Wednesday, September 26, 2012

പരിഷത്ത് ജാഥക്കെതിരെയും പൊലീസ് അതിക്രമം


പരിഷത്തിന്റെ കൂടംകുളം ഐക്യദാര്‍ഢ്യജാഥക്ക് സ്വീകരണം

കോഴിക്കോട്: കൂടംകുളം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ആണവനയം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാനും കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന കൂടംകുളം ഐക്യദാര്‍ഢ്യജാഥക്ക് വടകരയിലും കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും സ്വീകരണം നല്‍കി. പ്രൊഫ. പി കെ രവീന്ദ്രനാണ് ജാഥാ ക്യാപ്റ്റന്‍. ഊര്‍ജോല്‍പ്പാദനത്തിന് മറ്റു വഴികളില്ലെന്ന പ്രചാരണം വഴി സമരത്തെ തകര്‍ക്കാനുളള ശ്രമം അന്താരാഷ്ട്ര ആണവ ലോബിയെ സഹായിക്കാനുളളതാണെന്ന് അദ്ദേഹം പറഞ്ഞു. നിലയം സുരക്ഷിതമെന്നു പറയുന്നവര്‍ അപകടമുണ്ടായാലുളള ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറല്ല എന്നതുതന്നെ സുരക്ഷാപ്രശ്നങ്ങള്‍ക്കുളള തെളിവാണ്. സര്‍ക്കാരോ കോടതിയോ അല്ല നിഷ്പക്ഷമായ ശാസ്ത്ര ഏജന്‍സികളാണ് സുരക്ഷാകാര്യത്തില്‍ ഉറപ്പ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പെരിങ്ങോമില്‍നിന്നും ആരംഭിച്ച ജാഥ 28ന് കൂടംകുളത്തെത്തും. മൊഫ്യൂസില്‍ സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന ചടങ്ങില്‍ ലാംബാര്‍ട്ട് ജോസഫ് സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ശ്രീധരന്‍ അധ്യക്ഷനായി. പ്രൊഫ. മുഹമ്മദ് ഷാഫി, കെ ടി രാധാകൃഷ്ണന്‍, എം ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. വടകര കോട്ടപറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രൊഫ. കടത്തനാട്ട് നാരായണന്‍ അധ്യക്ഷനായി. ജാഥാലീഡര്‍ പ്രൊഫ. പി കെ രവീന്ദ്രന്‍, ഡോ. എ അച്യുതന്‍, പ്രൊഫ. കെ പാപ്പൂട്ടി, കെ ശ്രീധരന്‍, കെ ടി രാധാകൃഷ്ണന്‍, എം എം ബാലകൃഷ്ണന്‍, വി വിനോദ്, പി പി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

പരിഷത്ത് ജാഥക്കെതിരെയും പൊലീസ് അതിക്രമം

വടകര: ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന ജാഥയില്‍ ഉച്ചഭാഷിണി ഉപയോഗിച്ച വാഹനത്തെ പിന്തുടര്‍ന്ന് പൊലീസ് താക്കോലും മറ്റു രേഖകളും പിടിച്ചുവാങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ വടകര കോട്ടപറമ്പില്‍ ജാഥാലീഡര്‍ പ്രൊഫ. പി കെ രവീന്ദ്രന്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ താക്കോലും ആര്‍സി ബുക്കും ലൈസന്‍സുമാണ് എസ്ഐ ഊരിയെടുത്തത്. ഇതേത്തുടര്‍ന്ന് ജാഥ ഒന്നരമണിക്കൂറോളം വൈകി. ജാഥാംഗങ്ങളും മറ്റും വാഹനം വിട്ടുകിട്ടുന്നതിനായി സ്റ്റേഷനിലെത്തിയപ്പോള്‍ എസ്ഐ സ്ഥലത്തില്ലായിരുന്നു. എസ്ഐയെയും കാത്ത് പരിഷത്ത് നേതാക്കള്‍ സ്റ്റേഷനിലിരിക്കുകയായിരുന്നു. കൂടംകൂളം ആണവനിലയത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ജാഥയിലെ വാഹനത്തിനുനേരെയാണ് പൊലീസ് അതിക്രമം കാട്ടിയത്. എന്നാല്‍ കോടതി പരിസരത്ത് ഉച്ചഭാഷിണി ഉപയോഗിച്ചതിന് മജിസ്ട്രേറ്റിന്റെ നിര്‍ദേശാനുസരണമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് വാഹനം നിരുപാധികം വിട്ടയച്ചു.

deshabhimani 260912

1 comment:

  1. ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന ജാഥയില്‍ ഉച്ചഭാഷിണി ഉപയോഗിച്ച വാഹനത്തെ പിന്തുടര്‍ന്ന് പൊലീസ് താക്കോലും മറ്റു രേഖകളും പിടിച്ചുവാങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ വടകര കോട്ടപറമ്പില്‍ ജാഥാലീഡര്‍ പ്രൊഫ. പി കെ രവീന്ദ്രന്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ താക്കോലും ആര്‍സി ബുക്കും ലൈസന്‍സുമാണ് എസ്ഐ ഊരിയെടുത്തത്.

    ReplyDelete