Thursday, March 31, 2011

ടൈറ്റാനിയം അന്വേഷണം കഴിഞ്ഞാല്‍ യുഡിഎഫ് മന്ത്രിമാര്‍ കുടുങ്ങും

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സില്‍ (ടിടിപി) മലിനീകരണം തടയാന്‍ യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ പദ്ധതിയില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ യുഡിഎഫ് മന്ത്രിമാര്‍ കുടുങ്ങുമെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. കരാറൊപ്പിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞുമടക്കമുള്ളവരാണ് പ്രതിക്കൂട്ടിലാവുക. പദ്ധതിയില്‍ അഴിമതി കണ്ടെത്തിയ ഉടന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. എത്രകോടിയുടെ വെട്ടിപ്പാണ് നടന്നതെന്ന് അപ്പോള്‍ വ്യക്തമാകും. മലിനീകരണനിവാരണത്തിന് മെക്കോണിന് കരാര്‍ നല്‍കിയത് പൂര്‍ണമായ പ്രവര്‍ത്തനരേഖ പരിശോധിക്കാതെയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായതിനാലാണിതെന്ന് ടിടിപി ചീഫ്എന്‍ജിനീയര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി.

ടിടിപി പദ്ധതിയിലെ അഴിമതിയെപ്പറ്റി മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ പറഞ്ഞത് പൂര്‍ണമായി ശരിയാണ്. വന്‍തുകക്കുള്ള മലിനീകരണപദ്ധതി അംഗീകരിക്കാത്തതിന് മന്ത്രിയായിരുന്ന തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തിയെന്നും വകുപ്പ് മാറ്റിയെന്നും കെ കെ രാമചന്ദ്രന്‍ പറഞ്ഞത് ശരിയാണ്. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ചുമതല വനംമന്ത്രി സുജനപാലിലേക്ക് മാറ്റി. സുജനപാലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. അഴിമതി ആക്ഷേപം വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണയും പുകമറയും സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കയാണ്. കെഎംഎംഎല്ലില്‍ നവീകരണത്തിന്റെ മറവില്‍ കോടികള്‍ വെട്ടിക്കാന്‍ ശ്രമിച്ച അതേകമ്പനിയാണ് ടിടിപി നവീകരണത്തിനും പദ്ധതിതയ്യാറാക്കിയത്. കെഎംഎംഎല്ലിലെ നവീകരണ അഴിമതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭ രണ്ടുതവണ കേന്ദ്രത്തിനെഴുതി. എന്നാല്‍ അംഗീകരിച്ചില്ല.

ദേശാഭിമാനി

4 comments:

  1. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സില്‍ (ടിടിപി) മലിനീകരണം തടയാന്‍ യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ പദ്ധതിയില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ യുഡിഎഫ് മന്ത്രിമാര്‍ കുടുങ്ങുമെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. കരാറൊപ്പിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞുമടക്കമുള്ളവരാണ് പ്രതിക്കൂട്ടിലാവുക. പദ്ധതിയില്‍ അഴിമതി കണ്ടെത്തിയ ഉടന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. എത്രകോടിയുടെ വെട്ടിപ്പാണ് നടന്നതെന്ന് അപ്പോള്‍ വ്യക്തമാകും. മലിനീകരണനിവാരണത്തിന് മെക്കോണിന് കരാര്‍ നല്‍കിയത് പൂര്‍ണമായ പ്രവര്‍ത്തനരേഖ പരിശോധിക്കാതെയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായതിനാലാണിതെന്ന് ടിടിപി ചീഫ്എന്‍ജിനീയര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി

    ReplyDelete
  2. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സില്‍ മലിനീകരണം തടയാനെന്ന പേരില്‍ തട്ടിക്കൂട്ടിയ പദ്ധതിയുടെ മറപിടിച്ച് യുഡിഎഫ് ഭരണകാലത്ത് ഇറക്കുമതിചെയ്ത 72 കോടിയുടെ ഉപകരണങ്ങള്‍ തുരുമ്പെടുക്കുന്നു. 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് വന്‍ വെട്ടിപ്പ് ലക്ഷ്യമാക്കി ടൈറ്റാനിയത്തില്‍ 256 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ടൈറ്റാനിയം കമ്പനിയുടെ നാശത്തിന് വഴിയൊരുക്കുമായിരുന്ന പദ്ധതിയുടെ ചെലവ് പിന്നീട് 414 കോടിയായി വര്‍ധിച്ചു. എല്‍ഡിഎഫ് സര്‍ക്കാരാണ് യുഡിഎഫിന്റെ തട്ടിപ്പു പദ്ധതി തടഞ്ഞത്. മലിനീകരണ നിവാരണ പ്ളാന്റ് സ്ഥാപിക്കുന്നതിന്റെ മറവില്‍ 50 കോടിയോളം രൂപയാണ് യുഡിഎഫ് ഉന്നതര്‍ ചോര്‍ത്തിയത്. ടൈറ്റാനിയം ഡയോക്സൈഡ് ഉല്‍പ്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന സള്‍ഫ്യൂരിക് ആസിഡും മറ്റു രാസമാലിന്യങ്ങളും കടലില്‍ ഒഴുക്കുന്നത് പരിസ്ഥിതിപ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക പ്ളാന്റ് സ്ഥാപിക്കാന്‍ നിര്‍ദേശം വരുന്നത്. മലിനീകരണ നിവാരണപ്ളാന്റ് സ്ഥാപിക്കണമെന്ന നിര്‍ദേശം മാറ്റിമറിച്ച് കമ്പനിയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതടക്കമുള്ള വന്‍ പദ്ധതിയാണ് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയത്. ഇതിനായി 2004ല്‍ മെക്കോ എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി. പദ്ധതിയില്‍ കമ്പനിക്ക് ഒരു ബന്ധവുമില്ലാത്ത തരത്തില്‍ എല്ലാ അധികാരവും മെക്കോണിന് നല്‍കി. അന്ന് 59 കോടിമാത്രം ആസ്തിയുണ്ടായിരുന്ന ടൈറ്റാനിയത്തില്‍ 256 കോടിയുടെ പദ്ധതിക്ക് മെക്കോ രൂപം നല്‍കി. 2005 ജനുവരിയില്‍ തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ രണ്ടു ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശിച്ചത്. ആദ്യഘട്ടം നടപ്പാക്കിയാല്‍ കമ്പനി നഷ്ടത്തിലേക്ക് പതിക്കുന്നത് തടയാന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും അതുവഴിയുണ്ടാകുന്ന മാലിന്യങ്ങളുടെ നിവാരണത്തിന് രണ്ടാംഘട്ടം നടപ്പാക്കാനുമായിരുന്നു യുഡിഎഫ് നിര്‍ദേശം. ആസിഡ് റിക്കവറി പ്ളാന്റ്, അയേണ്‍ സള്‍ഫേറ്റ് നീക്കം ചെയ്യാനുള്ള പ്ളാന്റ്, ആസിഡ് നിര്‍വീര്യമാക്കല്‍ പ്ളാന്റ് എന്നിവ സ്ഥാപിക്കണമെന്ന് മെക്കോ നിര്‍ദേശം നല്‍കി. ഒന്നാംഘട്ടത്തില്‍ 130 കോടിയും രണ്ടാംഘട്ടത്തില്‍ 126 കോടിയും വിനിയോഗിക്കാനായിരുന്നു പദ്ധതി. ഒന്നാംഘട്ടം നടപ്പാകുമ്പോള്‍ കമ്പനി പൂട്ടിപ്പോകുമെന്ന് മെക്കോതന്നെ പറഞ്ഞു. ഇതൊഴിവാക്കാന്‍ ഉല്‍പ്പാദനം 45 ടണ്ണില്‍നിന്ന് 100 ടണ്ണായി വര്‍ധിപ്പിക്കുക, അപ്പോഴുണ്ടാകുന്ന മലിനീകരണം തടയാന്‍ 126 കോടി ചെലവഴിച്ച് പുതിയ പ്ളാന്റ് നിര്‍മിക്കുക- ഈ പദ്ധതി നടപ്പാക്കാനാണ് ധൃതിപിടിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

    ReplyDelete
  3. പദ്ധതിക്കാവശ്യമായ പണത്തിന്റെ മൂന്നിലൊന്നു കമ്പനി കണ്ടെത്താനും ബാക്കി ബാങ്കുകളില്‍നിന്ന് വായ്പ എടുക്കാനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തുടക്കത്തില്‍ 45 കോടി ബാങ്കില്‍നിന്ന് കടമെടുത്തു. തുടര്‍ന്നാണ് യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതിചെയ്യുന്നത്. 72 കോടി വിലവരുന്ന സാധനങ്ങള്‍ സിഇപി, എവിഐ യൂറോപ്പ് എന്നീ വിദേശ കമ്പനികളില്‍നിന്ന് വരുത്തി. ആസിഡ് നിര്‍വീര്യമാക്കുന്ന പ്ളാന്റ് സ്ഥാപിക്കുന്നതിന് ചെന്നൈയിലെ ഒരു കമ്പനിയുമായി 32 കോടി രൂപയുടെ കരാറില്‍ ഒപ്പിടുകയുംചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. പദ്ധതി അശാസ്ത്രീയമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ പദ്ധതിച്ചെലവ് 414 കോടിയായി വര്‍ധിക്കുമെന്ന് മെക്കോ അറിയിച്ചിരുന്നു. എന്നാല്‍, യുഡിഎഫിന്റെ തട്ടിപ്പുപദ്ധതി നടപ്പാക്കേണ്ടെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ചു. മലിനീകരണനിവാരണത്തിനുള്‍പ്പെടെ 83 കോടി ചെലവ് വരുന്ന പദ്ധതിക്ക് രൂപം നല്‍കുകയുംചെയ്തു.

    ReplyDelete
  4. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ അഴിമതിയെക്കുറിച്ച് മുന്‍മന്ത്രി കെ കെ രാമചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സ്വമേധയാ അന്വേഷണത്തിന് വിധേയനാകണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടന്ന ക്രമക്കേട് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗമാണ് വെളിപ്പെടുത്തിയത്. ഇത് ഏറെ ഗൌരവമേറിയതാണ്. ടൈറ്റാനിയം അഴിമതിസംബന്ധിച്ച വിജിലന്‍സ് അന്വേഷണവുമായി കെ കെ രാമചന്ദ്രന്‍ സഹകരിക്കണമെന്നും അഴിമതിക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ടൈറ്റാനിയത്തില്‍ 226 കോടിയുടെ അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിനാല്‍ തന്നെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയെന്നാണ് കെ കെ രാമചന്ദ്രന്റെ ആരോപണം. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതി ഓരോന്നായി പുറത്ത് ചര്‍ച്ചചെയ്യപ്പെടാന്‍ യുഡിഎഫ് നേതാക്കള്‍തന്നെയാണ് അവസരം സൃഷ്ടിക്കുന്നത്. മുന്‍ മന്ത്രി ടി എച്ച് മുസ്തഫയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം പുറത്തുവന്നത്. കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മുന്‍മന്ത്രി എം കെ മുനീറിനെതിരായ കേസുകളില്‍ രണ്ടെണ്ണത്തില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കി. മുനീര്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. ബാര്‍ലൈസന്‍സ് ഇടപാടിലെ അഴിമതി തുറന്നുപറഞ്ഞത് കെപിസിസി സെക്രട്ടറി കെ സുധാകരന്‍ എംപിയാണ്. യുഡിഎഫ് ഭരണകാലത്തെ പെവാണിഭങ്ങളും പീഡനങ്ങളും ലീഗ് നേതാവ് എം കെ മുനീറിന്റെ കീഴിലുള്ള ഇന്ത്യാവിഷന്‍ ചാനലാണ് വീണ്ടും സജീവചര്‍ച്ചാവിഷയമാക്കിയതെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.

    ReplyDelete