Thursday, August 4, 2011

മന്ത്രി മുനീറിനെതിരായ കേസുകള്‍ ഒതുക്കുന്നു

അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയും പുനരന്വേഷണം നടത്തിയും മന്ത്രി എം കെ മുനീറിനെതിരായ റോഡ് നിര്‍മാണ അഴിമതിക്കേസുകള്‍ ഇല്ലാതാക്കാന്‍ ഭരണതലത്തില്‍ നീക്കം. മുനീറിനെതിരെ വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത അഞ്ചുകേസില്‍ രണ്ടെണ്ണം പുനരന്വേഷിക്കാന്‍ ബുധനാഴ്ച തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കൂടുതല്‍ തെളിവ് ലഭിച്ചെന്നു കാട്ടി വിജിലന്‍സ് സംഘം നല്‍കിയ പുനരന്വേഷണ ഹര്‍ജി സ്വീകരിച്ചാണ് ഉത്തരവ്. കുറ്റപത്രം നല്‍കിയ രണ്ടു കേസിലും ഒന്നാംപ്രതിയാണ് മുനീര്‍ . കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് കൂടുതല്‍ തെളിവുണ്ടെന്ന വാദവുമായി അന്വേഷകസംഘം രംഗത്തെത്തിയത്. കേസ് അന്വേഷിച്ച കോഴിക്കോട് വിജിലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ മുഴുവന്‍ യുഡിഎഫ് സര്‍ക്കാര്‍ ജൂണ്‍ പകുതിയോടെ മാറ്റിയിരുന്നു. മുനീറിനെതിരായ രണ്ടുകേസും മന്ത്രി അടൂര്‍ പ്രകാശിനെതിരായ കേസും അന്വേഷിച്ച 32 ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ഇതിനു പകരമെത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ നോര്‍ത്ത് മലബാര്‍ മേഖലാ ഡിവൈഎസ്പി പി ആര്‍ പ്രേമരാജന്‍ ജൂണ്‍ 23നാണ് കുറ്റപത്രം നല്‍കിയ കേസുകളില്‍ കൂടുതല്‍ തെളിവു ലഭിച്ചെന്നു കാണിച്ച് വിജിലന്‍സ് കോടതിയെ സമീപിച്ചത്.

അഴിമതിയുമായി ബന്ധപ്പെട്ട് ഏഴു കേസും ചെക്ക്തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുകേസുമാണ് മന്ത്രി മുനീറിനെതിരെയുള്ളത്. ടെന്‍ഡര്‍ ക്ഷണിക്കാതെ രണ്ടു റോഡിന്റെ നിര്‍മാണത്തിന് അനുമതി നല്‍കി സര്‍ക്കാരിന് 1.36 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. മലപ്പുറം ജില്ലയില്‍ മഞ്ചേരി ഡിവിഷനലെ മൊറയൂരുനിന്ന് വളാഞ്ചേരി-അരിമ്പ്ര-നെടിയിരുപ്പു വഴി ഹരിജന്‍ കോളനിയിലേക്കുള്ള റോഡും ആലഞ്ചേരി റോഡുമാണ് ടെന്‍ഡര്‍ ക്ഷണിക്കാതെ കരാറുകാരനെ ഏല്‍പ്പിച്ചത്. 2005 ഡിസംബര്‍ 12നാണ് റോഡ്നിര്‍മാണത്തിന് മന്ത്രി മുനീര്‍ ഉത്തരവിട്ടത്. പട്ടികജാതി കോളനിയിലേക്കുള്ള റോഡ്നിര്‍മാണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിബന്ധന. 2006 ജനുവരി 26നാണ് കരാര്‍ നല്‍കിയത്. പറഞ്ഞതിലും വൈകി 2009 മാര്‍ച്ച് 28നാണ് പണി തീര്‍ത്തത്. കരാര്‍ കാലയളവില്‍ ഉള്ളതിനേക്കാള്‍ പത്തുശതമാനം തുക അധികംനല്‍കി. 2006 ജൂലൈ 27ന് ആരംഭിച്ച ആലഞ്ചേരി റോഡ് നിര്‍മാണം 2008 ഡിസംബറിലാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. കരാറുകാരായ മലപ്പുറം കൊളപ്പാടന്‍ അലിയാര്‍ , ടി പി അബ്ദുള്ള, പി കെ മുഹമ്മദ് അഷറഫ്, പി അബ്ദുള്‍മജീദ്, മേല്‍മുറി അബ്ദുള്‍റഫീക്, കെ എം അക്ബര്‍ , പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനിയറുടെ പേഴ്സണല്‍ അസിസ്റ്റന്റ് ബി എം പോള്‍സണ്‍ , എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ പി മുഹമ്മദ്, സൂപ്രണ്ടിങ് എന്‍ജിനിയര്‍മാരായ കെ പി പ്രഭാകരന്‍ , പി എം മുഹമ്മദ് എന്നിവരാണ് മറ്റു പ്രതികള്‍ .
deshabhimani 040811

1 comment:

  1. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയും പുനരന്വേഷണം നടത്തിയും മന്ത്രി എം കെ മുനീറിനെതിരായ റോഡ് നിര്‍മാണ അഴിമതിക്കേസുകള്‍ ഇല്ലാതാക്കാന്‍ ഭരണതലത്തില്‍ നീക്കം. മുനീറിനെതിരെ വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത അഞ്ചുകേസില്‍ രണ്ടെണ്ണം പുനരന്വേഷിക്കാന്‍ ബുധനാഴ്ച തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കൂടുതല്‍ തെളിവ് ലഭിച്ചെന്നു കാട്ടി വിജിലന്‍സ് സംഘം നല്‍കിയ പുനരന്വേഷണ ഹര്‍ജി സ്വീകരിച്ചാണ് ഉത്തരവ്. കുറ്റപത്രം നല്‍കിയ രണ്ടു കേസിലും ഒന്നാംപ്രതിയാണ് മുനീര്‍ .

    ReplyDelete