Monday, February 14, 2011

5 വര്‍ഷം ആരോഗ്യമേഖലയുടെ സുവര്‍ണകാലം:

കഴിഞ്ഞ അഞ്ചുവര്‍ഷം പൊതുജനാരോഗ്യമേഖലയുടെ സുവര്‍ണകാലമായിരുന്നുവെന്ന് പീപ്പിള്‍സ് ഡോക്ടേഴ്സ് ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'കേരളആരോഗ്യം: ഇന്നലെ ഇന്ന് നാളെ' സെമിനാറിന്റെ വിലയിരുത്തല്‍. വൈദ്യവിദ്യഭ്യാസ മേഖലയില്‍ വന്‍കുതിപ്പുണ്ടാക്കാനും ആധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ചും ഭൌതിക സാഹചര്യങ്ങള്‍ മെച്ചപെടുത്തിയും സര്‍ക്കാര്‍ ആശുപത്രികളിലൂടെ പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കി. ഇരുമേഖലകളിലും 50 വര്‍ഷത്തെ പ്രവര്‍ത്തനം അഞ്ച്വര്‍ഷംകൊണ്ട് സര്‍ക്കാര്‍ നടപ്പാക്കിയതായും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു. ഈ നേട്ടം സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ആ സര്‍ക്കാരിന്റെ തുടര്‍ച്ച ഭാവിയിലും ഉണ്ടാകണമെന്ന് സെമിനാറിലെ ചര്‍ച്ച ക്രോഡീകരിച്ചുകൊണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു.

ചികിത്സക്ക് എത്തുന്നവര്‍ക്ക് ഭക്ഷണം, ബെഡ്ഷീറ്റ്, കുടിക്കാനുള്ള വെള്ളം തുടങ്ങിയവ നല്‍കുന്ന സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായത്ര ഡോക്ടര്‍മാരെ നിയമിക്കുക, മറ്റു സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനമാണ് ഇതുവരെ നടത്തിയത്. അടുത്ത ഘട്ടത്തില്‍ ആശുപത്രികളിലെ ക്രമീകരണം ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധി നിയന്ത്രണം, പ്രായമായവരുടെ പ്രശ്നങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയവയിലാണ് ആരോഗ്യമേഖല ഭാവിയില്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ദന്തല്‍ വിഭാഗത്തിന് കൂടുതല്‍ സൌകര്യമുണ്ടാക്കുക, വീഴ്ചകള്‍ തിരുത്താന്‍ സംവിധാനം ഉണ്ടാക്കുക, തുടര്‍പഠന പരിശീലനം ശക്തിപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നു.

ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ആശുപത്രികളിലെ മറ്റു ജീവനക്കാര്‍, സ്റ്റുഡന്റ് നേഴ്സുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ദന്തല്‍ സര്‍ജന്മാര്‍, ശാസ്ത്ര- സര്‍വീസ് സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പൊതുവേദിയിലിരുന്ന് ആരോഗ്യമേഖലയെകുറിച്ച് ചര്‍ച്ച നടത്തിയത്. ഡോ. ബാലകൃഷ്ണ പൊതുവാള്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള, ഡോ. ടി പി മുബാറക്ക് സാനി, ഡിഎംഒ ഡോ. ആര്‍ രമേഷ്, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. കെ വി മുകുന്ദന്‍ സ്വാഗതവും ഡോ. മനോജ് നാരായണന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി 140211

1 comment:

  1. കഴിഞ്ഞ അഞ്ചുവര്‍ഷം പൊതുജനാരോഗ്യമേഖലയുടെ സുവര്‍ണകാലമായിരുന്നുവെന്ന് പീപ്പിള്‍സ് ഡോക്ടേഴ്സ് ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'കേരളആരോഗ്യം: ഇന്നലെ ഇന്ന് നാളെ' സെമിനാറിന്റെ വിലയിരുത്തല്‍. വൈദ്യവിദ്യഭ്യാസ മേഖലയില്‍ വന്‍കുതിപ്പുണ്ടാക്കാനും ആധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ചും ഭൌതിക സാഹചര്യങ്ങള്‍ മെച്ചപെടുത്തിയും സര്‍ക്കാര്‍ ആശുപത്രികളിലൂടെ പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കി. ഇരുമേഖലകളിലും 50 വര്‍ഷത്തെ പ്രവര്‍ത്തനം അഞ്ച്വര്‍ഷംകൊണ്ട് സര്‍ക്കാര്‍ നടപ്പാക്കിയതായും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു. ഈ നേട്ടം സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ആ സര്‍ക്കാരിന്റെ തുടര്‍ച്ച ഭാവിയിലും ഉണ്ടാകണമെന്ന് സെമിനാറിലെ ചര്‍ച്ച ക്രോഡീകരിച്ചുകൊണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു.

    ReplyDelete