Saturday, April 28, 2012

കോഴ: ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരന്‍


ഒരു ലക്ഷം രൂപ കോഴപ്പണം കൈപ്പറ്റിയ കേസില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. ബിജെപി ദേശീയ അധ്യക്ഷപദവിയിലിരിക്കെ, പ്രതിരോധ ഇടപാടുകളില്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പാര്‍ടി ആസ്ഥാന കാര്യാലയത്തില്‍വച്ച് ബംഗാരു കോഴ വാങ്ങിയത്. കോടതി ഇത് സ്ഥിരീകരിച്ചത് ബിജെപിക്ക് കനത്ത ആഘാതമായി.

ബംഗാരു ഒരു ലക്ഷം രൂപ കോഴയായി കൈപ്പറ്റിയെന്ന് സംശയരഹിതമായി തെളിയിക്കാന്‍ സിബിഐക്ക് സാധിച്ചെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കന്‍വല്‍ജിത്ത് അറോറ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അഴിമതി നിരോധനിയമത്തിലെ ഒമ്പതാം വകുപ്പുപ്രകാരമാണ് (പൊതുപ്രവര്‍ത്തകനെന്ന നിലയിലുള്ള സ്വാധീനമുപയോഗിച്ച് ലക്ഷ്യം കാണുന്നതിനായി കോഴ വാങ്ങല്‍) ബംഗാരുവിനെ കുറ്റക്കാരനായി വിധിച്ചത്. ശിക്ഷ വിധിക്കുന്നതുവരെ ബംഗാരുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ ശിക്ഷാവിധിക്ക് ശേഷം പരിഗണിക്കും.

2011 മെയ് മാസത്തില്‍ ബംഗാരു ലക്ഷ്മണിനെതിരെ കോടതി അഴിമതിക്കുറ്റം ചുമത്തിയിരുന്നു. രണ്ടിന് വാദം പൂര്‍ത്തിയാക്കി. മകളുമൊത്ത് കോടതിയില്‍ ഹാജരായ എഴുപത്തിരണ്ടുകാരനായ ബംഗാരു വിധിപ്രഖ്യാപനം കേട്ട് തളര്‍ന്നിരുന്നു. പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുത്ത് തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച പകല്‍ പത്തരയ്ക്ക് ശിക്ഷ കേള്‍ക്കാനായി ബംഗാരുവിനെ കോടതിയില്‍ ഹാജരാക്കും. നിലവില്‍ വാരികയായി പുറത്തിറങ്ങുന്ന തെഹല്‍ക നേരത്തെ വാര്‍ത്താ പോര്‍ട്ടലായി പ്രവര്‍ത്തിക്കെ ആസൂത്രണംചെയ്ത "ഓപ്പറേഷന്‍ വെസ്റ്റ്എന്‍ഡിലാണ്" ബംഗാരു കുടുങ്ങിയത്. "വെസ്റ്റ് എന്‍ഡ് ഇന്റര്‍നാഷണല്‍" എന്ന ആയുധക്കമ്പനിയുടെ ഇടനിലക്കാരെന്ന പേരില്‍ തെഹല്‍ക പ്രവര്‍ത്തകര്‍ ബംഗാരുവിനെ സമീപിക്കുകയായിരുന്നു. കരസേന കമ്പനിയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരില്‍ സ്വാധീനംചെലുത്തണമെന്നായിരുന്നു ആവശ്യം. ബംഗാരു ഒരു ലക്ഷം രൂപ കോഴയായി ആവശ്യപ്പെട്ടു.

2000 ഡിസംബര്‍ 23 നും 2001 ജനുവരി ഏഴിനുമിടയില്‍ എട്ടുതവണ തെഹല്‍ക പ്രവര്‍ത്തകര്‍ ബംഗാരുവിനെ കണ്ടു. ബിജെപികേന്ദ്ര ഓഫീസായ അശോകാ റോഡിലെ പതിനൊന്നാം നമ്പര്‍ ബംഗ്ലാവിലായിരുന്നു കൂടിക്കാഴ്ചകള്‍. ബംഗാരുവുമായുള്ള കൂടിക്കാഴ്ചയും സംസാരവും തെഹല്‍ക പ്രവര്‍ത്തകര്‍ രഹസ്യക്യാമറയില്‍ പകര്‍ത്തി. കോഴപ്പണം കൈപ്പറ്റുന്ന ദൃശ്യവും ക്യാമറയില്‍ പതിഞ്ഞു. 2001 മാര്‍ച്ച് 13ന് തെഹല്‍ക ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ എന്‍ഡിഎ സര്‍ക്കാരും ബിജെപിയും പ്രതിരോധത്തിലായി. ബംഗാരുവിനെ പാര്‍ടി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാന്‍ ബിജെപി നിര്‍ബന്ധിതമായി. കേസില്‍ കൂട്ടുപ്രതിയായ ബംഗാരുവിന്റെ മുന്‍ പേഴ്സണല്‍ സെക്രട്ടറി ടി സത്യമൂര്‍ത്തിയെ കോടതി മാപ്പുസാക്ഷിയാക്കി. ആയുധകമ്പനിയെ സഹായിക്കാമെന്ന വാഗ്ദാനത്തോടെയാണ് ബംഗാരു കോഴപ്പണം വാങ്ങിയതെന്നത് സത്യമൂര്‍ത്തി കോടതിയില്‍ സ്ഥിരീകരിച്ചു.
(എം പ്രശാന്ത്)

deshabhimani 280412

1 comment:

  1. ഒരു ലക്ഷം രൂപ കോഴപ്പണം കൈപ്പറ്റിയ കേസില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. ബിജെപി ദേശീയ അധ്യക്ഷപദവിയിലിരിക്കെ, പ്രതിരോധ ഇടപാടുകളില്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പാര്‍ടി ആസ്ഥാന കാര്യാലയത്തില്‍വച്ച് ബംഗാരു കോഴ വാങ്ങിയത്. കോടതി ഇത് സ്ഥിരീകരിച്ചത് ബിജെപിക്ക് കനത്ത ആഘാതമായി.

    ReplyDelete