Tuesday, May 18, 2021

കെ എൻ ബാലഗോപാൽ ഇനി നാടിന്റെ ഭരണസാരഥി

കൊല്ലം > വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവൻസമയ പൊതുപ്രവർത്തകനായ കെ എൻ ബാലഗോപാൽ ഇനി നാടിന്റെ ഭരണസാരഥി. മന്ത്രിയായി ബാലഗോപാലിനെ സിപിഐ എം സംസ്ഥാന കമ്മിറ്റി നിശ്‌ചയിച്ചപ്പോൾ  മലയാളികളുടെ മനസിൽ തെളിഞ്ഞത്‌ പലതവണ ജയിൽവാസവും പൊലീസ് മർദനവും ഏറ്റുവാങ്ങിയ പഴയ വിദ്യാർഥി നേതാവിനെയാണ്‌.

യുഡിഎഫ്‌ സർക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ ബാലഗോപാലിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വടക്കേ അറ്റം മുതൽ തിരുവനന്തപുരം വരെ നടന്ന കാൽനടജാഥയും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത്‌ ഇങ്ങനെ കാൽനട ജാഥ നയിച്ച ആദ്യത്തെ വിദ്യാർത്ഥി ജാഥയുടെ ക്യാപ്റ്റനാണ്‌ ബാലഗോപാൽ. 

പത്തനാപുരം കലഞ്ഞൂർ ശ്രീനികേതനിൽ പരേതരായ പി. കെ. നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകൻ. എം. കോം, എൽ എൽ എം ബിരുദധാരി. ഭാര്യ: കോളജ് അധ്യാപികയായ ആശാ പ്രഭാകരൻ. മക്കൾ: വിദ്യാർഥികളായ കല്യാണി, ശ്രീഹരി. പുനലൂർ എസ് എൻ കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററ്റായാണ്‌ വിദ്യാർഥി രാഷ്‌ട്രീയ രംഗത്ത്‌ തുടക്കം. പുനലൂർ എസ് എൻ കോളേജ് യൂണിയൻ ചെയർമാൻ, എസ്.എഫ്.ഐ പുനലൂർ ഏരിയ പ്രസിഡന്റ്, തിരുവനന്തപുരം എം.ജി കോളേജ് യൂണിയൻ ചെയർമാൻ, എസ്‌എഫ്‌ഐ കൊല്ലം ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ചുമതലകളിലും പ്രവർത്തിച്ചു.

സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വിധത്തില്‍ വലിയ ഇടപെടലുകൾ നടത്തി. ജില്ല നേരിടുന്ന കടുത്ത വരള്‍ച്ചയെ നേരിടാന്‍ ആവിഷ്കരിച്ച മഴക്കൊയ്ത്ത് പദ്ധതി വന്‍വിജയമായി. 2010 മുതൽ 16 വരെയാണ് കെ എൻ ബാലഗോപാൽ രാജ്യസഭാംഗമായി പ്രവർത്തിച്ചത്. 2016 ഇന്ത്യയിലെ ഏറ്റവും മികച്ച രാജ്യസഭാംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം ലഭിച്ചു. ശ്രദ്ധേയമായ നിരവധി ഇടപെടലുകളാണ് ഇക്കാലത്ത് പാർലമെന്റിനകത്തും പുറത്തും അദ്ദേഹം  നടത്തിയത്.

ചരക്കുസേവന നികുതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ബാലഗോപാൽ വിയോജിപ്പ് ഉയർത്തി. സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള അവകാശത്തിന്മേൽ കൈ കടത്താനുള്ള കേന്ദ്ര ഗവൺമെന്റ് നീക്കത്തിനെതിരായ അദ്ദേഹത്തിന്റെ ശക്തമായ വാദങ്ങൾ ദേശീയമാധ്യമങ്ങൾ വരെ വലിയ വാർത്തയാക്കി. ജി.എസ്.ടി ബില്ലിേന്മേല്‍ നടന്ന ചര്‍ച്ചയില്‍ ബാലഗോപാല്‍ അവതരിപ്പിച്ച വാദങ്ങല്ൾ ദേശിയ മാധ്യമങ്ങല്‍ പോലും വാര്‍ത്തയാക്കി.

No comments:

Post a Comment