Tuesday, March 15, 2011

യുഡിഎഫിന് വിടുവേല നടത്താന്‍ കള്ളക്കഥ മെനഞ്ഞ് മനോരമ

പന്തളം: എല്‍ഡിഎഫ് വിരുദ്ധ ജ്വരം ബാധിച്ചാല്‍ ഏതു വിധത്തിലും തരം താഴുമെന്നതിന് ഉദാഹരണമാണ് തിങ്കളാഴ്ചത്തെ മനോരമ വാര്‍ത്ത. ആറന്മുള മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണം തട്ടിപ്പാണെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനാണ് പത്രം ശ്രമിച്ചത്. കഥ അറിയാതെ ആട്ടം ആടിയ അവസ്ഥയായി. വൈദ്യുതി നല്‍കിയില്ലെന്ന മനോരമ വാര്‍ത്ത നുണക്കഥയെന്ന് വീട്ടുകാര്‍ പറയുന്നു. മനോരമയില്‍ തിങ്കളാഴ്ച വന്ന വാര്‍ത്താചിത്രം നുണക്കഥമെനഞ്ഞതാണെന്നും വീട്ടമ്മ ജാനകി പറഞ്ഞു.

കുളനട പഞ്ചായത്തിലെ തുമ്പമണ്‍ താഴം പുഴിക്കുന്നില്‍ ഉത്തമന്റെ വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍, ആറന്മുള മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൊളളയാണന്നാണ് പത്രം അവകാശപ്പെടുന്നത്. കഥമെനയാന്‍ ഉത്തമന്റെ മകള്‍ സൌമ്യ മണ്ണണ്ണവിളക്കിന്റെ സമീപത്തിരുന്ന് പഠിക്കുന്ന ചിത്രവും നല്‍കി. എന്നാല്‍ തങ്ങളുടെ വീട്ടില്‍ എട്ട് വര്‍ഷം മുമ്പ് തന്നെ വൈദ്യുതി ലഭിച്ചിരുന്നെന്ന് സൌമ്യയുടെ അമ്മ ജാനകി ദേശാഭിമാനിയോട് പറഞ്ഞു.

ഉത്തമന്റെ അമ്മ മേമയുടെ പേരിലായിരുന്നു നേരത്തെ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നത്. വൈദ്യുതി ചാര്‍ജ് യഥാസമയം അടയ്ക്കാത്തതിനാല്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയായിരുന്നു. അന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നതിനാല്‍ ബില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല. അതിന് തയ്യാറെടുത്ത് വന്നപ്പോഴേക്കും രണ്ട് മുറിയുളള വീട് മരം വീണ് നിശ്ശേഷം തകര്‍ന്നിരുന്നു. തുടര്‍ന്ന് അന്ന് പഞ്ചായത്ത് അംഗമായിരുന്ന എല്‍ഡിഎഫിലെ വാസന്തിനമ്പൂതിരി മുന്‍കൈഎടുത്താണ് പുതിയ വീട് വച്ച് നല്‍കിയത്. വീട് നിര്‍മിക്കാന്‍ സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായവും ലഭിച്ചിരുന്നു. പിന്നീട് ഇതുവരെ വൈദ്യുതി ലഭിക്കാന്‍ അപേക്ഷ നല്‍കിയില്ലെന്ന് ജാനകി പറഞ്ഞു. ചിത്രമെടുക്കാന്‍ ചിലര്‍ എത്തിയപ്പോള്‍ എന്തോ നല്ല കാര്യത്തിനാണ് വന്നതെന്നാണ് കരുതിയതെന്നും ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത വരുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ചിത്രമെടുക്കാന്‍ സമ്മതിക്കില്ലായിരുന്നെന്നും ജാനകി പറഞ്ഞു.

പുതിയ വീടായതിനാല്‍ വീട്ടുകാര്‍ അപേക്ഷ നല്‍കിയാല്‍ മാത്രമെ വൈദ്യുതി ഇല്ലാത്ത വിവരം വൈദ്യുതി ബോര്‍ഡ് അറിയുകയുള്ളൂ എന്നും, വൈദ്യുതി കണക്ഷന് അപേക്ഷിച്ചവര്‍ക്ക് എല്ലാം വൈദ്യുതി നല്‍കിയെന്നും കുളനട എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഫിലിപ്പ് പറഞ്ഞു. വൈദ്യുതി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലവിലുള്ള ഉപഭോക്താക്കളെ മാത്രമെ ഒഴിവാക്കിയിട്ടുളളുവെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്ത തട്ടിപ്പ് -എംഎല്‍എ

പന്തളം: ഉത്തമന്റെ വീട്ടില്‍ വൈദ്യുതിയില്ലാത്തത് സംബന്ധിച്ച് വന്ന പത്ര വാര്‍ത്ത ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്ന് കെ സി രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. തെരഞ്ഞെടുപ്പ് ലാക്കാക്കി യുഡിഎഫ്കാരും, ഒരു മാധ്യമവും ചേര്‍ന്ന് നടത്തിയ കളളക്കളിയാണിത്. സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനത്തിന്റെ തലേന്ന് വരെ അപേക്ഷിച്ചവര്‍ക്ക് വൈദ്യുതി നല്‍കിയിരുന്നെന്ന് എംഎല്‍എ പറഞ്ഞു. വാര്‍ത്ത അടിസ്ഥാനരഹിതവും, രാഷ്ട്രീയ ദുരുദ്ദേശപരവുമാണെന്ന് സിപിഐഎം ഉളനാട് ലോക്കല്‍ സെക്രട്ടറി എന്‍ ജീവരാജും അറിയിച്ചു.

ദേശാഭിമാനി 150311

1 comment:

  1. എല്‍ഡിഎഫ് വിരുദ്ധ ജ്വരം ബാധിച്ചാല്‍ ഏതു വിധത്തിലും തരം താഴുമെന്നതിന് ഉദാഹരണമാണ് തിങ്കളാഴ്ചത്തെ മനോരമ വാര്‍ത്ത. ആറന്മുള മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണം തട്ടിപ്പാണെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനാണ് പത്രം ശ്രമിച്ചത്. കഥ അറിയാതെ ആട്ടം ആടിയ അവസ്ഥയായി. വൈദ്യുതി നല്‍കിയില്ലെന്ന മനോരമ വാര്‍ത്ത നുണക്കഥയെന്ന് വീട്ടുകാര്‍ പറയുന്നു. മനോരമയില്‍ തിങ്കളാഴ്ച വന്ന വാര്‍ത്താചിത്രം നുണക്കഥമെനഞ്ഞതാണെന്നും വീട്ടമ്മ ജാനകി പറഞ്ഞു.

    ReplyDelete