Tuesday, October 12, 2010

ലോട്ടറി നറുക്കെടുപ്പ് കുറയ്ക്കല്‍: ഇടപെടില്ലെന്ന് ഡിവിഷന്‍ ബെഞ്ച്

കൊച്ചി: ലോട്ടറി അപ്പീലുകളില്‍ വാദം പൂര്‍ത്തിയായി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിപറയാന്‍ മാറ്റി. കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ആഴ്ചയില്‍ ഒന്നായി നിജപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാന്‍ ആവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് രണ്ടു ലോട്ടറി ഏജന്റുമാര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, പി ഭവദാസന്‍ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ ആവില്ലെന്നും കോടതി പറഞ്ഞു. ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് മാത്രമെ പാടുള്ളൂവെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സും ഭൂട്ടാന്‍ സര്‍ക്കാരിന്റെ പ്രൊമോട്ടറാണ് മേഘയെന്ന വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുമാണ് കോടതി വിധിപറയാന്‍ മാറ്റിയത്.

കേരളം ലോട്ടറിവിമുക്ത മേഖലയായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര ലോട്ടറിചട്ടങ്ങള്‍ ലംഘിച്ചതിന് അന്യസംസ്ഥാന ലോട്ടറി വില്‍പ്പനക്കാര്‍ക്കെതിരെ നടപടി വേണമെന്നും ഭൂട്ടാന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ഏര്‍പ്പെട്ട കരാര്‍ ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി കേസില്‍ കക്ഷിചേരാന്‍ അനുമതി തേടിയുള്ള ഹര്‍ജികളും ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതിന് മറ്റ് നിയമനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍ തള്ളിയത്. മേഘ ഭൂട്ടാന്‍സര്‍ക്കാരിന്റെ നേരിട്ടുള്ള പ്രൊമോട്ടറല്ലെന്ന് വാണിജ്യനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായതായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ എല്‍ നാഗേശ്വരറാവു ബോധിപ്പിച്ചു. ആഴ്ചയില്‍ നറുക്കെടുപ്പ് ഒന്നുമാത്രമെന്ന സിംഗിള്‍ ബെഞ്ച് വിധി സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ഇക്കാര്യം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും നാഗേശ്വരറാവു പറഞ്ഞു. ലോട്ടറിനികുതിനിയമപ്രകാരം പ്രൊമോട്ടറില്‍നിന്നു മാത്രമേ മുന്‍കൂര്‍നികുതി സ്വീകരിക്കാന്‍ കഴിയൂവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

എന്നാല്‍ വാണിജ്യനികുതി വകുപ്പിന് അന്വേഷണം നടത്താന്‍ അധികാരമില്ല. ഭാവിയില്‍ സര്‍ക്കാരിന് ഒരുരേഖയും കൈമാറാന്‍ തയ്യാറല്ലെന്നും മേഘ പറഞ്ഞു. തികച്ചും വാണിജ്യപരമായ കരാര്‍ ആയതിനാല്‍ രേഖകള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറണ്ട. ഭൂട്ടാന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ഏര്‍പ്പെട്ടിട്ടുള്ള ലോട്ടറി വില്‍പ്പന കരാര്‍പ്രകാരം ഇന്ത്യയിലെ മൊത്തവിതരണക്കാരായ മൊനീക്ക എന്റര്‍പ്രൈസസിന് വിതരണക്കാരെ നിയമിക്കാന്‍ അധികാരമുണ്ടെന്നും മേഘ വാദിച്ചു. മേഘയാണ് കേരളത്തിലെ പ്രൊമോട്ടറെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ മറച്ചുവയ്ക്കുകയാണെന്നും മേഘ ആരോപിച്ചു. ഇതേത്തുടര്‍ന്ന് കേന്ദ്രം സംസ്ഥാനത്തിനയച്ച കത്തും സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ മറുപടിയും കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കി.

deshabhimani 121010

1 comment:

  1. കൊച്ചി: ലോട്ടറി അപ്പീലുകളില്‍ വാദം പൂര്‍ത്തിയായി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിപറയാന്‍ മാറ്റി. കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ആഴ്ചയില്‍ ഒന്നായി നിജപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാന്‍ ആവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് രണ്ടു ലോട്ടറി ഏജന്റുമാര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, പി ഭവദാസന്‍ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ ആവില്ലെന്നും കോടതി പറഞ്ഞു. ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് മാത്രമെ പാടുള്ളൂവെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സും ഭൂട്ടാന്‍ സര്‍ക്കാരിന്റെ പ്രൊമോട്ടറാണ് മേഘയെന്ന വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുമാണ് കോടതി വിധിപറയാന്‍ മാറ്റിയത്.

    ReplyDelete