Tuesday, June 28, 2011

ഇന്ധനവിപണി കേന്ദ്രത്തിന് ഇപ്പോഴും അക്ഷയഖനി

ഇന്ധനവില്‍പ്പനയില്‍ വന്‍നഷ്ടം അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ നടപ്പുസാമ്പത്തികവര്‍ഷവും വിവിധ ഇനം ഇന്ധനനികുതികളിലൂടെ വന്‍ലാഭം കൊയ്യും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,20,000 കോടി രൂപ ഇന്ധന നികുതികളിലൂടെ മാത്രം സര്‍ക്കാരിന് ലഭിച്ചു. ഇറക്കുമതി തീരുവയിലും എക്സൈസ് തീരുവയിലും കുറവ് വരുത്തിയെങ്കിലും ഈ വര്‍ഷം ഒരുലക്ഷം കോടി രൂപയെങ്കിലും സര്‍ക്കാരിന് വരുമാനമുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എണ്ണ കമ്പനികള്‍ക്ക് സബ്സിഡി ഇനത്തില്‍ 25,000 കോടിയോളം മാത്രം നല്‍കിയാല്‍ മതി.

കുറെ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ ഇന്ധന നികുതി വരുമാനത്തില്‍ വലിയ വര്‍ധനയാണുള്ളത്. ഇന്ധന ഉപയോഗം വര്‍ധിക്കുന്നതാണ് ഇതിന് കാരണം. 2009-10 സാമ്പത്തികവര്‍ഷം തൊണ്ണൂറായിരം കോടിയോളം രൂപയാണ് ഇന്ധന നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. 2010-11 സാമ്പത്തികവര്‍ഷം ഈ വരുമാനം 1,20000 കോടിയായി. നികുതി നിരക്കില്‍ മാറ്റം വരുത്തിയിരുന്നെങ്കില്‍ നടപ്പുവര്‍ഷം ഒന്നര ലക്ഷം കോടി വരുമാനം പ്രതീക്ഷിച്ചിരുന്നതാണ്. കസ്റ്റംസ്- എക്സൈസ് തീരുവകള്‍ കുറച്ചതുവഴി നടപ്പുവര്‍ഷം 49000 കോടിയുടെ വരുമാനക്കുറവ് വരുമെന്നാണ് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി അവകാശപ്പെട്ടത്. എന്നാല്‍ , നടപ്പുവര്‍ഷം മൂന്നുമാസം പിന്നിട്ട ശേഷം മാത്രമാണ് നികുതികളിലെ കുറവെന്നതിനാല്‍ വരുമാനത്തിലെ കുറവ് പരമാവധി 35,000 കോടി മാത്രമായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല അന്താരാഷ്ട്രവിപണിയില്‍ എണ്ണവില 113 ഡോളര്‍ വരെയായി ഉയര്‍ന്ന കഴിഞ്ഞ മൂന്നുമാസം കൂടിയ നികുതിനിരക്ക് തന്നെ കേന്ദ്രത്തിന് ഈടാക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ അന്താരാഷ്ട്രവില കുത്തനെ ഇടിയുകയാണ്. അതുകൊണ്ട് തന്നെ കസ്റ്റംസ് തീരുവയും മറ്റും കുറച്ചത് സര്‍ക്കാരിന് വലിയ നഷ്ടം വരുത്തില്ല. ഇന്ധനവില കുത്തനെ വര്‍ധിച്ചിച്ചതിനാല്‍ നടപ്പുവര്‍ഷം സബ്സിഡി ചെലവ് കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ . ബജറ്റില്‍ 23640 കോടി മാത്രമാണ് സബ്സിഡിക്കായി നീക്കിവച്ചിട്ടുള്ളത്. മുന്‍വര്‍ഷം 38000 കോടി സബ്സിഡിയായി നല്‍കിയിരുന്നു. ചുരുക്കത്തില്‍ നികുതിനിരക്കുകളില്‍ വരുത്തിയ കുറവ് സര്‍ക്കാരിന് ഒരു നഷ്ടവും വരുത്തില്ല.

അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്രവില ഇടിയുന്ന ഘട്ടത്തില്‍ നിലവിലുള്ള വിലവര്‍ധന സര്‍ക്കാരിന് യഥാര്‍ഥത്തില്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ , ഇത് മറച്ചുവച്ച് തീര്‍ത്തും ഒഴിവാക്കാനാകാത്ത ഘട്ടത്തിലാണ് വിലകള്‍ കൂട്ടിയതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാധ്യമങ്ങളിലൂടെ പരസ്യപ്രചാരണത്തിനാണ് സര്‍ക്കാര്‍ മുതിരുന്നത്. ഏതാണ്ട് 84 ശതമാനം അസംസ്കൃത എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണെന്നും വില 110 ഡോളര്‍ വരെ ഉയര്‍ന്നതുകൊണ്ടാണ് ആഭ്യന്തരവിലകള്‍ കൂട്ടിയതെന്നും പരസ്യത്തില്‍ പറയുന്നു. എന്നാല്‍ , ഇറക്കുമതി ചെയ്യുന്ന എണ്ണയില്‍നല്ലൊരു പങ്ക് സംസ്കരിച്ച ശേഷം വന്‍ലാഭത്തില്‍ എണ്ണകമ്പനികള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന വാസ്തവം സര്‍ക്കാര്‍ മറച്ചുപിടിക്കുന്നു. നികുതി കുറച്ചതിലൂടെ 49000 കോടി നഷ്ടമുണ്ടാകുമെന്ന് നുണപ്രചാരണവുമുണ്ട്. അന്താരാഷ്ട്രവിലയും ആഭ്യന്തരവിലയും തമ്മിലുള്ള അന്തരം എടുത്തുകാട്ടി അത് നഷ്ടമാണെന്ന് തെറ്റിദ്ധരിപ്പിക്കാനും പരസ്യത്തില്‍ ശ്രമിക്കുന്നു. ഇന്ത്യയിലെ എല്‍പിജി, മണ്ണെണ്ണ വിലകള്‍ ദക്ഷിണേഷ്യന്‍ മേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് അവകാശപ്പെടുന്ന പെട്രോളിയം മന്ത്രാലയം എന്നാല്‍ പെട്രോള്‍ - ഡീസല്‍ നിരക്കുകള്‍ ഏറ്റവും ഉയര്‍ന്നതാണെന്ന കാര്യം മറച്ചുവയ്ക്കുകയാണ്.
(എം പ്രശാന്ത്)

deshabhimani 280611

1 comment:

  1. ഇന്ധനവില്‍പ്പനയില്‍ വന്‍നഷ്ടം അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ നടപ്പുസാമ്പത്തികവര്‍ഷവും വിവിധ ഇനം ഇന്ധനനികുതികളിലൂടെ വന്‍ലാഭം കൊയ്യും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,20,000 കോടി രൂപ ഇന്ധന നികുതികളിലൂടെ മാത്രം സര്‍ക്കാരിന് ലഭിച്ചു. ഇറക്കുമതി തീരുവയിലും എക്സൈസ് തീരുവയിലും കുറവ് വരുത്തിയെങ്കിലും ഈ വര്‍ഷം ഒരുലക്ഷം കോടി രൂപയെങ്കിലും സര്‍ക്കാരിന് വരുമാനമുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എണ്ണ കമ്പനികള്‍ക്ക് സബ്സിഡി ഇനത്തില്‍ 25,000 കോടിയോളം മാത്രം നല്‍കിയാല്‍ മതി.

    ReplyDelete