Friday, June 24, 2011

ഗെയിംസ് അഴിമതി: 125 ലാപ്ടോപ്പും 580 സെല്‍ഫോണും കാണാനില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിനായി വാങ്ങിയ ആയിരക്കണക്കിന് ഉപകരണങ്ങള്‍ മറിച്ചുവിറ്റു. 125 ലാപ്ടോപ്, 25 ഡെസ്ക്ടോപ് കംപ്യൂട്ടര്‍ , 580 മൊബൈല്‍ഫോണ്‍ , 33 എല്‍സിഡി ഉള്‍പ്പെടെ 45 ടെലിവിഷന്‍ സെറ്റ്, 40 ഡിവിഡി പ്ലെയര്‍ തുടങ്ങി കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങളാണ് മറിച്ചു വിറ്റത്. ഒട്ടേറെ സാധനങ്ങള്‍ കാണാനില്ലെന്ന് കാണിച്ച് സംഘാടക സമിതി കേന്ദ്ര കായികമന്ത്രാലയത്തിന് പരാതി നല്‍കി. എന്നാല്‍ , സംഘാടകരുടെ തന്നെ അറിവോടെയാണ് ഉപകരണങ്ങള്‍ മറിച്ചുവിറ്റത് എന്നറിയുന്നു. കോമണ്‍വെല്‍ത്ത് ഓഫീസുകളിലും, സ്റ്റേഡിയങ്ങളിലും, മീഡിയാ സെന്ററിലും ഉപയോഗിക്കാന്‍ വാങ്ങിയവയാണ് ഇവ.

കോമണ്‍വെല്‍ത്ത് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ വന്‍ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നുണ്ട്. കായികമേള കഴിഞ്ഞ് എട്ടുമാസത്തിനു ശേഷം ഇപ്പോള്‍ പുതിയ അഴിമതിയാണ് പുറത്തുവരുന്നത്. 15 പ്രിന്റര്‍ , രണ്ട് സ്കാനര്‍ , 80 വെബ്ക്യാമറ, 10 മൈക്രോ വേവ് ഓവന്‍ , 10 പ്രൊജക്ടര്‍ , ഗ്രൗണ്ടുകളിലെ കംപ്യൂട്ടറുകളില്‍ നെറ്റ്ലഭിക്കാന്‍ ഉപയോഗിച്ച 110 മൊബൈല്‍സെറ്റുകള്‍ , 80 പെഡസ്റ്റല്‍ ഫാന്‍ തുടങ്ങിയവയും കാണാതായി. ഇവ കാണാതായതല്ലെന്നും സംഘാടകസമിതിയുടെയും ഉന്നതരുടെയും അറിവോടെ മറിച്ചു വിറ്റതാണെന്നും സംഘാടകസമിതിയുമായി അടുപ്പമുള്ളവര്‍ പറയുന്നു.

മേള കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകംതന്നെ ന്യൂഡല്‍ഹിയിലും പരിസരത്തും വന്‍ വിലക്കുറവില്‍ എല്‍സിഡി ടിവി, മൊബൈല്‍ , കംപ്യൂട്ടര്‍ , എസി തുടങ്ങിയവ ലഭ്യമായിരുന്നു. രണ്ട് ടണ്ണിന്റെ എയര്‍കണ്ടീഷന്‍ 20,000 രൂപയ്ക്കും എല്‍സിഡി ടിവി 10,000 രൂപയ്ക്കും വിറ്റിരുന്നു. സംഘാടകസമിതിയുമായി ബന്ധമുള്ളവര്‍ വഴിയായിരുന്നു വില്‍പ്പന. കവര്‍പോലും പൊളിക്കാത്ത ടിവിയും മറ്റുമാണ് ചുളു വിലയ്ക്ക് വിറ്റഴിച്ചത്. കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ നേതാക്കളെ ആദരിക്കാന്‍ 23 ലക്ഷം ചെലവിട്ട് നിര്‍മിച്ച 180 ശില്‍പ്പങ്ങളും കാണാതായി.

ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങളുടെ കണക്ക് മാത്രമേ സംഘാടകസമിതിയുടെ പക്കലുള്ളു. അതുകൊണ്ട് മറിച്ചുവിറ്റ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ പലതിന്റെയും വിവരങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. കണക്കുള്ളവയുടെ പട്ടിക വച്ചാണ് ഓര്‍ഗനൈസിങ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസര്‍ ജര്‍ണെയില്‍സിങ് കായികമന്ത്രാലയത്തിന് പരാതി നല്‍കിയത്. പട്ടികയില്‍ പറഞ്ഞ ഉപകരണങ്ങള്‍ കാണാനില്ല എന്നുമാത്രമാണ് പരാതി. പുതുതായി വാങ്ങുന്നവയുടെയോ നിലവില്‍ സംഘാടകരുടെ പക്കലുള്ളവയുടെയോ കണക്ക് സൂക്ഷിക്കുന്ന പതിവില്ലെന്നാണ് സംഘാടകസമിതിയുടെ ധനവിഭാഗം പറയുന്നത്. ഈ കീഴ്വഴക്കം മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

deshabhimani 240611

1 comment:

  1. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിനായി വാങ്ങിയ ആയിരക്കണക്കിന് ഉപകരണങ്ങള്‍ മറിച്ചുവിറ്റു. 125 ലാപ്ടോപ്, 25 ഡെസ്ക്ടോപ് കംപ്യൂട്ടര്‍ , 580 മൊബൈല്‍ഫോണ്‍ , 33 എല്‍സിഡി ഉള്‍പ്പെടെ 45 ടെലിവിഷന്‍ സെറ്റ്, 40 ഡിവിഡി പ്ലെയര്‍ തുടങ്ങി കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങളാണ് മറിച്ചു വിറ്റത്. ഒട്ടേറെ സാധനങ്ങള്‍ കാണാനില്ലെന്ന് കാണിച്ച് സംഘാടക സമിതി കേന്ദ്ര കായികമന്ത്രാലയത്തിന് പരാതി നല്‍കി. എന്നാല്‍ , സംഘാടകരുടെ തന്നെ അറിവോടെയാണ് ഉപകരണങ്ങള്‍ മറിച്ചുവിറ്റത് എന്നറിയുന്നു. കോമണ്‍വെല്‍ത്ത് ഓഫീസുകളിലും, സ്റ്റേഡിയങ്ങളിലും, മീഡിയാ സെന്ററിലും ഉപയോഗിക്കാന്‍ വാങ്ങിയവയാണ് ഇവ.

    ReplyDelete