Tuesday, February 22, 2011

സമരങ്ങളെല്ലാം പൊളിഞ്ഞു; നാണമില്ലാതെ യുഡിഎഫ്

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല കേന്ദ്രീകരിച്ച് യുഡിഎഫ് നടത്തിയ രാഷ്ട്രീയ സമരങ്ങള്‍ ചീറ്റിപ്പോകുന്നു. വഴിവിട്ട് പ്രവര്‍ത്തിച്ച മുന്‍ രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദിനെ സംരക്ഷിക്കാന്‍ നടത്തിയ സമരം മുതല്‍ പരീക്ഷാഭവന്‍ കേന്ദ്രീകരിച്ച് ഒടുവില്‍ നടത്തിയ 'നിശ്ചിതകാല' സത്യഗ്രഹ സമരംവരെ ഇതിന് തെളിവാണ്.

അവിഹിത അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്ക് കൂട്ടുനിന്നതതിന് രജിസ്ട്രാറായിരുന്ന പി പി മുഹമ്മദിനെ കോടതി നിര്‍ദേശാനുസരണം പുറത്താക്കിയതിനെതിരെ യുഡിഎഫ് സംഘടനകള്‍ സമരത്തിനിറങ്ങി. കോടതി ഉത്തരവിനെ വെല്ലുവിളിച്ച സമരം എങ്ങുമെത്തിയില്ല. സര്‍വകലാശാലയില്‍ ഒഴിഞ്ഞുകിടന്ന തസ്തികകളിലേക്ക് നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുമതിയോടെ നിലവിലെ സിന്‍ഡിക്കറ്റ് 2007-ല്‍ നടപടി തുടങ്ങിയപ്പോള്‍ ഇക്കൂട്ടര്‍ വീണ്ടും സമരം തുടങ്ങി. അതും ചീറ്റി. ഡോ. ടി കെ നാരായണന്റെ രജിസ്ട്രാര്‍ നിയമനത്തിനെതിരെയും യുഡിഎഫ് സംഘം ഉറഞ്ഞുതുള്ളി. മൂന്നുമാസം ഇവര്‍ ഭരണകാര്യാലയത്തിന് മുമ്പില്‍ നടത്തിയ സമരം രജിസ്ട്രാര്‍ നിയമനം ഹൈക്കോടതി സിങ്കിള്‍ബഞ്ചും ഡിവിഷന്‍ബഞ്ചും ശരിവച്ചതോടെ പൊളിഞ്ഞു. ഡോ. ടി കെ നാരായണന് രജിസ്ട്രാര്‍ പദവിയില്‍ തുടരാമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

യുഡിഎഫ് ഭരണകാലത്ത് സര്‍വകലാശാലയില്‍ അവിഹിതമായി നിയമനംനേടിയ അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടായപ്പോള്‍ അവരെ സംരക്ഷിക്കാനായിരുന്നു പിന്നെ സമരം. വിഷയത്തില്‍ അന്വേഷണം നടത്തി സിന്‍ഡിക്കറ്റിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ഉത്തരവിട്ടതോടെ സിന്‍ഡിക്കറ്റിനെ പ്രതിക്കൂട്ടിലാക്കാന്‍ യുഡിഎഫ് നടത്തിയ മാസങ്ങള്‍ നീണ്ട സമരവും പൊലിഞ്ഞു. വിഷയമൊന്നും കിട്ടാതായതോടെ യുഡിഎഫ് സര്‍ക്കാര്‍ തന്നെ തള്ളിയ രാധാകൃഷ്ണമേനോന്‍ കമീഷന്‍ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് പിവിസി നിയമനം അട്ടിമറിക്കാനാണിപ്പോള്‍ നീക്കം.
(കെ പ്രവീണ്‍കുമാര്‍)

deshabhimani 220211

1 comment:

  1. കലിക്കറ്റ് സര്‍വകലാശാല കേന്ദ്രീകരിച്ച് യുഡിഎഫ് നടത്തിയ രാഷ്ട്രീയ സമരങ്ങള്‍ ചീറ്റിപ്പോകുന്നു. വഴിവിട്ട് പ്രവര്‍ത്തിച്ച മുന്‍ രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദിനെ സംരക്ഷിക്കാന്‍ നടത്തിയ സമരം മുതല്‍ പരീക്ഷാഭവന്‍ കേന്ദ്രീകരിച്ച് ഒടുവില്‍ നടത്തിയ 'നിശ്ചിതകാല' സത്യഗ്രഹ സമരംവരെ ഇതിന് തെളിവാണ്.

    ReplyDelete