Thursday, June 30, 2011

തല്ലിയാല്‍ ഒതുങ്ങില്ല, ഈ സമരം

ജനവിരുദ്ധ വിദ്യാഭ്യാസനയത്തില്‍ പ്രതിഷേധിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ബുധനാഴ്ച തലസ്ഥാന നഗരിയില്‍ നടന്ന നിഷ്ഠൂരമര്‍ദനം. സമരം ചെയ്യുന്നവര്‍ പൊലീസിനുനേരെ അക്രമം കാണിച്ചാല്‍ പൊലീസ് ലാത്തിച്ചാര്‍ജു നടത്തുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്നത് സംഘട്ടനം ആയിരുന്നില്ല. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ ഐ എസ് എഫിന്റെയും എ ഐ വൈ എഫിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച നിയമസഭ മാര്‍ച്ച് തീര്‍ത്തും സമാധാനപരമായിരുന്നു. എ ഐ എസ് എഫിന്റെയും എ ഐ വൈ എഫിന്റെയും സംസ്ഥാന പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ നയിച്ച മാര്‍ച്ച് നിയമസഭാ കോംപ്ലക്‌സിനും അകലെവച്ചു തടഞ്ഞ പൊലീസ് ഒരു പ്രകോപനവുമില്ലാതെ ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. കേരളത്തിലെ മിക്ക ടി വി ചാനലുകളും ആ ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കല്ലെറിയുകയോ പൊലീസിനു നേരെ അക്രമം നടത്തുകയോ ചെയ്തില്ല. പൊലീസ് മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരം ലാത്തിചാര്‍ജ് തുടങ്ങുകയായിരുന്നു. ഒപ്പം ജലപീരങ്കി പ്രയോഗവും ഗ്രനേഡ് ഏറും. പൊലീസുകാര്‍ കൂട്ടംകൂടി നിന്ന് പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. പതിവ് ലാത്തികള്‍ക്കു പുറമെ ഇലക്ട്രിക് ലാത്തിയും യുവജന വിദ്യാര്‍ഥി പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ പൊലീസ് നിര്‍ബാധം ഉപയോഗിച്ചു. 2001-2006  ലെ യു ഡി എഫ് ഭരണകാലത്ത് സമരം ചെയ്യുന്നവര്‍ക്ക് എതിരെ ഇലക്ട്രിക് ലാത്തി വ്യാപകമായി ഉപയോഗിച്ചിരുന്നു. അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇലക്ട്രിക് ലാത്തി പ്രയോഗം കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നിരോധിച്ചതാണ്. യു ഡി എഫ് ഭരണം തിരിച്ചുവന്നതോടെ ഇലക്ട്രിക് ലാത്തി പ്രയോഗവും തിരിച്ചെത്തി.

മാരകമായി മുറിവേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പൊലീസിന്റെ മര്‍ദനമെന്നതിന്റെ തെളിവാണ് മിക്കവര്‍ക്കും തലയ്ക്ക് അടിയേറ്റത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുന്നവരുടെ തലതല്ലി പൊട്ടിച്ച്, നിത്യരോഗികളാക്കി മാറ്റുക എന്ന അങ്ങേ അറ്റം നികൃഷ്ടമായ ലാക്കോടുകൂടിയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. പെണ്‍കുട്ടികളെ തിരഞ്ഞുപിടിച്ചു അക്രമിക്കാന്‍ പൊലീസ് പ്രത്യേകം കണ്ണുവച്ചു.

എ ഐ വൈ എഫും എ ഐ എസ് എഫും നടത്തിയ നിയമസഭ മാര്‍ച്ചിനുനേരെ നടത്തിയ ആക്രമണത്തിന്റെ ആവര്‍ത്തനമായിരുന്നു എസ് എഫ് ഐ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയും പൊലീസ് അവലംബിച്ചത്. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കു നേരെ ലാത്തിചാര്‍ജ് നടത്തുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തു.

തലസ്ഥാന നഗരിയില്‍ ഇന്നലെ വിദ്യാര്‍ഥി യുവജന പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടത്തിയ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മുപ്പതില്‍പ്പരം പേര്‍ ആശുപത്രിയിലാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പലരുടെയും നില ഗുരുതരമാണ്.

സര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രക്ഷോഭ രംഗത്താണ്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ മാത്രമല്ല, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു പ്രക്ഷോഭം നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ പാര്‍ട്ടിയായ മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം എസ് എഫ് പോലും സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് എതിരെ സമരം സംഘടിപ്പിച്ചു. സ്വാശ്രയകോളജ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കു പോലുമറിയാം. മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിച്ച തീയതിക്കകം സര്‍ക്കാര്‍ ലിസ്റ്റു നല്‍കാതെ മെറിറ്റ് സീറ്റുകള്‍ നഷ്ടപ്പെടുത്തി. മുഴുവന്‍ സീറ്റുകളും മാനേജ്‌മെന്റിനു നല്‍കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. സര്‍ക്കാരിന്റെ സമീപനത്തെ കോടതിയും വിമര്‍ശിച്ചു. അഞ്ഞൂറിലധികം സി ബി എസ് സി വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം തകര്‍ക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ ഗൂഢനീക്കമാണ് അനാവരണം ചെയ്യപ്പെട്ടത്. പൊതുവിദ്യാഭ്യാസ മേഖല തകര്‍ത്ത് വിദ്യാഭ്യാസ രംഗം വാണിജ്യവല്‍ക്കരിക്കുന്നതിന്നെതിരെ വ്യാപകമായ പ്രതിഷേധം വളര്‍ന്നുവന്നിട്ടുണ്ട്. കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി, ജനങ്ങളില്‍ ഉല്‍കണ്ഠ വളര്‍ത്തുന്നതാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍. ഇതിന്നെതിരെ പ്രതിഷേധിക്കുന്നവരെയെല്ലാം പൊലീസിനെ കയറൂരിവിട്ട് തല്ലിയൊതുക്കാനാണ് യു ഡി എഫ് നേതൃത്വം ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു ഡി എഫ് നേതൃത്വവും കേരളത്തിന്റെ ചരിത്രം വിസ്മരിക്കരുത്. ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനായി വിദ്യാര്‍ഥികളെ തല്ലിച്ചതക്കാന്‍ ശ്രമിച്ച ഭരണാധികാരികളുടെ ഗതി യു ഡി എഫ് നേതാക്കന്മാര്‍ ഓര്‍ക്കണം. വിദ്യാഭ്യാസ വാണിഭക്കാരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ ഭീകരവാഴ്ച അഴിച്ചുവിടുന്നതിനെ ജനാധിപത്യ കേരളം എന്തുവിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കും.

janayugom editorial 300611

2 comments:

  1. ജനവിരുദ്ധ വിദ്യാഭ്യാസനയത്തില്‍ പ്രതിഷേധിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ബുധനാഴ്ച തലസ്ഥാന നഗരിയില്‍ നടന്ന നിഷ്ഠൂരമര്‍ദനം. സമരം ചെയ്യുന്നവര്‍ പൊലീസിനുനേരെ അക്രമം കാണിച്ചാല്‍ പൊലീസ് ലാത്തിച്ചാര്‍ജു നടത്തുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്നത് സംഘട്ടനം ആയിരുന്നില്ല. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ ഐ എസ് എഫിന്റെയും എ ഐ വൈ എഫിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച നിയമസഭ മാര്‍ച്ച് തീര്‍ത്തും സമാധാനപരമായിരുന്നു. എ ഐ എസ് എഫിന്റെയും എ ഐ വൈ എഫിന്റെയും സംസ്ഥാന പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ നയിച്ച മാര്‍ച്ച് നിയമസഭാ കോംപ്ലക്‌സിനും അകലെവച്ചു തടഞ്ഞ പൊലീസ് ഒരു പ്രകോപനവുമില്ലാതെ ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. കേരളത്തിലെ മിക്ക ടി വി ചാനലുകളും ആ ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കല്ലെറിയുകയോ പൊലീസിനു നേരെ അക്രമം നടത്തുകയോ ചെയ്തില്ല. പൊലീസ് മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരം ലാത്തിചാര്‍ജ് തുടങ്ങുകയായിരുന്നു.

    ReplyDelete
  2. shoot at sight.. no mercy for demolishing public property or disturbing/stopping any general public normal activities!

    ReplyDelete