Thursday, August 4, 2011

അറബ് വസന്തം അനിശ്ചിതത്വത്തില്‍

ആഗോളതലത്തില്‍ മാധ്യമലോകം കൊണ്ടാടിയ 'അറബ് വസന്തം' ഇസ്‌ലാമിക യാഥാസ്ഥിതികതയുടെ കൊടും ശൈത്യത്തിലെക്കു വഴുതി മാറുകയാണോ എന്ന ആശങ്ക ഉയരുന്നു. മൂന്നു പതിറ്റാണ്ട് ഈജിപ്റ്റിനെ അടക്കിവാണ ഹൊസ്‌നി മുബാറക്കിനെ അധികാരഭ്രഷ്ടനാക്കിയ മതേതര ജനാധിപത്യ ജനകീയ മുന്നേറ്റത്തെ അട്ടിമറിക്കാന്‍ ഇസ്‌ലാമിക യാഥാസ്ഥിതികര്‍ രംഗത്തെത്തിയിരിക്കുന്നു. ജൂലൈ 29 ന് കെയ്‌റോയിലെ പ്രസിദ്ധമായ തഹ്‌രീര്‍ ചത്വരത്തിലും മറ്റു പ്രധാന നഗരങ്ങളിലും അരങ്ങേറിയ വമ്പിച്ച ഇസ്‌ലാമിക യാഥാസ്ഥിതിക പ്രകടനം രാജ്യത്തിനുള്ളിലും പുറത്തും അത്തരം ആശങ്കകളാണ് ഉണര്‍ത്തുന്നത്. ഈജിപ്റ്റിലെ ജനാധിപത്യശക്തികള്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് മതേതര ജനാധിപത്യ ശക്തികളുടെ പുനരേകീകരണത്തിനുള്ള ശ്രമങ്ങള്‍ക്കു തുടക്കംകുറിച്ചുകഴിഞ്ഞു.

ഈജിപ്റ്റ് ഫലത്തില്‍ രാഷ്ട്രീയവും ആശയപരവുമായ ഒരു വഴിത്തിരിവിലാണ് എത്തിനില്‍ക്കുന്നത്. ഒരിക്കല്‍കൂടി സൈനിക ഭരണത്തിലേക്കോ അല്ലെങ്കില്‍ മതരാഷ്ട്രത്തിലേക്കോ എന്നതാണ് തീരുമാനിക്കപ്പെടേണ്ടത്. ഈ ചോദ്യത്തിനു മറുപടി കണ്ടെത്തുകയെന്നതാണ് ജനാധിപത്യവാദികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ സിരാകേന്ദ്രമായി മാറിയ തഹ്‌രീര്‍ ചത്വരത്തില്‍ യാഥാസ്ഥിതിക സലാഫികളും ഗണ്യമായ ജനസ്വാധീനമുള്ള മുസ്‌ലിം ബ്രദര്‍ഹുഡും സംഘടിപ്പിച്ച പ്രകടനത്തില്‍ പതിനായിരക്കണക്കിന് മതവാദികള്‍ അണിനിരന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈജിപ്റ്റില്‍ വിജയപതാകയുയര്‍ത്തിയ അറബ് വസന്തത്തില്‍ അണിനിരന്ന മതനിരപേക്ഷവും സങ്കുചിത ദേശീയവാദവിരുദ്ധമായ ജനസഞ്ചയത്തില്‍ നിന്നു വിഭിന്നമായി പ്രകടമായ പക്ഷപാതിത്വ പ്രകടനമാണ് ഇപ്പോള്‍ അരങ്ങേറിയത്.

''ഭരണഘടനക്കുമുപരി ഇസ്‌ലാമിക നിയമങ്ങള്‍'', ''പാശ്ചാത്യവും പൗരസ്ഥികവുമല്ല'', ''ഉദാരവും മതനിരപേക്ഷവുമല്ല'' എന്ന് പ്രഖ്യാപിക്കുന്ന ബാനറുകളും ''ഇസ്‌ലാമികം, ഇസ്‌ലാമികം'' എന്നു മുഴങ്ങുന്ന  മുദ്രാവാക്യങ്ങളും പ്രകടനത്തിന്റെ അന്തസത്ത എന്തെന്ന് അര്‍ഥശങ്കക്കിടയില്ലാംവിധം പ്രഖ്യാപിച്ചു. തലസ്ഥാനമായ കെയ്‌റോയ്ക്കു പുറമെ ആലക്‌സാന്‍ഡ്രിയ, സൂയസ് തുടങ്ങിയ പ്രധാന നഗരങ്ങളിലും സമാന പ്രകടനങ്ങള്‍ അരങ്ങേറി. രാഷ്ട്രത്തിനു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് സൈന്യത്തോടും പൊതു ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഭരണകൂടത്തോടും ഈ പ്രകടനങ്ങളിലൂടെ അഭ്യര്‍ഥിക്കണമെന്ന ജനാധിപത്യവാദികളുടെ അഭ്യര്‍ഥനകള്‍ നിരാകരിക്കപ്പെട്ടു. സൈന്യത്തിനെതിരെ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന അഭ്യര്‍ഥന വെള്ളിയാഴ്ച നമസ്‌കാരത്തില്‍ നിരാകരിച്ചതിനെ തുടര്‍ന്ന് പ്രകടനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ജനാധിപത്യവാദികള്‍ നിര്‍ബന്ധിതരായി. മുസ്‌ലിം യാഥാസ്ഥിതികരുമായി ആശയവിനിമയത്തിനുള്ള വഴികളെല്ലാം അടഞ്ഞിട്ടില്ലെന്ന പ്രതീക്ഷയിലാണ് ജനാധിപത്യവാദികള്‍. ഈജിപ്റ്റിന്റെ രാഷ്ട്രീയ പരിണാമത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിവരുന്ന ഇസ്‌ലാമിക് ബ്രദര്‍ഹുഡിലെ മിതവാദികളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ജനാധിപത്യവാദികളും അവരുടെ പ്രസ്ഥാനങ്ങളും

janayugom 030811

1 comment:

  1. ആഗോളതലത്തില്‍ മാധ്യമലോകം കൊണ്ടാടിയ 'അറബ് വസന്തം' ഇസ്‌ലാമിക യാഥാസ്ഥിതികതയുടെ കൊടും ശൈത്യത്തിലെക്കു വഴുതി മാറുകയാണോ എന്ന ആശങ്ക ഉയരുന്നു. മൂന്നു പതിറ്റാണ്ട് ഈജിപ്റ്റിനെ അടക്കിവാണ ഹൊസ്‌നി മുബാറക്കിനെ അധികാരഭ്രഷ്ടനാക്കിയ മതേതര ജനാധിപത്യ ജനകീയ മുന്നേറ്റത്തെ അട്ടിമറിക്കാന്‍ ഇസ്‌ലാമിക യാഥാസ്ഥിതികര്‍ രംഗത്തെത്തിയിരിക്കുന്നു. ജൂലൈ 29 ന് കെയ്‌റോയിലെ പ്രസിദ്ധമായ തഹ്‌രീര്‍ ചത്വരത്തിലും മറ്റു പ്രധാന നഗരങ്ങളിലും അരങ്ങേറിയ വമ്പിച്ച ഇസ്‌ലാമിക യാഥാസ്ഥിതിക പ്രകടനം രാജ്യത്തിനുള്ളിലും പുറത്തും അത്തരം ആശങ്കകളാണ് ഉണര്‍ത്തുന്നത്. ഈജിപ്റ്റിലെ ജനാധിപത്യശക്തികള്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് മതേതര ജനാധിപത്യ ശക്തികളുടെ പുനരേകീകരണത്തിനുള്ള ശ്രമങ്ങള്‍ക്കു തുടക്കംകുറിച്ചുകഴിഞ്ഞു.

    ReplyDelete