Friday, August 5, 2011

പിള്ളയെ പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം

ആര്‍ ബാലകൃഷ്ണപിള്ളയെ നഗരത്തിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെ സ്യൂട്ട് പിള്ളയ്ക്കായി ബുക്ക് ചെയ്തുകഴിഞ്ഞു. വെള്ളിയാഴ്ച പകല്‍ രണ്ടരയ്ക്ക് ആശുപത്രിയില്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പിള്ളയുടെ മകള്‍ ബിന്ദു ബാലകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചത്. ജയില്‍ ഡിജിപിയോട് വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. ശേഷിക്കുന്ന കാലയളവ് നക്ഷത്ര ആശുപത്രിയില്‍ "തടവില്‍" കഴിയാനാണ് പരിപാടി.

തടവുപുള്ളിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം. വൈപ്പിന്‍ മദ്യദുരന്ത കേസില്‍ പ്രതി ചന്ദ്രസേനനാണ് ഇതിനുമുമ്പ് ഇത്തരത്തില്‍ ചികിത്സ നല്‍കിയത്. ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയിലാണ് ചന്ദ്രസേനനെ അന്ന് പ്രവേശിപ്പിച്ചത്. ഇവിടെ അഴിമതി കേസില്‍ സുപ്രീംകോടതി തടവിന് വിധിച്ച ഒരാള്‍ക്കാണ് സ്യൂട്ട് റൂം ചികിത്സ ഒരുക്കുന്നത്. ഒരുവര്‍ഷം കഠിന തടവാണ് പിള്ളയ്ക്ക് വിധിച്ചത്. ഇതിന്റെ മൂന്നിലൊന്ന് ദിവസം തടവില്‍ കഴിഞ്ഞാല്‍ പിള്ളയ്ക്ക് ഇളവ് കിട്ടും. ആശുപത്രിവാസം വഴി ഈ കാലാവധി തികയ്ക്കാനാണ് പദ്ധതി. ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ള ഒരുമാസത്തെ പരോള്‍ കഴിഞ്ഞ് വ്യാഴാഴ്ചയാണ് ജയിലില്‍ എത്തിയത്. ഒരുദിവസം തികയുന്നതിന് മുമ്പുതന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നടപടിയും തുടങ്ങി.

പരോളില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് പിള്ളയെ പരിശോധിച്ചിരുന്നു. രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണെന്നും ഹൃദ്രോഗമുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ , പിള്ളയ്ക്ക് അപൂര്‍വരോഗമാണെന്നാണ് പ്രചരിപ്പിച്ചത്. ഒരുമാസം കൊട്ടാരക്കരയിലെ വസതിയില്‍ കഴിഞ്ഞ പിള്ള പരോള്‍ സമയത്ത് ചികിത്സ തേടിയതായി രേഖയില്ല. രോഗം ഗുരുതരമായിരുന്നെങ്കില്‍ പരോള്‍ സമയത്ത് ചികിത്സയില്‍ പോകുമായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പിള്ളയ്ക്ക് ഗുരുതരമായ രോഗമാണെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും കളവാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

തന്നെ വിട്ടില്ലെങ്കില്‍ മന്ത്രി ഗണേശ്കുമാറിനെ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജയിലിലേക്ക് പോകുന്നതിനുമുമ്പ് പിള്ള വാര്‍ത്താലേഖകരോട് പറഞ്ഞു. ശിക്ഷ ഇളവ് ചെയ്ത് തന്നെമാത്രം വിടണമെന്നും ആവശ്യപ്പെട്ടിട്ടില്ല. ഹൃദ്രോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അലട്ടുന്നതിനാല്‍ വിദഗ്ധചികിത്സ വേണമെന്നാണ് ആവശ്യപ്പെട്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ വേണ്ടെന്നും പിള്ള പറഞ്ഞു. ശിക്ഷ ഇളവ് ചെയ്തില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിരുന്നു. ഇതേതുടര്‍ന്ന് കൊട്ടാരക്കരയിലെ വീട്ടിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പരോളില്‍ കഴിയുമ്പോള്‍ത്തന്നെ ശിക്ഷ ഇളവ് ചെയ്യുമെന്നായിരുന്നു പിള്ളയുടെ പ്രതീക്ഷ. അതുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് ആശുപത്രി വാസത്തിന് നീക്കം തുടങ്ങിയത്.

deshabhimani 050811

1 comment:

  1. ആര്‍ ബാലകൃഷ്ണപിള്ളയെ നഗരത്തിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെ സ്യൂട്ട് പിള്ളയ്ക്കായി ബുക്ക് ചെയ്തുകഴിഞ്ഞു. വെള്ളിയാഴ്ച പകല്‍ രണ്ടരയ്ക്ക് ആശുപത്രിയില്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പിള്ളയുടെ മകള്‍ ബിന്ദു ബാലകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചത്. ജയില്‍ ഡിജിപിയോട് വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. ശേഷിക്കുന്ന കാലയളവ് നക്ഷത്ര ആശുപത്രിയില്‍ "തടവില്‍" കഴിയാനാണ് പരിപാടി.

    ReplyDelete