Thursday, August 4, 2011

നാട്ടാനപരിപാലന നിയമം അട്ടിമറിക്കാന്‍ വനംമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢനീക്കം

നാട്ടാനപരിപാലന നിയമത്തെ അട്ടലമറിക്കാന്‍ വനംമന്ത്രികെ ബി ഗണേഷ്‌കുമാറിന്റെ  നേതൃത്വത്തില്‍ ഗൂഢനീക്കം. ആനകള്‍ സ്വന്തമായുള്ള ക്ഷേത്രങ്ങളില്‍ നിന്ന് സമ്മര്‍ദതന്ത്രത്തിലൂടെ ആനകളെ സംഘടിപ്പിച്ച്് എഴുന്നള്ളിപ്പുകള്‍ നടത്താന്‍  വനംമന്ത്രിയുടെ നേതൃത്വത്തിലുള്ള ആനഉടമസ്ഥ ഫെഡറേഷന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ആനഉടമസ്ഥ ഫെഡറേഷനില്‍ അംഗങ്ങളായ പലര്‍ക്കും സ്വന്തമായി ആനകളില്ല. ഇവരെല്ലാം ആന കോണ്‍ട്രാക്ടര്‍മാരാണ്. ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കാന്‍ ആനകളെ വാടകയ്‌ക്കെടുത്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പണിയാണ് ഇവരില്‍ പലരും ചെയ്തുകൊണ്ടിരിക്കുന്നത്. ഫെഡറേഷനില്‍നിന്ന് ഒരു വിഭാഗം വിട്ടുപോരുകയും ക്ഷേത്രക്ഷേമ ഏകോപനസമിതിക്ക് രൂപംനല്കുകയും ചെയ്തതോടെ ഫെഡറേഷനിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ തന്റെ മാത്രം പരിശ്രമഫലമായാണ് തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കാനും പൂരം ഗംഭീരമാക്കാനും കഴിഞ്ഞത് എന്നതരത്തില്‍ വനംമന്ത്രി കഴിഞ്ഞ ദിവസം തൃശൂരില്‍ പ്രസംഗിച്ചിരുന്നു. നാട്ടാന പരിപാലന നിയമം 2003ല്‍ നിലവില്‍വന്നെങ്കിലും അത് ഫലപ്രദമായി നടപ്പിലാക്കാന്‍ തുടങ്ങിയത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ നിതാന്തപരിശ്രമത്തിന്റെ ഫലമായിട്ടാണ്. ഇത് മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വനംമന്ത്രി നാടെങ്ങും പ്രസംഗിച്ചു നടക്കുന്നത്. താനാണ് ക്ഷേത്രങ്ങളുടെ രക്ഷകനെന്നാണ് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നത്. തൃശൂര്‍ ജില്ലയിലെ ചില ദേവസ്വങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ 60 വേദികളാണ് ഗണേഷ്‌കുമാറിന് ഒരുക്കികൊടുത്തത്. ആ വേദികളൊക്കെ നാട്ടാനപരിപാലന നിയമത്തേയും ബിനോയ് വിശ്വത്തേയും പഴിപറയാനാണ് അദ്ദേഹം ഉപയോഗിച്ചത്. ആ ദേവസ്വങ്ങള്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞുകഴിഞ്ഞു. 

വനംമന്ത്രിയായതിനുശേഷം ആനഉടമസ്ഥ ഫെഡറേഷന്റെ പ്രസിഡന്റ്സ്ഥാനത്തു തുടര്‍ന്ന ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രസിഡന്റ്സ്ഥാനം രാജി വയ്ക്കുകയായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോഴും ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആനകള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചുവെന്ന് അവകാശപ്പെടുന്ന വനംമന്ത്രിയുടെ വീട്ടില്‍ യാതൊരു രേഖകളുമില്ലാതെയാണ് ആനകളെ പരിപാലിക്കുന്നത് എന്ന ആരോപണമുണ്ട്. സിനിമാ നടന്‍ സിദ്ധിഖിന്റെ  'ഫെയ്‌സ് ബുക്ക്' എന്ന പ്രസിദ്ധീകരണത്തില്‍ മന്ത്രിയുടെ വീട്ടില്‍”എട്ട് ആനകളുണ്ടെന്നാണ് പറയുന്നത്.

 സമ്മര്‍ദതന്ത്രത്തിലൂടെ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ആനകളെ ഫെഡറേഷനിലേക്ക് മുതല്‍കൂട്ടാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. ആനഉടമസ്ഥ ഫെഡറേഷനില്‍ 700ഓളം അംഗങ്ങള്‍ ഉണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഓരോ അംഗവും 15,000 രൂപ വീതം സംഘടനയിലേക്ക് നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഈ സംഖ്യ കിട്ടില്ലെന്നുകണ്ടപ്പോള്‍ 5,000 രൂപ വീതം നല്കിയാല്‍ മതിയെന്നായി. അതും പിരിഞ്ഞുകിട്ടിയില്ല. ഈ സംഖ്യ അടയ്ക്കാത്ത അംഗങ്ങള്‍ക്ക് എന്തെങ്കിലും നിയമപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഫെഡറേഷന്‍ രക്ഷയ്‌ക്കെത്തില്ലെന്നാണ് പുതിയ ഭീഷണി. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കിയ നാട്ടാനപരിപാലന നിയമത്തെ വളച്ചൊടിക്കാനും കഴിയുമെങ്കില്‍ അടിമുടി മാറ്റിയെഴുതാനുമാണ് വനംമന്ത്രിയുടെ പദ്ധതി. ഈ നിയമത്തെ പക്ഷപാതപരമായി പരിഷ്‌കരിക്കാനും അതുവഴി ക്ഷേത്രങ്ങളെ തകര്‍ക്കാനുമുള്ള നീക്കം അനുവദിക്കില്ലെന്നാണ് ദേവസ്വങ്ങളുടെ നിലപാട്. അതിനിടെ ആനയെഴുന്നള്ളിപ്പുകള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഉത്സവ- പെരുന്നാള്‍ കമ്മറ്റികളുടെയും ദേവസ്വങ്ങളുടെയും ആന ഉടമകളുടെയും പ്രധിനിധിയോഗം ഓഗസ്റ്റ് ഏഴിനു തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ ചേരാനിരിക്കുകയാണ്.
(സിജോ പുറത്തൂര്‍)

janayugom 030811

2 comments:

  1. നാട്ടാനപരിപാലന നിയമത്തെ അട്ടലമറിക്കാന്‍ വനംമന്ത്രികെ ബി ഗണേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഗൂഢനീക്കം. ആനകള്‍ സ്വന്തമായുള്ള ക്ഷേത്രങ്ങളില്‍ നിന്ന് സമ്മര്‍ദതന്ത്രത്തിലൂടെ ആനകളെ സംഘടിപ്പിച്ച്് എഴുന്നള്ളിപ്പുകള്‍ നടത്താന്‍ വനംമന്ത്രിയുടെ നേതൃത്വത്തിലുള്ള ആനഉടമസ്ഥ ഫെഡറേഷന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ആനഉടമസ്ഥ ഫെഡറേഷനില്‍ അംഗങ്ങളായ പലര്‍ക്കും സ്വന്തമായി ആനകളില്ല. ഇവരെല്ലാം ആന കോണ്‍ട്രാക്ടര്‍മാരാണ്. ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കാന്‍ ആനകളെ വാടകയ്‌ക്കെടുത്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പണിയാണ് ഇവരില്‍ പലരും ചെയ്തുകൊണ്ടിരിക്കുന്നത്. ഫെഡറേഷനില്‍നിന്ന് ഒരു വിഭാഗം വിട്ടുപോരുകയും ക്ഷേത്രക്ഷേമ ഏകോപനസമിതിക്ക് രൂപംനല്കുകയും ചെയ്തതോടെ ഫെഡറേഷനിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

    ReplyDelete
  2. http://www.prd.kerala.gov.in/news/shonws.php?tnd=15&tnn=123804&ln=Directorate,%20Thiruvananthapuram

    ReplyDelete