Friday, February 11, 2011

എസ് ബാന്‍ഡ് അന്വേഷണത്തിന് രണ്ടംഗ സമിതി

വിവാദ എസ് ബാന്‍ഡ് സ്പെക്ട്രം കരാറിനെകുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടംഗ ഉന്നതാധികാരസമിതിക്ക് രൂപംനല്‍കി. അഴിമതി കരാറിന് അനുമതി നല്‍കിയ ബഹിരാകാശ കമീഷനിലെ അംഗത്തെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. കേന്ദ്രമന്ത്രിസഭാതീരുമാനപ്രകാരം മുന്‍ ക്യാബിനറ്റ് സെക്രട്ടറിയും ആസൂത്രണ കമീഷന്‍ അംഗവുമായ ബി കെ ചതുര്‍വേദി, ബഹിരാകാശകമീഷന്‍ അംഗം പ്രൊഫ. റോദ്ദം നരസിംഹ എന്നിവര്‍ അംഗങ്ങളായാണ് സമിതി രൂപീകരിച്ചത്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ പങ്കെടുത്ത് എസ് ബാന്‍ഡ് കരാറിനെക്കുറിച്ച് വിശദീകരണം നല്‍കിയിരുന്നു.

ഐഎസ്ആര്‍ഒ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പറേഷന്‍ സ്വകാര്യ കമ്പനിയായ ദേവാസ് മള്‍ട്ടിമീഡിയക്ക് 70 മെഗാഹെട്സ് എസ് ബാന്‍ഡ് സ്പെക്ട്രം സൌജന്യമായി നല്‍കാന്‍ കരാര്‍ ഉണ്ടാക്കിയതിലൂടെ ഖജനാവിന് രണ്ട് ലക്ഷം കോടി രൂപയാണ് നഷ്ടം. ഈ കരാര്‍ സംബന്ധിച്ച സാങ്കേതിക-വാണിജ്യ-സാമ്പത്തികകാര്യങ്ങളെക്കുറിച്ചാണ് സമിതി അന്വേഷിക്കുക. ആന്‍ഡ്രിക്സും ഐഎസ്ആര്‍ഒയും ബഹിരാകാശവകുപ്പും സ്വീകരിച്ച നടപടിക്രമങ്ങള്‍ കൃത്യമാണോ എന്ന് സമിതി പരിശോധിക്കും.

വിവാദ കരാറിന് അനുമതി നല്‍കിയപ്പോള്‍ ബഹിരാകാശ കമീഷനില്‍ അംഗമായിരുന്ന ബി കെ ചതുര്‍വേദിയെയും ഇപ്പോള്‍ കമീഷന്‍ അംഗമായ പ്രൊഫ. റോദ്ദം നരസിംഹത്തെയും ഉള്‍പ്പെടുത്തിയുള്ള ഉന്നതാധികാരസമിതിയുടെ വിശ്വാസ്യത തുടക്കത്തിലേ ചോദ്യംചെയ്യപ്പെടുകയാണ്. തന്നെ നേരിട്ട് ബാധിക്കുന്ന എസ് ബാന്‍ഡ് അഴിമതിയില്‍നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രി നിയോഗിച്ച സമിതിയുടെ തലവനായ ബി കെ ചതുര്‍വേദി 2005ല്‍ കരാറിന് അനുമതി നല്‍കിയ അന്നത്തെ ഇന്ത്യന്‍ ബഹിരാകാശകമീഷന്‍ അംഗമായിരുന്നു. നിലവില്‍ ബഹിരാകാശ കമീഷന്‍ അംഗമായ റോദ്ദം നരസിംഹം ഐഎസ്ആര്‍ഒയും ഫ്രാന്‍സിലെ ബഹിരാകാശ ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന മേഘ ട്രോപ്പിക്യൂസ് എന്ന പദ്ധതിയുടെ ഇന്ത്യാവിഭാഗം തലവനാണ്. ഇപ്പോഴത്തെ ടെലികോം വകുപ്പിന്റെ ചുമതലയുള്ള കപില്‍സിബലും അഞ്ചുവര്‍ഷം മുമ്പ് വിവാദകരാറിന് അനുമതി നല്‍കിയപ്പോള്‍ ബഹിരാകാശ കമീഷന്‍ അംഗമായിരുന്നു. ബഹിരാകാശ കമീഷന് സിബല്‍ നല്‍കിയ ഔദ്യോഗിക കുറിപ്പാണ് സംശയാസ്പദ വിദേശബന്ധങ്ങളുള്ള ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രസെക്രട്ടറി ഡോ. ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്ന ദേവാസ് മള്‍ട്ടിമീഡിയക്ക് എസ് ബാന്‍ഡ് സ്പെക്ട്രം വില്‍ക്കാന്‍ ആന്‍ഡ്രിക്സ് മേധാവികളെ സഹായിച്ചത്.

സിഐഎ അതിവിദഗ്ധമായി നുഴഞ്ഞുകയറിയെന്ന് സംശയിക്കുന്ന ദേവാസുമായുള്ള കാരാറിന്റെ രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് കരാറിന് അനുമതി നല്‍കിയ ആളെത്തന്നെ അഴിമതി അന്വേഷിക്കാന്‍ നിയോഗിച്ചതെന്ന് വ്യക്തം. ബഹിരാകാശവകുപ്പിന്റെ ചുമതല അന്നും ഇന്നും പ്രധാനമന്ത്രിക്കാണ്. കാരാര്‍ ഒപ്പിടുന്ന സമയത്ത് ഐഎസ്ആര്‍ഒയുടെയും ബഹിരാകാശ കമീഷന്റെയും അധ്യക്ഷന്‍ ജി മാധവന്‍ നായരായിരുന്നു.

ദേശാഭിമാനി 110211

1 comment:

  1. വിവാദ കരാറിന് അനുമതി നല്‍കിയപ്പോള്‍ ബഹിരാകാശ കമീഷനില്‍ അംഗമായിരുന്ന ബി കെ ചതുര്‍വേദിയെയും ഇപ്പോള്‍ കമീഷന്‍ അംഗമായ പ്രൊഫ. റോദ്ദം നരസിംഹത്തെയും ഉള്‍പ്പെടുത്തിയുള്ള ഉന്നതാധികാരസമിതിയുടെ വിശ്വാസ്യത തുടക്കത്തിലേ ചോദ്യംചെയ്യപ്പെടുകയാണ്. തന്നെ നേരിട്ട് ബാധിക്കുന്ന എസ് ബാന്‍ഡ് അഴിമതിയില്‍നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രി നിയോഗിച്ച സമിതിയുടെ തലവനായ ബി കെ ചതുര്‍വേദി 2005ല്‍ കരാറിന് അനുമതി നല്‍കിയ അന്നത്തെ ഇന്ത്യന്‍ ബഹിരാകാശകമീഷന്‍ അംഗമായിരുന്നു. നിലവില്‍ ബഹിരാകാശ കമീഷന്‍ അംഗമായ റോദ്ദം നരസിംഹം ഐഎസ്ആര്‍ഒയും ഫ്രാന്‍സിലെ ബഹിരാകാശ ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന മേഘ ട്രോപ്പിക്യൂസ് എന്ന പദ്ധതിയുടെ ഇന്ത്യാവിഭാഗം തലവനാണ്. ഇപ്പോഴത്തെ ടെലികോം വകുപ്പിന്റെ ചുമതലയുള്ള കപില്‍സിബലും അഞ്ചുവര്‍ഷം മുമ്പ് വിവാദകരാറിന് അനുമതി നല്‍കിയപ്പോള്‍ ബഹിരാകാശ കമീഷന്‍ അംഗമായിരുന്നു. ബഹിരാകാശ കമീഷന് സിബല്‍ നല്‍കിയ ഔദ്യോഗിക കുറിപ്പാണ് സംശയാസ്പദ വിദേശബന്ധങ്ങളുള്ള ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രസെക്രട്ടറി ഡോ. ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്ന ദേവാസ് മള്‍ട്ടിമീഡിയക്ക് എസ് ബാന്‍ഡ് സ്പെക്ട്രം വില്‍ക്കാന്‍ ആന്‍ഡ്രിക്സ് മേധാവികളെ സഹായിച്ചത്.

    ReplyDelete