Wednesday, March 30, 2011

ടൈറ്റാനിയത്തില്‍ 226 കോടിയുടെ വെട്ടിപ്പിന് ഉമ്മന്‍ചാണ്ടി ശ്രമിച്ചു: കെ കെ രാമചന്ദ്രന്‍

മുഖ്യമന്ത്രിയായിരിക്കെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ കോടികളുടെ അഴിമതിക്ക് ഉമ്മന്‍ചാണ്ടി കളമൊരുക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്‍ വെളിപ്പെടുത്തി. മാലിന്യസംസ്കരണത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ 226 കോടി രൂപയുടെ വെട്ടിപ്പിന് ശ്രമം നടന്നതെന്ന് അന്നത്തെ ആരോഗ്യമന്ത്രിയും എഐസിസി അംഗവുമായ കെ കെ രാമചന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനു കൂട്ടുനില്‍ക്കാത്തതിനാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതെന്നും കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

നൂറുകോടി രൂപമാത്രം മുതല്‍മുടക്കുള്ള കമ്പനിയിലാണ് 256 കോടിയുടെ തട്ടിക്കൂട്ടിയ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നത്. മാലിന്യസംസ്കരണത്തിന് 80 കോടിയുടെ പദ്ധതി കമ്പനി തയ്യാറാക്കിയിരുന്നു. എന്നാല്‍, 30 കോടിക്ക് ഫലപ്രദമായി പ്രശ്നം പരിഹരിക്കാമെന്ന് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചു. ഇതു പരിഗണിക്കാതെ മാലിന്യസംസ്കരണത്തിനൊപ്പം കമ്പനി വികസനംകൂടി ഉള്‍പ്പെടുത്തി 256 കോടിയുടെ വമ്പന്‍ പദ്ധതിക്ക് രൂപംനല്‍കി. 226 കോടി അധികച്ചെലവ് വരുത്തുന്ന പദ്ധതിക്ക് കൂട്ടുനില്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് തീര്‍ത്തുപറഞ്ഞു. തുടര്‍ന്നാണ് തന്നെ നീക്കാന്‍ ഗൂഢാലോചന നടന്നത്. മന്ത്രിപദത്തില്‍നിന്ന് നീക്കിയശേഷം പദ്ധതി മന്ത്രിസഭ അംഗീകരിച്ചതിനുപിന്നില്‍ ഉമ്മന്‍ചാണ്ടിയാണ്. ആസ്തിയുടെ രണ്ടര ഇരട്ടിക്കുള്ള കരാര്‍ കമ്പനിക്ക് നഷ്ടമുണ്ടാക്കുമെന്ന ആശങ്ക ശരിയെന്ന് പിന്നീട് തെളിഞ്ഞു. മലിനീകരണനിയന്ത്രണ സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്ന കാരണത്താല്‍ അഞ്ചുകോടി രൂപയുടെ ബാങ്ക് ഗ്യാരന്റി മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടുകെട്ടി.

വാര്‍ത്താസമ്മേളനത്തില്‍ പല ഘട്ടത്തിലും കരച്ചിലടക്കാന്‍ അദ്ദേഹം പാടുപെട്ടു. തന്നെ മന്ത്രിപദത്തില്‍നിന്ന് അപമാനിച്ച് പുറത്താക്കുകയായിരുന്നു. മന്ത്രിപദം ഒഴിഞ്ഞശേഷം മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തന്റെ ഫോണ്‍ ചോര്‍ത്തി. ലോകായുക്ത പരാമര്‍ശത്തിന്റെ പേരില്‍ സ്ഥാനാര്‍ഥിത്വപ്രഖ്യാപനം വൈകിച്ചതിനെതുടര്‍ന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടത്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കൂടിയാലോചിച്ചാണ് പ്രഖ്യാപനം താമസിപ്പിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓഫീസില്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും സ്വന്തക്കാരുണ്ട്. അവരെ മറികടന്ന് കൂടിക്കാഴ്ചപോലും അനുവദിക്കില്ല. കരുണാകരനും മുരളിയുമൊക്കെ മടങ്ങിവന്നപ്പോള്‍ പ്രവേശനം വൈകിച്ചവര്‍ക്ക് ഒരാളെപ്പോലും കൂടെ കൊണ്ടുവരാത്ത അബ്ദുള്ളക്കുട്ടിയോട് എന്താണ് ഇത്ര കടപ്പാട്. കോണ്‍ഗ്രസില്‍ പേമെന്റ് സീറ്റുകളുണ്ട്. വിശദാംശം പിന്നീട് വെളിപ്പെടുത്തുമെന്ന് രാമചന്ദ്രന്‍ പറഞ്ഞു. അഴിമതിക്കാരായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിപദത്തിന് അയോഗ്യരാണ്. രണ്ടുപേരും മാറിനില്‍ക്കണം. കേരളത്തിലെ കോണ്‍ഗ്രസ് അഴിമതിക്കാരുടെ കൈകളില്‍ അധഃപതിച്ചെന്നുപറഞ്ഞ് അദ്ദേഹം വിതുമ്പിക്കരഞ്ഞു. കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന് പാര്‍ടിനടപടി ഉണ്ടായാല്‍ കെപിസിസി ഓഫീസിനുമുന്നില്‍ സമരം തുടങ്ങുമെന്നും രാമചന്ദ്രന്‍ പറഞ്ഞു.


ദേശാഭിമാനി 300311

2 comments:

  1. മുഖ്യമന്ത്രിയായിരിക്കെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ കോടികളുടെ അഴിമതിക്ക് ഉമ്മന്‍ചാണ്ടി കളമൊരുക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്‍ വെളിപ്പെടുത്തി. മാലിന്യസംസ്കരണത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ 226 കോടി രൂപയുടെ വെട്ടിപ്പിന് ശ്രമം നടന്നതെന്ന് അന്നത്തെ ആരോഗ്യമന്ത്രിയും എഐസിസി അംഗവുമായ കെ കെ രാമചന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനു കൂട്ടുനില്‍ക്കാത്തതിനാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതെന്നും കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

    ReplyDelete
  2. തിരുവനന്തപുരം ടൈറ്റാനിയത്തിലെ പദ്ധതിയിലെ അഴിമതി സംബന്ധിച്ച് കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ വിജിലന്‍സിന് തെളിവുകള്‍ കൈമാറണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ടൈറ്റാനിയം പദ്ധതിയെ സംബന്ധിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആ മന്ത്രിസഭയിലെ ഒരു അംഗം തന്നെയാണ് അഴിമതി ആരോപിച്ചിരിക്കുന്നത്. ഇത് വളരെ ഗൗരവമായി കാണേണ്ടതാണ്. അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. കെ കെ രാമചന്ദ്രന്‍ തെന്‍റ പക്കലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറണം. ഈ അഴിമതിക്കാര്യം തങ്ങളല്ല പുറത്തു പറഞ്ഞത്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിതന്നെയാണ്. അന്വേഷണത്തിന് ഉമ്മന്‍ ചാണ്ടി സ്വമേധയ തയ്യാറാകണം. തുടര്‍ച്ചയായി അഞ്ചുവര്‍ഷംകൂടി എല്‍ഡിഎഫ് ഭരണത്തിലെത്തിയാല്‍ ഇന്ത്യയില്‍ ഏറ്റവും വളരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് കോടിയേരി പറഞ്ഞു. അഴിമതി, അക്രമം, ഭരണ അസ്ഥിരത, തമ്മില്‍തല്ല് എന്നിവയായിരുന്നു യുഡിഎഫ് മുഖമുദ്ര. വികസനവും ക്ഷേമവും സമാധാനവുമാണ് എല്‍ഡിഎഫ് നല്‍കിയതെന്നും കോടിയേരി പറഞ്ഞു.

    ReplyDelete