Saturday, September 29, 2012

എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം


പാലക്കാട്: സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ എസ്എഫ്ഐക്കുള്ള ആധിപത്യം തകര്‍ക്കാനായി പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം. സ്കൂള്‍പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയ-വിദ്യാര്‍ഥിപിന്തിരിപ്പന്‍ ശക്തികള്‍ ഒന്നാകെചേര്‍ന്ന് ആരംഭിച്ച അക്രമം കലാലയങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.

എസ്എഫ്ഐക്ക് വിദ്യാര്‍ഥികള്‍ക്കിടയിലുളള സ്വാധീനം തകര്‍ക്കാന്‍ അക്രമത്തിലൂടെ സാധിക്കില്ലെന്ന് തെളിയിക്കുന്ന മിന്നുന്ന വിജയമാണ് സ്കൂള്‍ തെരഞ്ഞെടുപ്പില്‍ വ്യാഴാഴ്ച കണ്ടത്. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ബഹുഭൂരിപക്ഷം സ്കൂളുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ ഗംഭീരവിജയം നേടി. വടക്കഞ്ചേരി, അയക്കാട്, ചിറ്റിലഞ്ചേരി, മുന്നൂര്‍ക്കോട്, കുമരനെല്ലൂര്‍, അയിലൂര്‍ എന്നിവിടങ്ങളിലാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി, എന്‍ഡിഎഫ്, ലീഗ്, ആര്‍എസ്എസുകാരുടെ ആക്രമണമുണ്ടായത്. സ്കൂള്‍ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക എന്ന് ഉദ്ദേശ്യത്തോടെയായിരുന്നു അക്രമം. ഇതിനുപുറമേ നെന്മാറ എന്‍എസ്എസ് കോളേജിലും കൊല്ലങ്കോട് ഐഎച്ച്ആര്‍ഡി കോളേജിലും ചിറ്റൂര്‍ ഗവ.കോളേജിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക്നേരെ അക്രമമുണ്ടായി. പൊതുവിദ്യാഭ്യാസം തകര്‍ത്ത് പാവപ്പെട്ടവന്റെ അവകാശം നിഷേധിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെയും വര്‍ഗീയതക്കെതിരെയുമുള്ള സന്ധിയില്ലാത്ത പോരാട്ടം എസ്എഫ്ഐ നടത്തുന്നുവെന്നതാണ് അക്രമത്തിനുള്ള പ്രകോപനം. വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.

മുന്നൂര്‍ക്കോട് എന്‍ഡിഎഫ് അക്രമം

ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് മുന്നൂര്‍ക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എന്‍ഡിഎഫുകാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. സ്കൂള്‍തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കുനേരെയും ഇത് അന്വേഷിക്കാനെത്തിയവരെയും ക്രിമിനലുകള്‍ വടിവാളുകളുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ആക്രമിച്ചത്. ഒറ്റപ്പാലം, തൃക്കടീരി ഭാഗങ്ങളിലെ പത്തോളം എന്‍ഡിഎഫുകാരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഹരിശങ്കര്‍, രാജേഷ് എന്നിവരെ പരിക്കുകളോടെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലും എം ടി രാധാകൃഷ്ണനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്‍ഡിഎഫ് ക്രിമിനലുകള്‍ വാഹനങ്ങളുള്‍പ്പെടെയുള്ളവ നശിപ്പിച്ചിട്ടുണ്ട്. ചെര്‍പ്പുളശേരി പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ സിപിഐ എം ഏരിയ സെക്രട്ടറി വി ഗംഗാധരന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ജയദേവന്‍, ഏരിയ കമ്മിറ്റിയംഗം കെ ശ്രീധരന്‍, ലോക്കല്‍സെക്രട്ടറി സി രാധാകൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

ചിറ്റൂര്‍ ഗവ. കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് ആക്രമണം 6 എസ്എഫ്ഐക്കാര്‍ക്ക് പരിക്ക്

ചിറ്റൂര്‍: ചിറ്റൂര്‍ ഗവ. കോളേജില്‍ മദ്യപിച്ച് എത്തിയ യൂത്ത്കോണ്‍ഗ്രസുകാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. എസ്എഫ്ഐയുടെ യുയുസി സ്ഥാനാര്‍ഥി ദേവനാരായണന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. കോളേജ്വിദ്യാര്‍ഥിയുടെ കൈയില്‍നിന്ന് അക്രമിസംഘം 5,000രൂപയും തട്ടിപ്പറച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ദേവനാരായണന്‍, യൂണിറ്റ് സെക്രട്ടറി സാഗര്‍, യൂണിറ്റ് കമ്മിറ്റിയംഗം വിഷ്ണു എന്നിവരെ ജില്ലാ ആശുപത്രിയിലും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം ദുരഖ, യൂണിറ്റ് കമ്മിറ്റിയംഗം അനഘ, ഏരിയ സെക്രട്ടറിയറ്റംഗം അച്യുതാനന്ദമേനോന്‍ എന്നിവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഹക്കീമിന്റെ നേതൃത്വത്തിലുള്ള 20 യൂത്ത് കോണ്‍ഗ്രസ്ക്രിമിനലുകളാണ് മദ്യലഹരിയില്‍ കോളേജിനകത്ത് അക്രമം നടത്തിയത്. വ്യാഴാഴ്ച പകല്‍ മൂന്നോടെ കോളേജിനകത്ത് എത്തിയ അക്രമികള്‍ ദേവനാരായണനെ മാരകായുധംകൊണ്ട് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ അച്യുതാനന്ദമേനോനെ ആക്രമിച്ചശേഷം പോക്കറ്റില്‍ സൂക്ഷിച്ച 5000രൂപ ബലമായി പിടിച്ചുവാങ്ങി. ഷര്‍ട്ട്കീറി വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ അസഭ്യംപറഞ് അക്രമം നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി കോളേജിനകത്ത് അക്രമികള്‍ പ്രകോപനമില്ലാതെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

ആര്‍എസ്എസുകാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു

തിരു: ആര്‍എസ്എസ് ഗുണ്ടകള്‍ വഴിയില്‍ തടഞ്ഞിട്ട് വെട്ടിവീഴ്ത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പനംകോട് വെട്ടിക്കുഴി സത്യന്‍നഗര്‍ സ്വദേശിയും ഡിവൈ എഫ്ഐ സത്യന്‍നഗര്‍ യൂണിറ്റ് സെക്രട്ടറിയുമായ അരുണ്‍വിക്രമന്‍ (30) ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വ്യാഴാഴ്ച ഉച്ചയോടെ സത്യന്‍നഗറിലാണ് സംഭവം. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന അരുണ്‍വിക്രമനെ വഴിയില്‍ മാരകായുധങ്ങളുമായി പതിയിരുന്ന ഗുണ്ടാആക്ടിലെ പ്രതിയും ആര്‍എസ് എസ് ക്രിമിനലുമായ ലുക്ക് സുരേഷ് എന്ന സുരേഷും സംഘവും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വാളുകൊണ്ട് കഴുത്തിനുപിന്നില്‍ വെട്ടി. കുഴഞ്ഞുവീണ അരുണ്‍വിക്രമനെ കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. തടയാന്‍ മുന്നോട്ടുവന്ന നാട്ടുകാരെ വാളുവീശി വിരട്ടിയോടിച്ചശേഷം പതിനഞ്ചുമിനിറ്റോളം വീണ്ടും ആക്രമണം തുടര്‍ന്നു. അരുണിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രദേശത്ത് നാളുകളായി ആര്‍എസ്എസ് ക്രിമിനല്‍സംഘം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവരികയായിരുന്നു. അരുണ്‍വിക്രമനെയടക്കമുള്ള പല ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും മുമ്പും ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അക്രമം നടന്നതോടെ പ്രദേശവാസികള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത ഭീതിയിലാണ്.

കെഎസ്യു ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മൂന്നാര്‍: കെഎസ്യു ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ ഗവര്‍മെന്റ് കോളേജിലാണ് സംഭവം. ആസന്നമായ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാമ്പസിനുള്ളില്‍ ആശയവിനിമയം നടത്തിക്കൊണ്ടിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ ഒരു പ്രകോപനവുമില്ലാതെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ പുറമെനിന്നും ആളുകളെ കൂട്ടി ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയിലേക്ക് പോയ എസ്എഫ്ഐ പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ ആശുപത്രി വളപ്പില്‍ വച്ച് വീണ്ടും മര്‍ദ്ദിച്ചു. പൊലീസ് നോക്കിനില്‍ക്കവെയണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ പേരില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പേരില്‍ മാത്രം പൊലീസ് കേസ്സെടുത്തത് വന്‍ പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്.

ആര്‍എസ്എസ് സംഘം സിപിഐ എം നേതാവിന്റെ വീട് ആക്രമിച്ചു

അടൂര്‍: ആര്‍എസ്എസ് സംഘം സിപിഐ എം നേതാവിന്റെ വീട്ടില്‍ ആക്രമണം നടത്തി. സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗമുള്‍പ്പടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.സിപിഐ എം തെങ്ങമ ലോക്കല്‍ കമ്മിറ്റിയംഗം ചെറുകുന്നംവിളയില്‍ തെക്കേതില്‍ സി സന്തോഷ്(30) സഹോദരിയുടെ മകന്‍ രാജേഷ്(25) അയല്‍വാസി ജയഗീതത്തില്‍ ജയദേവന്റെ മകള്‍ ദേവു(14) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 7ഓടെ പ്രകടനമായെത്തിയ ആര്‍എസ്എസ് സംഘം വീട്ടിനുനേരെ കല്ലെറിയുകയും അതിക്രമിച്ചുകയറി വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും സന്തോഷിനെയും രാജേഷിനെയും മര്‍ദ്ദിക്കുകയുമായിരുന്നു. ആര്‍എസ്എസ് സംഘം നടത്തിയ കല്ലേറിലാണ് ദേവുവിന് കാലിന് പരിക്കേറ്റത്. കൊല്ലം ജില്ല അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് നശിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് സംഘം പ്രകടനം നടത്തി വീടാക്രമിച്ചത്. സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

deshabhimani 280912

1 comment:

  1. സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ എസ്എഫ്ഐക്കുള്ള ആധിപത്യം തകര്‍ക്കാനായി പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം. സ്കൂള്‍പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയ-വിദ്യാര്‍ഥിപിന്തിരിപ്പന്‍ ശക്തികള്‍ ഒന്നാകെചേര്‍ന്ന് ആരംഭിച്ച അക്രമം കലാലയങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.

    ReplyDelete