഇന്ധനവില വര്‍ധനക്കെതിരെ രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്നിട്ടും തീരുമാനം പുനഃപരിശോധിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍ . ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലിട്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്ന് ധനമന്ത്രിയും എഐസിസിയും ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ചെവി ക്കൊണ്ടില്ല.

ആഗോളവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെകൂടിയതാണ് ഇപ്പോള്‍ ഇന്ധനവില കൂട്ടാന്‍ കാരണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആവര്‍ത്തിച്ചു(ആഗോള വിപണിയില്‍ എണ്ണ വില വീപ്പയ്ക്ക് 90 ഡോളറില്‍ താഴെയാവുകയാണ് ചെയ്തത്). പണപ്പെരുപ്പം 10 ശതമാനമാകുന്നത് ആശങ്കയുണ്ടാക്കുമെങ്കിലും 2012 മാര്‍ച്ചോടെ അത് 6.5 ശതമാനത്തില്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍വരെ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തന്നെയാകുമെന്ന് റിസര്‍വ് ബാങ്കും വ്യക്തമാക്കിയിരുന്നു. ഏപ്രിലില്‍ പണ പ്പെരുപ്പം 8.66 ശതമാനമായിരുന്നു. മെയ് ആദ്യം പെട്രോള്‍വില കൂട്ടിയതോടെ 9.06 ശതമാനമായി. ഭക്ഷ്യപണപ്പെരുപ്പം ജൂണ്‍ 11ന് അവസാനിച്ച ആഴ്ചയില്‍ 9.13 ആയി വര്‍ധിച്ചിരുന്നു.

പണപ്പെരുപ്പവും അഴിമതിയുമാണ് രാജ്യം ചര്‍ച്ച ചെയ്യേണ്ട പ്രധാനകാര്യങ്ങളെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമന്‍ ജലാല്‍ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം ഭയാനക സ്ഥിതിയുണ്ടാക്കുന്നില്ലെങ്കിലും അത് നേരിടാനുള്ള ശ്രമം നടത്തിയില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകും. 1970ലും, 80ലും, 90ലും ഇത്തരം പ്രതിസന്ധികളുണ്ടായെങ്കിലും അവയെ നേരിടാന്‍ നമുക്കായെന്നും അദ്ദേഹം പറഞ്ഞു. ഡീസല്‍വില വര്‍ധനയെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും ചരക്ക്ലോറി നിരക്ക് കൂട്ടി. ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ ശനിയാഴ്ച പുതിയ നിരക്ക് നിലവില്‍ വന്നു. തമിഴ്നാട്ടില്‍ ലോറിവാടക കൂടുന്നത് പച്ചക്കറിക്കും പലവ്യഞ്ജനത്തിനും കേരളത്തില്‍വില വര്‍ധിപ്പിക്കും. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ലോറിയുടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. 27നു ചേരുന്ന ദേശീയസമിതിയില്‍ പണിമുടക്കുള്‍പ്പെടെയുള്ള സമരപരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് അഖിലേന്ത്യ മോട്ടോര്‍ കോണ്‍ഗ്രസ് അറിയിച്ചു. ഇന്ധനവില വര്‍ധന വ്യവസായങ്ങളെയും ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ബാങ്കിങ് നിരക്ക് ഇനിയും കൂട്ടണമെന്ന് രാജ്യത്തെ വിവിധ ചേംബര്‍ ഓഫ് കൊമേഴ്സുകള്‍ ആവശ്യപ്പെട്ടു. ജൂണ്‍ 16ന് റിസര്‍വ് ബാങ്ക് പുതിയ ബാങ്കിങ് നിരക്ക് പ്രഖ്യാപിച്ചിരുന്നു.

deshabhimani 270611

1 comment:

  1. ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പണപ്പെരുപ്പം രണ്ടക്കത്തിലെത്തിക്കും. ഇത് രാജ്യത്തെ കടുത്ത വിലക്കയറ്റത്തിലേക്കും പ്രതിസന്ധിയിലേക്കും തള്ളിവിടുമെന്ന് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു. പണപ്പെരുപ്പം ജൂലൈ ആദ്യംതന്നെ 10 ശതമാനമാകുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി രാജഗോപാല്‍ വെളിപ്പെടുത്തി. അതിനിടെ, ഇന്ധനവില വര്‍ധനക്കെതിരെ രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്നിട്ടും തീരുമാനം പുനഃപരിശോധിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍ . ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലിട്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്ന് ധനമന്ത്രിയും എഐസിസിയും ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ചെവി ക്കൊണ്ടില്ല.

    ReplyDelete