Tuesday, September 18, 2012

ഉമ്മന്‍ചാണ്ടി ചതിച്ചെന്ന്; ഐഎന്‍ടിയുസിയില്‍ കലാപംമൂക്കും


തൃശൂര്‍: ചെന്നിത്തല ഗ്രൂപ്പുകാരനായ ആര്‍ ചന്ദ്രശേഖരന്‍ വീണ്ടും പ്രസിഡന്റായതോടെ ഐഎന്‍ടിയുസിയില്‍ കലാപം പെരുകും. ഉമ്മന്‍ചാണ്ടിയുടെയും എ വിഭാഗത്തിന്റെയും പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയ കെ പി ഹരിദാസിനെ അവസാന നിമിഷം പിന്‍വലിപ്പിച്ചത് ചെന്നിത്തലയുമായുള്ള ഒത്തുകളിയുടെ ഫലമാണെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു. കാലങ്ങളായി ഐ ഗ്രൂപ്പില്‍ നിന്ന മുതിര്‍ന്ന നേതാക്കളെ അടര്‍ത്തിമാറ്റി ഐഎന്‍ടിയുസി പിടിച്ചെടുക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടി ചെന്നിത്തലയുടെ സമ്മര്‍ദത്തിന് കീഴടങ്ങുകയായിരുന്നു. ഐഎന്‍ടിയുസിയില്‍ അഫിലിയറ്റ് ചെയ്ത മുഴുവന്‍ സംഘടനകളെയും തെരഞ്ഞെടുപ്പില്‍ പങ്കെടുപ്പിച്ചില്ലെന്നും അനേകരുടെ അംഗത്വം റദ്ദാക്കിയെന്നും ആരോപണമുണ്ട്. അതിനാല്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് വീണ്ടും കോടതിയിലെത്തിക്കാനും നീക്കമുണ്ട്.

തൃശൂര്‍ വിവേകോദയം സ്കൂളില്‍ നടന്ന ഐഎന്‍ടിയുസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങുന്ന സമയത്താണ് ഐ വിഭാഗക്കാരനായ ഹരിദാസ് പിന്‍വാങ്ങിയത്. ചന്ദ്രശേഖരനെതിരെ സംഘടനയ്ക്കുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു ചേരിതിരിവ്. ഇതോടെ ഐ വിഭാഗത്തെ കെ സുരേഷ് ബാബു, വി എ ജോസഫ്, പി ജെ ജോയ്, എം എസ് റാവുത്തര്‍, കെ പി ഹരിദാസ് എന്നിവരെ അടര്‍ത്തി ഐ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കി. ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റ് പാലോട് രവി, കേന്ദ്രമന്ത്രി കെ വി തോമസ്, തമ്പാനൂര്‍ രവി, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരെല്ലാം ഹരിദാസിനൊപ്പമായിരുന്നു. എ ഗ്രൂപ്പുകാരനായ കോട്ടയം ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടനെ ചന്ദ്രശേഖരവിഭാഗം മാറ്റിയതായിരുന്നു എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് ഹരിദാസും കൂട്ടരും സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെതിരെ ചന്ദ്രശേഖര വിഭാഗത്തിന്റെ അപ്പീലില്‍ തെരഞ്ഞെടുപ്പു നടത്താന്‍ അനുവദിച്ചെങ്കിലും ഫലപ്രഖ്യാപനം കോടതി അനുമതിയോടെയേ നടത്താവൂ എന്നും വിധിവന്നു. ഈ ഘട്ടത്തില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം തിരിച്ചുതരാമെന്ന് ഐ വിഭാഗം അടവ് മാറ്റി ഉമ്മന്‍ചാണ്ടി-ചെന്നിത്തല തന്ത്രത്തിന്റെ ഫലമായി ഹരിദാസിനെ പിന്‍വലിപ്പിക്കുകയായിരുന്നു.
(വി എം രാധാകൃഷ്ണന്‍)

ഐഎന്‍ടിയുസി തെര. കോടതിയോടുള്ള വെല്ലുവിളിയെന്ന്

തൃശൂരില്‍ നടന്ന ഐഎന്‍ടിയുസി തെരഞ്ഞെടുപ്പ് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ഐഎന്‍ടിയുസി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം പി എ ജോസഫ് പറഞ്ഞു. മുഴുവന്‍ യൂണിയനുകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ച് അതനുസരിച്ചുമാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്ന ഉത്തരവിന്റെ ലംഘനമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്. ഭൂരിപക്ഷംവരുന്ന ഐഎന്‍ടിയുസി യൂണിയനുകളും ഈ തെരഞ്ഞെടുപ്പുപ്രഹസനം അംഗീകരിക്കില്ല. നിലവിലെ പ്രസിഡന്റായിരുന്ന കെ ചന്ദ്രശേഖരനും ജനറല്‍ സെക്രട്ടറി അഴകേശനും റിട്ടേണിങ് ഓഫീസറായ കെ കെ നായരുംചേര്‍ന്ന് ഗൂഢാലോചന നടത്തി കൊല്ലം മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച താല്‍ക്കാലിക വിധിയുടെ ബലത്തിലാണ് തെരഞ്ഞെടുപ്പു നടത്തിയത്. അതേ കോടതിതന്നെ മുഴുവന്‍ യൂണിയനുകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പു നടത്തണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. ഇത് ലംഘിച്ചവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും പി എ ജോസഫ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

deshabhimani news

1 comment:

  1. ചെന്നിത്തല ഗ്രൂപ്പുകാരനായ ആര്‍ ചന്ദ്രശേഖരന്‍ വീണ്ടും പ്രസിഡന്റായതോടെ ഐഎന്‍ടിയുസിയില്‍ കലാപം പെരുകും. ഉമ്മന്‍ചാണ്ടിയുടെയും എ വിഭാഗത്തിന്റെയും പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയ കെ പി ഹരിദാസിനെ അവസാന നിമിഷം പിന്‍വലിപ്പിച്ചത് ചെന്നിത്തലയുമായുള്ള ഒത്തുകളിയുടെ ഫലമാണെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു. കാലങ്ങളായി ഐ ഗ്രൂപ്പില്‍ നിന്ന മുതിര്‍ന്ന നേതാക്കളെ അടര്‍ത്തിമാറ്റി ഐഎന്‍ടിയുസി പിടിച്ചെടുക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടി ചെന്നിത്തലയുടെ സമ്മര്‍ദത്തിന് കീഴടങ്ങുകയായിരുന്നു. ഐഎന്‍ടിയുസിയില്‍ അഫിലിയറ്റ് ചെയ്ത മുഴുവന്‍ സംഘടനകളെയും തെരഞ്ഞെടുപ്പില്‍ പങ്കെടുപ്പിച്ചില്ലെന്നും അനേകരുടെ അംഗത്വം റദ്ദാക്കിയെന്നും ആരോപണമുണ്ട്. അതിനാല്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് വീണ്ടും കോടതിയിലെത്തിക്കാനും നീക്കമുണ്ട്.

    ReplyDelete