Friday, September 28, 2012

സര്‍ക്കാര്‍ പീഡനം: കിറ്റെക്സ് കേരളം വിടുന്നു


സംസ്ഥാനത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കിറ്റെക്സ് ശ്രീലങ്കയിലേക്ക് പ്രവര്‍ത്തനമേഖല മാറ്റുന്നു. കോണ്‍ഗ്രസുകാരുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും പീഡനത്തില്‍ മനംനൊന്താണ് കമ്പനിയുടെ തീരുമാനം. തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാന്റെയും കിഴക്കമ്പലം പഞ്ചായത്തിന്റെയും സര്‍ക്കാര്‍വകുപ്പുകളുടെയും നിരന്തര പീഡനമാണ് 252 കോടി രൂപയുടെവികസനപദ്ധതികള്‍ ഉപേക്ഷിക്കാന്‍ കാരണം. എമര്‍ജിങ് കേരളയുടെ ഭാഗമായി കേരളത്തില്‍ കോടികളുടെ വ്യവസായം ഒഴുകിയെത്തുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് വര്‍ഷങ്ങളായി വിജയകരമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്സ് കേരളം വിടുന്നത്.

4000 പേര്‍ക്ക് പുതിയ തൊഴിലവസരം നല്‍കുന്ന വികസനപദ്ധതികള്‍ ഉപേക്ഷിക്കുകയാണെന്ന് കിഴക്കമ്പലത്തെ കമ്പനി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ കിറ്റെക്സ് ഗാര്‍മെന്റ്സ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബ് അറിയിച്ചു. ഓരോ തവണ യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴും കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പനിക്കെതിരെ നിരന്തരം അക്രമം നടത്തുകയാണ്. കമ്പനിക്ക് നാശനഷ്ടങ്ങളുണ്ടാക്കുന്നതും തൊഴില്‍നഷ്ടമുണ്ടാക്കുന്നതും പതിവാണ്. മുഖ്യമന്ത്രിയോട് പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാരം കാണാമെന്ന ഉറപ്പുമാത്രമാണ് ലഭിച്ചത്. 2001ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും 2011ലും ഈ വര്‍ഷവും കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് തന്നില്ല. ലൈസന്‍സ് അകാരണമായി തടഞ്ഞുവയ്ക്കുകയാണ് പതിവ്. ഇപ്പോഴത്തെ സര്‍ക്കാരില്‍ ആരോടാണ് പ്രശ്നങ്ങള്‍ പറയുക? ഉമ്മന്‍ ചാണ്ടിയോടോ രമേശ് ചെന്നിത്തലയോടോ അതോ കുഞ്ഞാലിക്കുട്ടിയോടോ. ആരോടു പറഞ്ഞാലും ഫലമില്ല എന്നതാണ് അവസ്ഥ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാര്യങ്ങള്‍ പറഞ്ഞാല്‍ കൃത്യമായി മനസ്സിലാക്കും, വേഗത്തില്‍ തീരുമാനമെടുക്കും. പദ്ധതിക്ക് ബാങ്ക്വായ്പ ലഭിച്ചിരുന്നു. യന്ത്രസാമഗ്രികള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് 252 കോടി രൂപയുടെ വികസനപദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ 1550 കോടി രൂപയുടെ വിദേശനാണ്യം നേടാനും 4000 പുതിയ തൊഴിലവസരം സൃഷ്ടിക്കാനും കഴിയുമായിരുന്നു. ഏകജാലക സംവിധാനത്തെക്കുറിച്ച് കൊട്ടിഘോഷിക്കുമ്പോഴും കിറ്റെക്സിന്റെ ഒരു ഗേറ്റ് പണിയാന്‍ അനുമതിക്കായി 11 മാസം മുമ്പ് നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അങ്ങനെയുള്ള സര്‍ക്കാരില്‍നിന്ന് വിപുലീകരണ പ്രവര്‍ത്തനത്തിന് അനുമതി ലഭിക്കുമെന്നതിന് ഒരു ഗ്യാരന്റിയും ഇല്ല. ഫാക്ടറിയില്‍നിന്നു മലിനജലം പുറത്തുവിടുന്നു എന്ന കാരണമുണ്ടാക്കിയാണ് പുതിയ പീഡനം. വന്‍ തുക മുടക്കി ബിസിനസ്ചെയ്യുന്ന തനിക്ക് ബിസിനസില്‍ശ്രദ്ധിക്കുന്നതിനു പകരം കേസും കോടതിയും സര്‍ക്കാര്‍ ഓഫീസുകളും കയറിയിറങ്ങി മനസ്സുമടുത്തു.

ശ്രീലങ്കയില്‍ ഒരുമാസത്തിനകം പ്രവര്‍ത്തനം തുടങ്ങാം. ഒരുമണിക്കൂര്‍ പറന്നാല്‍ ശ്രീലങ്കയിലെത്താം. സര്‍ക്കാരും ജീവനക്കാരും എല്ലാവിധ പിന്തുണയും നല്‍കുകയും ചെയ്യും. പിന്നെന്തിനാണ് ഇവിടെ പാടുപെട്ട് വ്യവസായം നടത്തുന്നത്. കേരളത്തില്‍ തൊഴിലാളിസംഘടനകളല്ല, വ്യവസായികളെ മനഃപൂര്‍വം ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥരും യുഡിഎഫ് സര്‍ക്കാരുമാണ് വ്യവസായ വികസനത്തിന് തടസ്സം നില്‍ക്കുന്നത്- സാബു പറഞ്ഞു. വ്യവസായ പ്രമുഖന്‍ എം സി ജേക്കബ് നട്ടുനച്ചു വളര്‍ത്തിയ അന്ന കിറ്റെക്സ് ഗ്രൂപ്പിന്റെ ഭാഗമായ കിറ്റെക്സ് ഗാര്‍മെന്റസ് ലിമിറ്റഡ് 1995ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കുട്ടികളുടെ വസ്ത്രനിര്‍മാണത്തില്‍ ലോകത്തിലെ ആദ്യ മൂന്നു കമ്പനികളിലൊന്നാണ് കിറ്റെക്സ്. രാജ്യത്തെങ്ങുമായി 8000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. അന്ന കിറ്റെക്സ് ഗ്രൂപ്പിന്റെ ഭാഗമായ സ്ഥാപനം കിഴക്കമ്പലത്ത് 50 ഏക്കറില്‍ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കുകയായിരുന്നു.

deshabhimani 280912

1 comment:

  1. സംസ്ഥാനത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കിറ്റെക്സ് ശ്രീലങ്കയിലേക്ക് പ്രവര്‍ത്തനമേഖല മാറ്റുന്നു. കോണ്‍ഗ്രസുകാരുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും പീഡനത്തില്‍ മനംനൊന്താണ് കമ്പനിയുടെ തീരുമാനം. തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാന്റെയും കിഴക്കമ്പലം പഞ്ചായത്തിന്റെയും സര്‍ക്കാര്‍വകുപ്പുകളുടെയും നിരന്തര പീഡനമാണ് 252 കോടി രൂപയുടെവികസനപദ്ധതികള്‍ ഉപേക്ഷിക്കാന്‍ കാരണം. എമര്‍ജിങ് കേരളയുടെ ഭാഗമായി കേരളത്തില്‍ കോടികളുടെ വ്യവസായം ഒഴുകിയെത്തുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് വര്‍ഷങ്ങളായി വിജയകരമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്സ് കേരളം വിടുന്നത്.

    ReplyDelete