Wednesday, June 12, 2013

കെഎസ്ആര്‍ടിസിയുടെ ബംഗളൂരു സര്‍വീസുകള്‍ മന്ത്രിമാര്‍ ഇടപെട്ട് റൂട്ട് മാറ്റി

കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍നിന്നുള്ള ബംഗളൂരു സര്‍വീസുകള്‍ മന്ത്രിമാരുടെ ഇടപെടലിനെത്തുടര്‍ന്ന് റൂട്ട് മാറ്റി ഓടിക്കുന്നു. ഇതുമൂലം വരുമാനം വന്‍തോതില്‍ കുറഞ്ഞു. രാത്രി 9.15ന് പുറപ്പെടുന്ന ബംഗളൂരു സൂപ്പര്‍ എക്സ്പ്രസ് രണ്ടുമാസം മുമ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് റൂട്ട് മാറ്റി ചമ്രവട്ടം പൊന്നാനി വഴിയാക്കി. പ്രതിദിനം 40,000 രൂപയോളം വരുമാനം ലഭിച്ചിരുന്ന ബസിന് ഇപ്പോള്‍ 17,000 രൂപയ്ക്കു താഴെയാണ് കിട്ടുന്നത്. രാത്രി എട്ടിനുള്ള ബംഗളൂരു ഡീലക്സ് ബസ് പിറവത്തുനിന്ന് സര്‍വീസ് ആരംഭിക്കാനുള്ള നീക്കവും സജീവമാണ്. നിലവില്‍ 32,000 രൂപയോളം പ്രതിദിനം വരുമാനം ലഭിക്കുന്ന ബസ് പിറവത്തേക്കു മാറ്റിയാല്‍ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്ന് ജീവനക്കാര്‍ പറഞ്ഞു.

കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് എറണാകുളത്താണ്. രണ്ടുവര്‍ഷം മുമ്പുവരെ വോള്‍വോ എസി ഉള്‍പ്പെടെ 10 ബസുകള്‍ ഇവിടെനിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്നു. പുലര്‍ച്ചെ എറണാകുളത്തുനിന്നു പുറപ്പെടുന്ന സര്‍വീസുകളും ഉണ്ടായിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇവ കുറഞ്ഞു. ഇപ്പോള്‍ ഒരു ഡീലക്സും രണ്ട് എക്സ്പ്രസും ഉള്‍പ്പെടെ മൂന്ന് ബംഗളൂരു സര്‍വീസ് മാത്രമാണ് എറണാകുളം ഡിപ്പോയില്‍നിന്നുള്ളത്. ഒരു വര്‍ഷം മുമ്പ് ഇവിടെനിന്നുള്ള ഒരു സര്‍വീസ് തിരുവല്ലയിലേക്ക് മാറ്റിയിരുന്നു. ഇതോടെ ഈ ബസിന്റെ കലക്ഷന്‍ 40 ശതമാനത്തോളം കുറഞ്ഞു. ഡീസല്‍ വിലവര്‍ധനമൂലം കനത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ പിന്നോട്ടടിക്കുന്നതാണ് ബംഗളൂരു ബസുകള്‍ റൂട്ട് മാറ്റാനുള്ള തീരുമാനം. ബംഗളൂരു യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ കൈവിടുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതുമൂലം നേരിട്ടും ഓണ്‍ലൈന്‍വഴിയുമുള്ള ടിക്കറ്റുകളുടെ ബുക്കിങ്ങില്‍ വന്‍ ഇടിവുണ്ടായി.

എന്നാല്‍ കര്‍ണാടക ആര്‍ടിസിയും സ്വകാര്യബസ് സര്‍വീസുകാരും എറണാകുളം-ബംഗളൂരു റൂട്ടില്‍ പണം വാരുകയാണ്. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് കര്‍ണാടക ആര്‍ടിസി പ്രതിദിനം 10 വോള്‍വോ എസി മള്‍ട്ടി ആക്സില്‍ ബസുകളാണ് ഓടിക്കുന്നത്. എല്ലാ ബസുകളും നിറയെ യാത്രക്കാരുണ്ട്. കെഎസ്ആര്‍ടിസി സംസ്ഥാനത്തുനിന്ന് പ്രതിദിനം 40 സര്‍വീസുകള്‍ മാത്രമാണ് ബംഗളൂരു റൂട്ടില്‍ ഓടിക്കുന്നത്. എന്നാല്‍ ഇതിന്റെ ആറിരട്ടിയോളം സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി കേരളത്തിലേക്കു നടത്തുന്നു. ഇക്കാര്യം കേരള ആര്‍ടിസി അധികൃതരുടെ ശ്രദ്ധയില്‍ പലതവണ കൊണ്ടുവന്നിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.

deshabhimani

No comments:

Post a Comment