Monday, August 8, 2011

യൂറിയ വില വര്‍ധന കര്‍ഷകര്‍ക്ക് തിരിച്ചടി

കൊച്ചി: യൂറിയ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും ഇരുട്ടടി. വ്യത്യസ്ത സംസ്കരണരീതികള്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന യൂറിയക്ക് കമ്പോളത്തില്‍ പല വിലയാകും. ഈ വര്‍ഷം മുതല്‍ 10 ശതമാനവും അടുത്തവര്‍ഷം വളകമ്പനികള്‍ നിശ്ചയിക്കുന്ന തോതിലും വില വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശ. പ്രകൃതിവാതകത്തില്‍നിന്നുള്ള യൂറിയയുടെ ഉല്‍പ്പാദനച്ചെലവ് ടണ്ണിന് 10,000 മുതല്‍ 12,000 രൂപ വരെയാണ്. എന്നാല്‍ നാഫ്ത, ഇന്ധനഎണ്ണ എന്നിവയില്‍നിന്നുള്ള ഉല്‍പ്പാദനചെലവ് ടണ്ണിന് 30,000 മുതല്‍ 35,000 രൂപയും. കമ്പോളത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ നാഫ്ത, ഇന്ധനഎണ്ണ എന്നിവയില്‍നിന്ന് യൂറിയ ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ അടച്ചുപൂട്ടിയാല്‍ ആഭ്യന്തര ഉല്‍പ്പാദനത്തിലും കാര്യമായ ഇടിവുണ്ടാകും.

ഇറക്കുമതിലോബിയെ സഹായിക്കാനാണ് യൂറിയയുടെ വില നിശ്ചയിക്കാന്‍ രാസവളക്കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതെന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കത്സ് മുന്‍ എംഡി ഡോ. എം പി സുകുമാരന്‍നായര്‍ പറഞ്ഞു. ഇന്ത്യയില്‍ പ്രതിവര്‍ഷം 27 ദശലക്ഷം ടണ്‍ യൂറിയ ഉപയോഗിക്കുന്നു. ഇതില്‍ 21 ശതമാനമാണ് ഇവിടെ ഉല്‍പ്പാദനം. ആറുലക്ഷം ടണ്ണോളം ഒമാനും ചൈനയും ഉള്‍പ്പെടെ ഇറക്കുമതിചെയ്യുന്നു. യൂറിയയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് സബ്സിഡി നല്‍കിയിരുന്നു. എന്നാല്‍ നന്ദന്‍ നിലേക്കനി നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് വളം വാങ്ങുന്ന കര്‍ഷകന് സബ്സിഡി നേരിട്ടു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉല്‍പ്പാദനച്ചെലവും ലാഭവും കമ്പോളത്തില്‍നിന്ന് ഈടാക്കാന്‍ വളകമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്്. സബ്സിഡിക്ക് പകരം ചെറിയൊരു തുക കമ്പനികള്‍ക്ക് നല്‍കാനും വ്യവസ്ഥയുണ്ട്. ഇതു കിഴിച്ച് ബാക്കിയുള്ള ചെലവ് മുഴുവന്‍ കമ്പനികള്‍ കര്‍ഷകരില്‍ നിന്ന് ഈടാക്കും. സബ്സിഡി നാമമാത്രമായി ഒതുങ്ങും. സര്‍ക്കാരിന്റെ ഇടപെടലാണ് യൂറിയയുടെ വില പിടിച്ചുനിര്‍ത്തിയത്. ഈ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തുകളയുന്നത്. കേരളത്തില്‍ എഫ്എസിടിയുടെ അമ്പലമുകള്‍ പ്ലാന്റിലാണ് യൂറിയ ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ നാഫ്തയില്‍നിന്നുള്ള ഉല്‍പ്പാദനം ലാഭകരമല്ലെന്നുകണ്ട് 2002ല്‍ ഈ പ്ലാന്റ് അടച്ചു.
(എം അഖില്‍)

deshabhimani 080811

1 comment:

  1. യൂറിയ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും ഇരുട്ടടി. വ്യത്യസ്ത സംസ്കരണരീതികള്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന യൂറിയക്ക് കമ്പോളത്തില്‍ പല വിലയാകും. ഈ വര്‍ഷം മുതല്‍ 10 ശതമാനവും അടുത്തവര്‍ഷം വളകമ്പനികള്‍ നിശ്ചയിക്കുന്ന തോതിലും വില വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശ. പ്രകൃതിവാതകത്തില്‍നിന്നുള്ള യൂറിയയുടെ ഉല്‍പ്പാദനച്ചെലവ് ടണ്ണിന് 10,000 മുതല്‍ 12,000 രൂപ വരെയാണ്. എന്നാല്‍ നാഫ്ത, ഇന്ധനഎണ്ണ എന്നിവയില്‍നിന്നുള്ള ഉല്‍പ്പാദനചെലവ് ടണ്ണിന് 30,000 മുതല്‍ 35,000 രൂപയും. കമ്പോളത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ നാഫ്ത, ഇന്ധനഎണ്ണ എന്നിവയില്‍നിന്ന് യൂറിയ ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ അടച്ചുപൂട്ടിയാല്‍ ആഭ്യന്തര ഉല്‍പ്പാദനത്തിലും കാര്യമായ ഇടിവുണ്ടാകും

    ReplyDelete