Sunday, March 27, 2011

പ്രതിരോധവകുപ്പിന്റെ ഭൂമി ഹോട്ടല്‍ ഗ്രൂപ്പിന്; വന്‍ ക്രമക്കേടെന്ന് സിഎജി

പ്രതിരോധവകുപ്പിന്റെ ഭൂമി ചട്ടങ്ങള്‍ മറികടന്ന് പഞ്ചനക്ഷത്ര ഹോട്ടലിന് പാട്ടത്തിന് നല്‍കിയതില്‍ വന്‍ ക്രമക്കേട് നടന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. ഡല്‍ഹിയില്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റഡീസ് ആന്‍ഡ് അനാലിസിസിന്റെ (ഐഡിഎസ്എ) കൈവശമുള്ള ഭൂമി റസിഡന്‍സി എന്ന പഞ്ചനക്ഷത്ര ഹോട്ടലിന് മറിച്ച് നല്‍കിയതിലാണ് ക്രമക്കേട് നടന്നത്. ഹോട്ടലില്‍നിന്ന് പാട്ടത്തുകയായി ലഭിച്ച പണം രാജ്യത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ (സിഎഫ്ഐ) നിക്ഷേപിച്ചിട്ടില്ലെന്ന ഗുരുതര വീഴ്ചയും സിഎജി ചൂണ്ടിക്കാട്ടി.

പ്രതിരോധവകുപ്പില്‍നിന്ന് 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് ലഭിച്ച ആറര ഏക്കര്‍ ഭൂമിയുടെ ഒരു ഭാഗമാണ് ഐഡിഎസ്എ സ്വകാര്യ ഹോട്ടല്‍ഗ്രൂപ്പിന് കൈമാറിയത്. പ്രതിവര്‍ഷം ഒരു രൂപ ടോക്ക പാട്ടനിരക്കില്‍ 2002ലാണ് പ്രതിരോധവകുപ്പിന്റെ ഭൂമി ഐഡിഎസ്എക്ക് ലഭിച്ചത്. ഈ ഭൂമി മറ്റാര്‍ക്കും ഉപപാട്ടത്തിന് നല്‍കരുതെന്ന് കരാറില്‍ പ്രത്യേക വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ ലംഘിച്ചാണ് തട്ടിപ്പ്് അരങ്ങേറിയത്. ഐഡിഎസ്എക്ക് ലഭിച്ച ആറര ഏക്കര്‍ ഭൂമിയില്‍ 0.55 ഏക്കര്‍ ഭൂമിയാണ് 2008 ഫെബ്രുവരിയില്‍ റസിഡന്‍സി ഹോട്ടല്‍ ഗ്രൂപ്പിന് മറിച്ചുനല്‍കിയത്. പ്രതിവര്‍ഷം 78 ലക്ഷം രൂപ പാട്ടനിരക്കിലായിരുന്നു ഭൂമി കൈമാറ്റം. ഇതിനു പുറമെ 1.17 കോടി രൂപ സെക്യൂരിറ്റിയായും കൈപ്പറ്റി. എന്നാല്‍, ഇതില്‍ ഒരു പൈസ പോലും കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിക്ഷേപിച്ചില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

പ്രതിരോധപഠനങ്ങള്‍ക്ക് പ്രതിരോധവകുപ്പിന്റെകൂടി സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് ഐഡിഎസ്എ. ഈ സ്ഥാപനത്തിലെ ഗവേഷണവിദ്യാര്‍ഥികള്‍ക്ക് താമസത്തിനായി അനുവദിച്ച കെട്ടിടങ്ങളിലൊന്നാണ് ഭൂമിയടക്കം സ്വകാര്യഹോട്ടല്‍ ഗ്രൂപ്പിന് കൈമാറിയത്. ഭൂമി കൈമാറ്റം നടന്ന ഘട്ടത്തില്‍ത്തന്നെ ഇടപാടിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിരോധവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ താല്‍പ്പര്യപ്രകാരമാണ് സ്വകാര്യഹോട്ടല്‍ ഗ്രൂപ്പിന് ഭൂമി കൈമാറിയതെന്നാണ് ആക്ഷേപം. സെന്റിന് കോടികള്‍ വിലമതിക്കുന്ന തലസ്ഥാന നഗരത്തിന്റെ കണ്ണായ സ്ഥലമാണിത്. രാജ്യത്ത് പ്രതിരോധവകുപ്പിന്റെ കൈവശമുള്ള ഭൂമി കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചകള്‍ സംഭവിക്കുന്നുണ്ടെന്ന മുന്നറിയിപ്പും സിഎജി റിപ്പോര്‍ട്ടിലുണ്ട്.

ആഗ്ര കണ്‍ന്റോമെന്റില്‍ പ്രതിരോധവകുപ്പിന്റെ 5.68 ഏക്കര്‍ ഭൂമി പഞ്ചനക്ഷത്ര ഹോട്ടലിന് വിട്ടുനല്‍കിയത് ഉദാഹരണമായി സിഎജി ചൂണ്ടിക്കാട്ടി. 30 വര്‍ഷത്തെ ആദ്യ പാട്ടകാലാവധി 1991ല്‍ അവസാനിച്ചപ്പോള്‍ പ്രതിവര്‍ഷം 11,931 രൂപയ്ക്കാണ് പാട്ടത്തുക പുതുക്കിയത്. എന്നാല്‍, വിപണിമൂല്യം കണക്കാക്കുമ്പോള്‍ വളരെ കുറഞ്ഞ നിരക്കാണിതെന്നും ഈ നിരക്കില്‍ പാട്ടത്തുക നിശ്ചയിച്ചതുകൊണ്ടുമാത്രം 2001 മുതല്‍ 2009 വരെ 8.08 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
(എം പ്രശാന്ത്)

ദേശാഭിമാനി 270311

1 comment:

  1. പ്രതിരോധവകുപ്പിന്റെ ഭൂമി ചട്ടങ്ങള്‍ മറികടന്ന് പഞ്ചനക്ഷത്ര ഹോട്ടലിന് പാട്ടത്തിന് നല്‍കിയതില്‍ വന്‍ ക്രമക്കേട് നടന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. ഡല്‍ഹിയില്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റഡീസ് ആന്‍ഡ് അനാലിസിസിന്റെ (ഐഡിഎസ്എ) കൈവശമുള്ള ഭൂമി റസിഡന്‍സി എന്ന പഞ്ചനക്ഷത്ര ഹോട്ടലിന് മറിച്ച് നല്‍കിയതിലാണ് ക്രമക്കേട് നടന്നത്. ഹോട്ടലില്‍നിന്ന് പാട്ടത്തുകയായി ലഭിച്ച പണം രാജ്യത്തിന്റെ കസോളിഡേറ്റഡ് ഫണ്ടില്‍ (സിഎഫ്ഐ) നിക്ഷേപിച്ചിട്ടില്ലെന്ന ഗുരുതര വീഴ്ചയും സിഎജി ചൂണ്ടിക്കാട്ടി.

    ReplyDelete