Thursday, April 26, 2012

ആചാരത്തിന്റെ മറവില്‍ മാണ്ഡ്യയില്‍ നഗ്നപൂജ


ബംഗളൂരു: ആചാരത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി പൂജ നടത്തിയ സംഭവം പുറത്തുവന്നു. മാണ്ഡ്യ ജില്ലയിലെ മാണ്ഡ്യ മെഡിക്കല്‍ കോളേജിനടുത്തുള്ള തമിഴ് കോളനിയിലാണ് 14ഉം 18ഉം വയസ്സുള്ള പെണ്‍കുട്ടികളെ നഗ്നരാക്കി പൂജ നടത്തിയത്. സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലയാളിയായ ഡെപ്യൂട്ടി കമീഷണര്‍ പി സി ജാഫര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.

മാരിയമ്മ ഉത്സവത്തിന്റെ ഭാഗമായി നടന്ന "ബെട്ടലെ സേവെ"യുടെ പേരിലാണ് നഗ്നപൂജ. നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലായിരുന്നു പൂജ. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഏതാനും പ്രാദേശിക കന്നഡ വാര്‍ത്താചാനലുകാര്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. നാട്ടുകാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞതോടെ ഇവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് നടമാടിയിരുന്ന അനാചാരം കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചിട്ടും പല ഭാഗങ്ങളിലും രഹസ്യമായി നഗ്നപൂജ നടക്കുന്നതായി അധികാരികള്‍തന്നെ കണ്ടെത്തിയിരുന്നു. വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ നിരോധം കര്‍ശനമായി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും അധികൃതര്‍ പറയുന്നു.

സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ രാജേന്ദ്രപ്രസാദിനും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കാന്തരാജുവിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമീഷണര്‍ പി സി ജാഫര്‍ അറിയിച്ചു. നഗ്നപൂജ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണ്ഡ്യ പൊലീസിന്റെ പ്രത്യേകസംഘം കോളനി സന്ദര്‍ശിച്ച് തെളിവെടുത്തു. ഇതു സംബന്ധിച്ച വീഡിയോ ഫുട്ടേജ് അടക്കമുള്ളവ പരിശോധിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് രാജണ്ണ പറഞ്ഞു.
(പി വി മനോജ്കുമാര്‍)

deshabhimani 260412

1 comment:

  1. ആചാരത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി പൂജ നടത്തിയ സംഭവം പുറത്തുവന്നു. മാണ്ഡ്യ ജില്ലയിലെ മാണ്ഡ്യ മെഡിക്കല്‍ കോളേജിനടുത്തുള്ള തമിഴ് കോളനിയിലാണ് 14ഉം 18ഉം വയസ്സുള്ള പെണ്‍കുട്ടികളെ നഗ്നരാക്കി പൂജ നടത്തിയത്. സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലയാളിയായ ഡെപ്യൂട്ടി കമീഷണര്‍ പി സി ജാഫര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.

    ReplyDelete