Wednesday, February 2, 2011

ജഡ്ജിമാര്‍ക്ക് കോഴ: താന്‍ സാക്ഷിയെന്ന് റൌഫ്

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ അനുകൂലവിധി നേടാന്‍ ഹൈക്കോടതി ജഡ്ജി നാരായണക്കുറുപ്പിനുവേണ്ടി വന്‍തുക കൈക്കൂലി നല്‍കിയതിന് താന്‍ സാക്ഷിയാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായിരുന്ന കെ സി പീറ്ററിന്റെ വീട്ടില്‍ നിന്നാണ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണിക്ക് വന്‍തുക നല്‍കിയത്.

"ഞാന്‍ വീട്ടിലുള്ളപ്പോഴാണ് അദ്ദേഹം വന്നത്. പീറ്റര്‍ സണ്ണിയെ വിളിച്ച് മുകളിലത്തെ മുറിയിലേക്ക് കൊണ്ടുപോയി. നേരത്തെ അവിടെ തയ്യാറാക്കി വച്ചിരുന്ന നോട്ട്കെട്ടുകളടങ്ങിയ പൊതി പീറ്റര്‍ നല്‍കി. ഞാനപ്പോള്‍ താഴെ ഇരിക്കുകയായിരുന്നു. പണം അടങ്ങിയ പൊതിയുമായി എന്റെ അരികിലൂടെയാണ് സണ്ണി പോയത്''.

ജസ്റ്റിസ് കെ തങ്കപ്പന് പണംനല്‍കിയത് പീറ്റര്‍ വഴിയായിരുന്നില്ല. ഒരു മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലാണ് ഇതിന്റെ ഇടനിലക്കാരനായത്. എന്നാല്‍ തങ്കപ്പനെ സ്വാധീനിക്കാന്‍ കെ സി പീറ്ററെ ഉപയോഗിച്ചിട്ടുണ്ട്. പീറ്ററിന്റെ കൂടെ കാറോടിച്ച് ജസ്റ്റിസ് തങ്കപ്പന്റെ വീട്ടില്‍പോയത് ഞാനാണ്. എറണാകുളത്തുനിന്ന് ഏതാണ്ട് ഒരുമണിക്കൂറോളം അന്ന് കാറോടിച്ചു. പീറ്ററിന്റെ ചുവന്ന ഹോണ്ടസിറ്റിയിലായിരുന്നു യാത്ര. വീട്ടിലേക്ക് നല്ലൊരു ഇറക്കമുണ്ട്. മുറ്റത്ത് തുളസിത്തറ കണ്ടതും ഓര്‍ക്കുന്നു. ഞാന്‍ കാറില്‍ത്തന്നെ ഇരുന്നു. പീറ്ററെ വളരെ സൌഹൃദത്തോടെ വിളിച്ച് അദ്ദേഹം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് മടങ്ങിവന്ന പീറ്റര്‍ എല്ലാം നമുക്കനുകൂലമാകുമെന്ന് പറഞ്ഞു. പറഞ്ഞതുപോലെ തന്നെ കേസില്‍ സംഭവിച്ചു.

ഹൈക്കോടതിയില്‍, കോടതി മാറ്റാനുള്ള ഹരജി നീണ്ടുപോയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശമനുസരിച്ചാണ് ഞാന്‍ പീറ്ററെ കാണാന്‍ പോയത്. കുഞ്ഞാലിക്കുട്ടി മിക്കപ്പോഴും നേരിട്ട് ആരെയും ഫോണ്‍ ചെയ്യാറില്ല. സംസാരിക്കേണ്ടവരുടെ അടുത്തേക്ക് വേണ്ടപ്പെട്ടവരെ അയക്കും. പിന്നീട് അയച്ചയാളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് ബന്ധപ്പെടേണ്ട ആള്‍ക്ക് ഫോണ്‍ കൊടുക്കാന്‍ പറയും. ഈ രീതിയില്‍ ഞാന്‍ പീറ്ററെ കാണാന്‍പോയി. അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടി എന്നെ വിളിച്ചു, ഞാന്‍ ഫോണ്‍ പീറ്ററിന് കൈമാറി. ഇതേത്തുടര്‍ന്നാണ് പീറ്റര്‍ ജഡ്ജിയെ വിളിച്ചതും ഉടന്‍ കാണാന്‍ പോയതും- റൌഫ് വെളിപ്പെടുത്തി.

എഡിജിപി സ്വന്തം ഭൂമി പ്രതിയെക്കൊണ്ട് വന്‍വിലയ്ക്ക് വാങ്ങിപ്പിച്ചു: റൌഫ്

കോഴിക്കോട്: ഐസ്ക്രീംപാര്‍ലര്‍ കേസില്‍ ജഡ്ജിമാര്‍മാത്രമല്ല അഭിഭാഷകരും ഉദ്യോഗസ്ഥരുമെല്ലാമായി ഒട്ടേറെപ്പേര്‍ വന്‍സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഒരു അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, എറണാകുളത്ത് തന്റെ ഭൂമി വന്‍തുകയ്ക്കാണ് കേസിലെ പ്രതികളിലൊരാളെക്കൊണ്ട് വാങ്ങിപ്പിച്ചത്. ഇത് ആരാണെന്ന ചോദ്യത്തിന് യുഡിഎഫ് കാലത്തെ എഡിജിപിയാണെന്നും ആരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണമെന്നും റൌഫ് പറഞ്ഞു.

താന്‍ തട്ടിപ്പുകാരനാണെന്നാണ് ഇപ്പോള്‍ ലീഗ് നേതാക്കള്‍ പറയുന്നത്. പണ്ട് അവരുടെ ഉന്നത നേതാക്കള്‍ക്കൊപ്പം നടന്നപ്പോള്‍ എന്തേ ഇതാരും പറഞ്ഞില്ല. ഞാനും കുഞ്ഞാലിക്കുട്ടിയും നിരവധി തവണ ഡല്‍ഹിയിലെ കേരള ഹൌസില്‍ ഒന്നിച്ച് താമസിച്ചതിന്റെ രേഖകള്‍ അവിടുത്തെ പഴയ രജിസ്റ്റര്‍ പരിശോധിച്ചാല്‍ കിട്ടും. ഞാന്‍ 'ബ്ളാക്ക്മെയില്‍' ചെയ്തു എന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി, എന്ത് നേട്ടമാണ് എനിക്ക് ചെയ്തതെന്ന് കൂടി പറയണം. ബ്ളാക്ക്മെയില്‍ ചെയ്യാന്‍ മാത്രമുള്ള എന്ത് തെറ്റ് അദ്ദേഹം ചെയ്തു എന്നുകൂടി വ്യക്തമാക്കണം. ഞാന്‍കാരണം പലരും ആത്മഹത്യചെയ്തിട്ടുണ്ടെങ്കില്‍ അതാരാണെന്ന് വെളിവാക്കണം. അങ്ങനെ ഒരാളെ കാണിച്ചാല്‍ കുഞ്ഞാലിക്കുട്ടികാരണം ആത്മഹത്യചെയ്യേണ്ടിവന്നവരുടെ പേരുവിവരം പുറത്തുവിടും.

ഐസ്ക്രീം കേസ് സുപ്രീംകോടതിപോലും തള്ളിക്കളഞ്ഞതാണെന്ന ലീഗ്നേതാക്കളുടെ വാദത്തില്‍ കഴമ്പില്ല. ഇരകളെയും സാക്ഷികളെയും സ്വാധീനിച്ച് കീഴ്കോടതികളില്‍നിന്ന് അനുകൂലവിധി സമ്പാദിച്ച കേസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എത്തിയിട്ട് എന്ത് ഗുണമുണ്ടാകും. പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിച്ച കാര്യമാണ് ഇരകള്‍ കോടതിമുമ്പാകെ പറഞ്ഞത്. പ്രോസിക്യൂഷന്റെ ചോദ്യവും ഇതുപോലെ നേരത്തെ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയതായിരുന്നു. വിചാരണയാകട്ടെ രഹസ്യമായും. അങ്ങനെ എല്ലാ പഴുതുമടച്ച് നേടിയ വിധിയെ മേല്‍കോടതികള്‍ക്ക് ഒന്നും ചെയ്യാനായില്ല. ആ വിധി സമ്പാദിച്ച വഴികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിനാല്‍ കേസ് പുനഃപരിശോധിക്കാനാവുമോ എന്ന് നിയമവിദഗ്ധര്‍ പറയണം. വാര്‍ത്ത ടിവി ചാനലില്‍ വരുത്താന്‍ എം കെ മുനീറിനെ സമീപിച്ചിട്ടില്ല. ഇന്ത്യാവിഷന്റെ മുമ്പത്തെ ചീഫ് എം വി നികേഷ്കുമാറിനെയാണ് ആദ്യം ബന്ധപ്പെട്ടത്. അദ്ദേഹമാണ് ഇപ്പോഴുള്ളവരെ ബന്ധപ്പെടുത്തിയത്- റൌഫ് പറഞ്ഞു.

ദേശാഭിമാനി 020211

4 comments:

  1. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ അനുകൂലവിധി നേടാന്‍ ഹൈക്കോടതി ജഡ്ജി നാരായണക്കുറുപ്പിനുവേണ്ടി വന്‍തുക കൈക്കൂലി നല്‍കിയതിന് താന്‍ സാക്ഷിയാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായിരുന്ന കെ സി പീറ്ററിന്റെ വീട്ടില്‍ നിന്നാണ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണിക്ക് വന്‍തുക നല്‍കിയത്.

    ReplyDelete
  2. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം. കെടി ജലീല്‍

    കോഴിക്കോട്: മുനീറിനെയെന്ന പോലെ തന്നെയും അപകീര്‍ത്തിപെടുത്താനും വ്യക്തിഹത്യ നടത്താനും ഒരുക്കം നടക്കുന്നതായി കെ ടി ജലീല്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐസ്ക്രീം കേസിലെ പ്രതിയായ വ്യവസായ പ്രമുഖനെയും യൂത്ത്ലീഗ് സംസ്ഥാന ഭാരവാഹിയെയുമാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. പത്തുലക്ഷം രൂപയും വയനാട്ടില്‍ പത്തേക്കര്‍ എസ്റ്റേറ്റും ഗള്‍ഫില്‍ കുടുംസമേതം താമസിക്കാനുള്ള തൊഴില്‍ വിസയുമാണ് വാഗ്ദാനം നല്‍കുന്നതെന്നും ജലീല്‍ പറഞ്ഞു. തനിക്കെതിരെ ആരോപണം വന്നാല്‍ അത് ഉന്നയിക്കുന്നവരെയും തന്നെയും പോളിഗ്രാഫ് നാര്‍ക്കോ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും ജലീല്‍ പറഞ്ഞു. മുസ്ളീം ലീഗിലെ ഇന്നത്തെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ തന്നെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കുഞ്ഞാലിക്കുട്ടി സ്വയം ആവശ്യപ്പെട്ടാല്‍ മതിയെന്നും ജലീല്‍ തുടര്‍ന്നു.

    ReplyDelete
  3. wow wow... last couple of days 100+ blogs. havent seen such number of blogs when lavlin case time? അന്ധനെന്ന് നടിക്കാം പക്ഷേ അന്ധനാവരുത്... പ്ലീസ് തെറ്റുചെയ്ത എല്ലാവരേയും ശിക്ഷിക്കണം.. എന്തെ കിളിരൂര്‍ കേസിനെപ്പറ്റി ഒരുവരി എഴുതിയില്ലാ? കൊടിയേരിയുടെ ബ്ലേഡ് കമ്പനിക്കേസ് ഒതുങ്ങിയത് എഴുതിക്കണ്ടില്ലാ‍ാ!

    ReplyDelete
  4. ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി വിന്‍സന്റ് എം പോളിനാണ് ചുമതല. ജഡ്ജിമാര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണമടക്കം സമഗ്രമായ അന്വേഷണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. പണംനല്‍കി സാക്ഷികളുടെ മൊഴി മാറ്റിയെന്നും പണം നല്‍കി ജഡ്ജിമാരെ സ്വാധീനിച്ചുവെന്നും കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൌഫ് ആരോപിച്ചതോടെയാണ് ഐസ്ക്രീം കേസ് വീണ്ടും സജീവമായത്.

    ReplyDelete