Saturday, August 6, 2011

നിയന്ത്രണം നീക്കി; യൂറിയ വില കുതിച്ചുയരും

കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയേകി യൂറിയയുടെ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര മന്ത്രിതല സമിതി തീരുമാനിച്ചു. പുതിയ തീരുമാന പ്രകാരം ആദ്യ വര്‍ഷം യൂറിയയുടെ വില പത്ത് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ രാസവള കമ്പനികള്‍ക്ക് അനുമതി നല്‍കി.

കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അധ്യക്ഷനായ മന്ത്രിതല സമിതിയുടെ ഇന്നലെ ചേര്‍ന്ന യോഗമാണ് യൂറിയയുടെ വിലനിയന്ത്രണം എടുത്തുകളയാന്‍ തീരുമാനിച്ചത്. ആദ്യവര്‍ഷം പത്ത് ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കുന്ന തീരുമാനം തൊട്ടടുത്ത വര്‍ഷം മുതല്‍ ഉല്‍പ്പാദക കമ്പനികള്‍ക്ക് വില നിശ്ചയിക്കാനും അനുമതി നല്‍കുന്നു. പെട്രോള്‍ വില നിയന്ത്രണത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയതിന് സമാനമായ തീരുമാനമാണ് മന്ത്രിതല സമിതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയിലെ പ്രധാന രാസവളമായ യൂറിയയയുടെ വില നിയന്ത്രണത്തില്‍നിന്ന് പിന്‍മാറാനുള്ള സര്‍ക്കാര്‍ നീക്കം കര്‍ഷക ആത്മഹത്യകള്‍ വീണ്ടും വര്‍ധിപ്പിക്കുമെന്ന് കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

രാജ്യത്തെ യൂറിയയുടെ ഉല്‍പ്പാദനം ഏറിയപങ്കും സ്വകാര്യ കോര്‍പ്പറേറ്റ് കമ്പനികളുടെ നിയന്ത്രണത്തിലാണ്. മന്ത്രിതല സമിതിയുടെ പുതിയ തീരുമാനം രാജ്യത്തെ കാര്‍ഷിക മേഖലയില്‍ മുഖ്യ പങ്കുവരുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാണ്. അഖിലേന്ത്യാ കിസാന്‍സഭാ ജനറല്‍ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജാന്‍ പറഞ്ഞു. ജലസേചനത്തിനായി മോട്ടോറുകളില്‍ ഉപയോഗിക്കുന്ന ഡീസല്‍ പെട്രോള്‍ വിലവര്‍ദ്ധനയ്ക്ക് പുറമെ കാര്‍ഷിക മേഖലയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന രാസവളമായ യൂറിയയുടെ വിലവര്‍ധന സാധാരണ കര്‍ഷകരുടെ നിത്യവൃത്തി ഇല്ലാതാക്കും. പൊതു മേഖലയില്‍ യൂറിയ ഉല്‍പ്പാദനം വളരെ കുറവാണ്. സ്വകാര്യ മേഖലയിലാണ് ഏതാണ്ട് 90 ശതമാനത്തോളം യൂറിയ ഉല്‍പ്പാദനം നടക്കുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം കോര്‍പ്പറേറ്റ് ലോബികള്‍ക്ക് വേണ്ടിയാണ്. യൂറിയക്ക് ദൗര്‍ലഭ്യത ഇനി അതിവിദൂരമല്ല. കൃത്രിമമായി യൂറിയയുടെ ലഭ്യതയില്‍ ഞെരുക്കം സൃഷ്ടിച്ച് പൂഴ്ത്തിവയ്പുകാരും കച്ചവടക്കാരും വന്‍ലാഭമുണ്ടാക്കും. വന്‍ലോബിതന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ യൂറിയ ടണ്ണിന്  5310 രൂപയാണ് വില. മന്ത്രിതല സമിതിയുടെ പുതിയ തീരുമാന പ്രകാരം അഞ്ഞൂറ് രൂപയിലധികം വില ഉടനെ വര്‍ധിക്കും. വര്‍ധനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കേണ്ടതുണ്ട്. ആഭ്യന്തര യൂറിയ ഉല്‍പ്പാദനം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി 21 ദശലക്ഷം ടണ്ണാണ്. നിലവിലുള്ള ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍  6-7 ടണ്‍ യൂറിയെ രാജ്യം ഇറക്കുമതി ചെയ്യണം. യൂറിയ വിലനിയന്ത്രണം എടുത്തുകളയാനുള്ള മന്ത്രിതല സമിതി തീരുമാനം ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
(റെജി കുര്യന്‍)

janayugom 060811

1 comment:

  1. കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയേകി യൂറിയയുടെ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര മന്ത്രിതല സമിതി തീരുമാനിച്ചു. പുതിയ തീരുമാന പ്രകാരം ആദ്യ വര്‍ഷം യൂറിയയുടെ വില പത്ത് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ രാസവള കമ്പനികള്‍ക്ക് അനുമതി നല്‍കി.

    ReplyDelete