Monday, January 30, 2012

ആശുപത്രികള്‍ കയറിയിറങ്ങിയ ഗൃഹനാഥന്‍ ചികിത്സകിട്ടാതെ മരിച്ചു

കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥന്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മതിയായ ചികിത്സ കിട്ടാതെ മരിച്ചു. ചിറ്റാര്‍ കുടപ്പനക്കുളം പൂവണ്ണുംമൂട്ടില്‍ സുരേഷ് ബാബു (സുകു-46) ആണ് ശനിയാഴ്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് സുരേഷിനെ, ഭാര്യ ഇന്ദിര പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധന നടത്തിയ അധികൃതര്‍ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് ശ്രീചിത്രയിലോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം ബന്ധുക്കള്‍ ശ്രീചിത്രയില്‍ എത്തിച്ചു.

പിന്നീടുണ്ടായ കാര്യങ്ങള്‍ സുരേഷിനോടൊപ്പമുണ്ടായിരുന്ന ഭാര്യാസഹോദരന്‍ വിജയന്‍ പറയുന്നതിങ്ങനെ:

ശ്രീചിത്രയില്‍ സുരേഷിന്റെ ഇസിജിയും രക്തപരിശോധനയും നടത്തിയ അധികൃതര്‍ തുടര്‍ചികിത്സയ്ക്ക് 1,70,000 രൂപ കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ , തങ്ങളുടെ കൈയില്‍ ഉടന്‍ അടയ്ക്കാന്‍ ഇത്രയും പണം ഇല്ലെന്നും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും അതിന്റെ സര്‍ടിഫിക്കറ്റും ഹെല്‍ത്ത് കാര്‍ഡും കൈയിലുണ്ടെന്നും പറഞ്ഞതിന്‍പ്രകാരം 35,000 രൂപ അടയ്ക്കണമെന്നറിയിച്ചു. ഈ തുകയും അടയ്ക്കാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാന്‍ അധികൃതര്‍ പറഞ്ഞു. 23ന് അവിടെ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിലെത്തിയിട്ടും കിടക്കപോലും നല്‍കുകയോ കാര്‍ഡിയോളജി വിഭാഗത്തില്‍ പരിചരണത്തിനയക്കുകയോ ചെയ്യാതെ രണ്ട് ദിവസം അവിടെ കിടത്തി. എന്താണ് അസുഖമെന്നുപോലും കണ്ടുപിടിക്കാതെ മൂന്നാംദിവസം പത്തനംതിട്ടയിലെ ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാന്‍ പറയുകയായിരുന്നു. 26ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച സുരേഷിന് മെഡിക്കല്‍ കോളേജില്‍നിന്ന് കൊടുത്ത മരുന്നുകളല്ലാതെ മറ്റൊന്നും നല്‍കിയില്ല. ഇതേ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ സുരേഷ് അന്ത്യശ്വാസം വലിച്ചു. കൂലിപ്പണി ചെയ്താണ് സുരേഷ് കുടുംബത്തെ പോറ്റിയിരുന്നത്. മക്കള്‍ : സൂര്യ, സുരാജ്.
(ടി കെ സജി)

മര്‍ദനത്തില്‍ പരിക്കേറ്റയാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ചാവക്കാട്: അയല്‍വാസിയുടെ ക്രൂരമര്‍ദനത്തിനിരയായ ആള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ബ്ലാങ്ങാട് കുമാരന്‍പടി താഴത്ത് (വെളിയോങ്കോട് വീട്ടില്‍) ഷാഹു(45) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ മണത്തല നേര്‍ച്ചയോടനുബന്ധിച്ച് ബ്ലാങ്ങാട് ബീച്ചില്‍നിന്നുള്ള ത്രിവര്‍ണ കാഴ്ചയ്ക്കിടെ കുമാരന്‍പടിയിലാണ് സംഘട്ടനമുണ്ടായത്. അയല്‍വാസി വലിയകത്ത് ചക്കര കുഞ്ഞിമുഹമ്മദ്(56), മകന്‍ മുഖ്ത്താര്‍ (26) എന്നിവരും ഷാഹുവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ പോലീസെത്തി ഷാഹുവിനെ കസ്റ്റഡിയിലെടുത്തു. മൂക്കില്‍നിന്ന് അമിതമായി രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മൂന്നോടെ മരിച്ചു. മുഹമ്മദ്കുഞ്ഞിനേയും മുഖ്താറിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലിസ് മര്‍ദനമാണ് മരണകാരണമെന്ന് ആരോപിച്ച് ഒരു കുട്ടം ആളുകള്‍ സ്റ്റേഷനിലെത്തി അക്രമം നടത്തിയതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസ്സ്റ്റേഷനിലും പരിസരത്തും അക്രമം നടത്താനുള്ള ഒരുവിഭാഗത്തിന്റെ ശ്രമം സിപിഐ എം നേതാക്കളും മറ്റും ഇടപെട്ട് ചെറുത്തു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ . തിങ്കളാഴ്ച സംസ്കരിക്കും. പിതാവ്: കുഞ്ഞിമോന്‍ . ഉമ്മ: പാത്തുമ്മ. ഭാര്യ: ഷാജിത. മക്കള്‍ : ഷഹന, ഷഫീന, നബീല്‍ .

deshabhimani 300112

1 comment:

  1. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥന്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മതിയായ ചികിത്സ കിട്ടാതെ മരിച്ചു. ചിറ്റാര്‍ കുടപ്പനക്കുളം പൂവണ്ണുംമൂട്ടില്‍ സുരേഷ് ബാബു (സുകു-46) ആണ് ശനിയാഴ്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് സുരേഷിനെ, ഭാര്യ ഇന്ദിര പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധന നടത്തിയ അധികൃതര്‍ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് ശ്രീചിത്രയിലോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം ബന്ധുക്കള്‍ ശ്രീചിത്രയില്‍ എത്തിച്ചു.

    ReplyDelete