Friday, January 27, 2012

പാല്‍ പദ്ധതി അവതാളത്തില്‍

സംസ്ഥാനത്തെ ജനങ്ങളില്‍ വര്‍ധിച്ച് വരുന്ന  ശ്വാസകോശ രോഗങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ  പ്രാക്ടിക്കല്‍ അപ്രോച്ച് ടു ലംഗ് ഹെല്‍ത്ത് (പാല്‍) പദ്ധതി പവര്‍ത്തനങ്ങള്‍  അവതാളത്തിലായി. സംസ്ഥാന ആരോഗ്യ വകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും (എന്‍ ആര്‍ എച്ച് എം)  സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് പുതിയ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഊര്‍ദ്ധ്വശാസം വലിക്കുന്നത്. ക്ഷയം ( ട്യൂബര്‍ക്കിലോസിസ്), ബ്രോങ്കൈറ്റിസ് (വില്ലന്‍ചുമ) തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ സംസ്ഥാനത്ത് പ്രത്യേകിച്ചും തീരദേശജില്ലകളില്‍ ജില്ലയില്‍ കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരും ലോകാരോഗ്യ സംഘടനയും നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

സംസ്ഥാനത്തെ  വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളില്‍ നല്ലൊരുശതമാനംപേര്‍  വിവിധ ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവരെന്നും  പഠനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ പാല്‍ പദ്ധതി ആവിഷ്‌കരിച്ചത്.

തിരുവനന്തപുരം ജില്ലയിലെ സ്ഥിതിവിവരകണക്കുകള്‍തന്നെ ശ്വാസക്വാശ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം എത്രമാത്രം ഗുരുതരമെന്ന് വ്യക്തമാക്കുന്നു. കാര്യവട്ടം പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 250 രോഗികളാണ് ദിനംപ്രതി ഒ പി വിഭാഗത്തില്‍ ചികിത്സക്കെത്തുന്നത്. ഇതില്‍ 75 പേര്‍ ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവരാണന്ന കണ്ടെത്തലാണ് പദ്ധതിയുടെ ആവശ്യകത സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനമുണ്ടായത്.  വിഴിഞ്ഞം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ദിനംപ്രതിയെത്തുന്ന 600 രോഗികളില്‍ 150 പേര്‍ ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവരാണ്.

വിതുര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ 750 രോഗികളില്‍ 200 പേര്‍, വിഴിഞ്ഞത്തിന് സമീപം മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 100 രോഗികളില്‍ 30 പേരും, തിരുവല്ലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 100 പേരില്‍ 34 പേരും, തൊളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 250 പേരില്‍ 75 രോഗികളും, മലയടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസേന എത്തുന്ന 50 പേരില്‍ 25 പേര്‍ക്കും, ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 400 രോഗികളില്‍ 120 പേര്‍ക്കും, പെരിങ്ങമ്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 80 രോഗികളില്‍ 25 പേരും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചവരെന്നാണ് ആശുപത്രിയിലെ രേഖകള്‍ വ്യക്തമാക്കുന്നത്. ബള്‍ഗേറിയ, ജോര്‍ദ്ദാന്‍, ബോളീവിയ തുടങ്ങിയ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പാല്‍ എന്ന പുതിയ സംവിധാനം സംസ്ഥാനത്ത് നടപ്പാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.

കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, തേവള്ളി, നീണ്ടകര, ശക്തികുളങ്ങര, ഓച്ചിറ, ചവറ തുടങ്ങിയ പ്രദേശങ്ങളിലാണ് ശ്വാസകോശരോഗികളുടെ എണ്ണം കൂടുതലാണെന്ന് കണ്ടത്തിയത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, പത്തനംതിട്ട ജില്ലയിലെ കോന്നി, ഇലന്തൂര്‍, ഇടുക്കി ജില്ലയിലെ മൂന്നാര്‍, തൊടുപുഴ, രാജക്കാട്, കോട്ടയം ജില്ലയിലെ തിരുവല്ല, കവിയൂര്‍, എര്‍ണാകുളം ജില്ലയിലെ തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി, കളമശ്ശേരി, മട്ടാഞ്ചേരി, തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, ചാലക്കുടി, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, മഞ്ചേരി, വേങ്ങര, പാലക്കാട് ജില്ലയിലെ ആലത്തൂര്‍, ചിറ്റൂര്‍, കോഴിക്കോട് ജില്ലയിലെ ഫിഷ് മാര്‍ക്കറ്റ്, കടലുണ്ടി, കണ്ണൂര്‍ ജില്ലയിലെ പഴശ്ശി, പറശ്ശിനിക്കടവ്, ഇരിക്കൂര്‍, കാസര്‍കോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് ശ്വാസകോശ രോഗികളുടെ എണ്ണം കൂടുതലായി കണ്ടെത്തിയത്.

അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കാന്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉന്നതതല കര്‍മ്മ സമിതി രൂപീകരിച്ചു. രണ്ടാം ഘട്ടത്തില്‍ രോഗികളുടെ വിവരങ്ങളും എണ്ണവും ലഭ്യമാക്കുന്നതിനുള്ള സര്‍വേ നടപ്പാക്കി. നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പരിശീലനം സംഘടിപ്പിച്ചു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ചികിത്സാ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കണക്കാക്കി.

മൂന്നാം ഘട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 14 സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ സംവിധാനം നടപ്പാക്കി. അവസാന ഘട്ടത്തില്‍ രോഗികളുടെ മൊത്തം വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ രീതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി അവതാളത്തിലായി.

ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ രോഗം ബാധിച്ച 80 ശതമാനം പേര്‍ക്കും രോഗം ഭേദപ്പെട്ടതായി കണ്ടെത്തി. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഫണ്ടില്‍ നിന്നും ലഭ്യമാക്കി. തുടര്‍ ചികിത്സക്കുള്ള മരുന്നുകളും സൗജന്യമായാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് രോഗിള്‍ക്ക് നല്‍കിയിരുന്നത്.

janayugom 280112

1 comment:

  1. സംസ്ഥാനത്തെ ജനങ്ങളില്‍ വര്‍ധിച്ച് വരുന്ന ശ്വാസകോശ രോഗങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രാക്ടിക്കല്‍ അപ്രോച്ച് ടു ലംഗ് ഹെല്‍ത്ത് (പാല്‍) പദ്ധതി പവര്‍ത്തനങ്ങള്‍ അവതാളത്തിലായി. സംസ്ഥാന ആരോഗ്യ വകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും (എന്‍ ആര്‍ എച്ച് എം) സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് പുതിയ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഊര്‍ദ്ധ്വശാസം വലിക്കുന്നത്. ക്ഷയം ( ട്യൂബര്‍ക്കിലോസിസ്), ബ്രോങ്കൈറ്റിസ് (വില്ലന്‍ചുമ) തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ സംസ്ഥാനത്ത് പ്രത്യേകിച്ചും തീരദേശജില്ലകളില്‍ ജില്ലയില്‍ കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരും ലോകാരോഗ്യ സംഘടനയും നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

    ReplyDelete