Wednesday, September 26, 2012

അനുമതിയില്ലാതെ 5 കോടി പിരിക്കുന്നു


കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ സ്വകാര്യ സ്വത്താക്കി മാറ്റിയ ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ അഞ്ച് കോടി രൂപയുടെ ഓഹരികൂടി സമാഹരിക്കുന്നു. ഹസ്സന്റെ ഓഹരിയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെയാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ തുക പിരിക്കുന്നത്. റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്തപ്പോള്‍ ജനശ്രീ മൈക്രോ ഫിന്‍ കമ്പനിയുടെ അടച്ചുതീര്‍ത്ത ഓഹരിയായി കാണിച്ചത് 20 ലക്ഷമാണ്. അംഗീകൃത മൂലധനമായി 50 ലക്ഷം ഓഹരികൂടി സമാഹരിക്കാന്‍ അനുവാദമുണ്ട്. ഇതുപ്രകാരം 50 ലക്ഷം ഓഹരി വിറ്റ് അഞ്ച് കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിന് പുറമെ അമ്പത് ലക്ഷം ഓഹരികൂടി കമ്പനി സമാഹരിക്കുമെന്നാണ് കമ്പനി ചെയര്‍മാനും എംഡിയുമായ എം എം ഹസ്സന്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.

കമ്പനി നിയമപ്രകാരം റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്ത കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം ഒരു രൂപ കൂട്ടണമെങ്കില്‍പോലും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. എന്നാല്‍, ജനശ്രീ മൈക്രോഫിന് ഇങ്ങനെ ഓഹരി മൂലധനം കൂട്ടാന്‍ അനുമതി കിട്ടിയിട്ടില്ല. ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നതിനുപോലും വിവിധ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ സ്ഥിരീകരണമില്ല. ഹസ്സന്റെ സ്വന്തം പേരിലുള്ള 19,94,000 ഓഹരികളുടെ ഉടമസ്ഥതയും കൈമാറ്റവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിനെയും സെബിയെയും കബളിപ്പിച്ചതിന് പുറമെയാണ് കൂടുതല്‍ ഓഹരികള്‍ സമാഹരിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്.

ഈ വര്‍ഷം ഡിസംബറിനകം പത്ത് രൂപ വിലമതിക്കുന്ന 50 ലക്ഷം ഓഹരി അഞ്ച് കോടി രൂപയ്ക്കു കൂടി വില്‍ക്കുമെന്നാണ് ഹസ്സന്‍ അവകാശപ്പെടുന്നത്. ഇതോടൊപ്പം കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കിയും ലാഭം കൊയ്യുന്നുണ്ട്. ജനശ്രീ മൈക്രോ ഫിന്‍ പൂര്‍ണ അര്‍ഥത്തില്‍ ഇടപാട് സ്ഥാപനംമാത്രമാണെന്നും ഹസ്സന്‍ ഒപ്പിട്ട് വിവിധ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. 2010ല്‍ രൂപീകരിച്ച കമ്പനി 2011ലാണ് ഇടപാടുകള്‍ തുടങ്ങിയതെന്നും കമ്പനി പൂര്‍ണ അര്‍ഥത്തില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണെന്നും കത്തില്‍ സമ്മതിക്കുന്നു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമെന്നാല്‍ ചിട്ടിക്കമ്പനി-ബ്ലേഡ് കമ്പനി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന വെറും പണമിടപാട് സ്ഥാപനമെന്ന് വ്യക്തം.
(എം രഘുനാഥ്)

deshabhimani 260912

1 comment:

  1. കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ സ്വകാര്യ സ്വത്താക്കി മാറ്റിയ ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ അഞ്ച് കോടി രൂപയുടെ ഓഹരികൂടി സമാഹരിക്കുന്നു. ഹസ്സന്റെ ഓഹരിയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെയാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ തുക പിരിക്കുന്നത്. റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്തപ്പോള്‍ ജനശ്രീ മൈക്രോ ഫിന്‍ കമ്പനിയുടെ അടച്ചുതീര്‍ത്ത ഓഹരിയായി കാണിച്ചത് 20 ലക്ഷമാണ്. അംഗീകൃത മൂലധനമായി 50 ലക്ഷം ഓഹരികൂടി സമാഹരിക്കാന്‍ അനുവാദമുണ്ട്. ഇതുപ്രകാരം 50 ലക്ഷം ഓഹരി വിറ്റ് അഞ്ച് കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിന് പുറമെ അമ്പത് ലക്ഷം ഓഹരികൂടി കമ്പനി സമാഹരിക്കുമെന്നാണ് കമ്പനി ചെയര്‍മാനും എംഡിയുമായ എം എം ഹസ്സന്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.

    ReplyDelete