Tuesday, May 18, 2021

സമരസംഘടനാ പ്രവര്‍ത്തനം കരുത്താക്കി രാജേഷ്

പാലക്കാട് > ത്രിത്താലയില്‍ നിന്ന് അട്ടിമറി ജയത്തോടെ നിയമസഭയിലെത്തിയ എം ബി രാജേഷാണ് പുതിയ സ്പീക്കര്‍. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ രാജേഷ് ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ എസ്എഫ് യൂണിറ്റ് സെക്രട്ടറിയായാണ് സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്.  സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കെത്തിയ എം ബി രാജേഷ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാട് നിന്ന് പാര്‍ലമെന്റ് അംഗമായി. പാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ദ വീക്കിന്റെ മികച്ച യുവ പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം, മനോരമ ന്യൂസിന്റെ കേരളത്തിലെ  മികച്ച പാര്‍ലമെന്റംഗത്തിനുള്ള  പുരസ്‌കാരം, ചെറിയാന്‍ ജെ കാപ്പന്‍ പുരസ്‌കാരം, കോട്ടയം ലയണ്‍സ് ക്ലബിന്റെ ഗ്ലോബല്‍ മലയാളം ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. എട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

പാര്‍ലമെന്റില്‍ പാലക്കാടിന്റെ ശബ്ദം മാത്രമല്ല, കേരളത്തിന്റെ ആകെശബ്ദമായി മാറാന്‍ കഴിഞ്ഞ യുവ നേതാവാണ് എം ബി രാജേഷ്. സമരസംഘടനാ പ്രവര്‍ത്തനം കരുത്താക്കി വളര്‍ന്നുവന്ന നേതാവ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായരിക്കെ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരായായി. മുത്തങ്ങയില്‍ ആദിവാസിള്‍ക്കുനേരെ എ കെ ആന്റണിയുടെ പൊലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് നടത്തിയ വിദ്യാര്‍ഥി സമരത്തിലും പൊലീസ് മര്‍ദ്ദനത്തിനരയായി. 1994 മുതല്‍ വിദ്യാര്‍ഥി നേതാവാണ്. 2002 ലും 2003 ലും പൊലീസ് മര്‍ദ്ദനത്തിനിരയായി. എംപി യായിരക്കെ ഡല്‍ഹിയില്‍വച്ചും അവിടത്തെ പൊലീസിന്റെ മര്‍ദ്ദനത്തിനിരായായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള പൊലീസ് മര്‍ദ്ദനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിലാണ് ഡല്‍ഹിയില്‍ വച്ച് മര്‍ദ്ദനമേറ്റത്.  

ജാലിയന്‍വാലാബാഗ് കൂട്ടകൊലയില്‍ നൂറ്വര്‍ഷത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറഞ്ഞത് എം ബി രാജേഷിന്റേയും ശശി തരൂരിന്റേയും ഇടപെടലിനെതുടര്‍ന്നായിരുന്നു. പാര്‍ലമെന്റില്‍ ആയിരത്തോളം ചോദ്യം ചോദിച്ച് റെക്കോഡ് തീര്‍ത്ത രാജേഷ് ഇനി നിയമസഭയില്‍ അംഗങ്ങളോട് ചേദ്യം ചോദിക്കാന്‍ ആവശ്യപ്പെടും.  മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായ രാജേഷ് ബ്രീട്ടിഷ് വിദേശകാര്യവകുപ്പ് തെരഞ്ഞെടുത്ത ഏഴ് പാര്‍ലമെന്റംഗങ്ങളില്‍ ഒരാളായിരുന്നു. ഇവര്‍ക്ക് ലണ്ടന്‍ കിങ്സ് കോളേജില്‍ സ്വീകരണവും നല്‍കിയിരുന്നു.   ആനുകാലിക വിഷയങ്ങളില്‍ നല്ല അവഗാഹമുള്ള രാജേഷ് ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ലേഖനങ്ങളും എഴുതാറുണ്ട്.

സൈനിക ഉദ്യോഗസ്ഥനായ ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും എം കെ രമണിയുടെയും മകനായി 1971ല്‍ പഞ്ചാബിലെ ജലന്ധറില്‍ ജനനം. ഭാര്യ: ഡോ. നിനിത കണിച്ചേരി (അധ്യാപിക). മക്കള്‍: നിരഞ്ജന, പ്രിയദത്ത.

No comments:

Post a Comment