Sunday, March 27, 2011

ഹാട്രിക് വിജയത്തിനായി സി കെ നാണു


വടകരക്കാരുടെ പ്രിയങ്കരനായ സി കെ നാണു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മൂന്നാമത് വിജയത്തിനാണ് ഇത്തവണ വടകരയില്‍ മത്സരിക്കുന്നത്. സി കെ നാണുവിനെ വടകരക്കാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വടകര ബിഇഎം ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1952ല്‍ ബിഇഎം സ്കൂളിലെ ഡീറ്റെന്‍ഷനെതിരെ നടന്ന സമരത്തോടെ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1957ല്‍ സേവാദള്‍ വളണ്ടിയറായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എ കെ ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും എ സി ഷണ്‍മുഖദാസും കടന്നപ്പള്ളി രാമചന്ദ്രനുമായിരുന്നു അന്ന് സഹപ്രവര്‍ത്തകര്‍. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാപക്ഷത്ത് ഉറച്ച് നിന്നു. 1970ല്‍ ബോംബെ എഐസിസിയില്‍ ഹിന്ദിയില്‍ നാണു നടത്തിയ പ്രഭാഷണം മൊറാര്‍ജി ദേശായിയെ വരെ സന്തുഷ്ടനാക്കി എന്നത് ചരിത്രം. അടിയന്തരാവസ്ഥക്കെതിരെ ധീരമായി പോരാടി ജയില്‍വാസം അനുഷ്ഠിച്ചു. ജനതാപാര്‍ടി രൂപീകരിച്ച ശേഷം നാഷനല്‍ കൌണ്‍സില്‍ അംഗമായി. സംസ്ഥാന ജനതാപാര്‍ടിയില്‍ വീരന്റെ വലതുപക്ഷ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിച്ചു. ജനതാദളിനെ എല്‍ഡിഎഫില്‍ ഉറപ്പിച്ച്നിര്‍ത്താന്‍ പ്രയത്നിച്ചു. ഇപ്പോള്‍ ജനതാദള്‍ എസ് നാഷനല്‍ കൌണ്‍സില്‍ അംഗമാണ്. 1996ലും 2001ലും നിയമസഭയില്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2000 ഫെബ്രുവരി മുതല്‍ 2001 മെയ്മാസം വരെ വനം-ഗതാഗത മന്ത്രിയായി. മൂന്നാമങ്കത്തിന് ഇറങ്ങുമ്പോള്‍ നാണുവിനും നാട്ടുകാര്‍ക്കും ശുഭപ്രതീക്ഷയാണ്.

പരേതരായ താഴെപുതിയോട്ടില്‍ കുഞ്ഞാപ്പുവിന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: മാലതി. മക്കള്‍: സുധീര്‍, സുശാന്ത്.

സോഷ്യലിസ്റ്റ് ജനതാ പാര്‍ടി ജില്ലാ പ്രസിഡന്റ് എം കെ പ്രേംനാഥാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വടകരയില്‍ വീണ്ടും മത്സരിക്കുന്നത്. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് വന്ന പ്രേംനാഥ് യുവജനതാ ദേശീയ കൌണ്‍സില്‍ അംഗമായി. പാര്‍ടിയുടെ ദേശീയ കൌണ്‍സില്‍ അംഗമാണിപ്പോള്‍. വടകര കോടതിയില്‍ അഭിഭാഷകനാണ്. പ്രേംനാഥിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മനയത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ടിയില്‍ ആരംഭിച്ച കലാപം ശക്തിയാര്‍ജിക്കുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപന ദിവസം മനയത്ത് ചന്ദ്രന്റെ അനുയായികള്‍ വടകരയിലും ഓര്‍ക്കാട്ടേരിയിലും പ്രതിഷേധ പ്രകടനം നടത്തി. തെരഞ്ഞെടുപ്പ് രംഗത്തെ കന്നിക്കാരനാണ് ബിജെപി സ്ഥാനാര്‍ഥിയായ എം പി രാജന്‍. കക്കട്ടില്‍ അമ്പലക്കുളങ്ങര സ്വദേശിയാണ്. ആര്‍എസ്എസ് നേതാവാണ്.
(ടി രാജന്‍)

ദേശാഭിമാനി 270311

1 comment:

  1. വടകരക്കാരുടെ പ്രിയങ്കരനായ സി കെ നാണു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മൂന്നാമത് വിജയത്തിനാണ് ഇത്തവണ വടകരയില്‍ മത്സരിക്കുന്നത്. സി കെ നാണുവിനെ വടകരക്കാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വടകര ബിഇഎം ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1952ല്‍ ബിഇഎം സ്കൂളിലെ ഡീറ്റെന്‍ഷനെതിരെ നടന്ന സമരത്തോടെ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1957ല്‍ സേവാദള്‍ വളണ്ടിയറായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എ കെ ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും എ സി ഷണ്‍മുഖദാസും കടന്നപ്പള്ളി രാമചന്ദ്രനുമായിരുന്നു അന്ന് സഹപ്രവര്‍ത്തകര്‍. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാപക്ഷത്ത് ഉറച്ച് നിന്നു. 1970ല്‍ ബോംബെ എഐസിസിയില്‍ ഹിന്ദിയില്‍ നാണു നടത്തിയ പ്രഭാഷണം മൊറാര്‍ജി ദേശായിയെ വരെ സന്തുഷ്ടനാക്കി എന്നത് ചരിത്രം. അടിയന്തരാവസ്ഥക്കെതിരെ ധീരമായി പോരാടി ജയില്‍വാസം അനുഷ്ഠിച്ചു. ജനതാപാര്‍ടി രൂപീകരിച്ച ശേഷം നാഷനല്‍ കൌണ്‍സില്‍ അംഗമായി. സംസ്ഥാന ജനതാപാര്‍ടിയില്‍ വീരന്റെ വലതുപക്ഷ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിച്ചു. ജനതാദളിനെ എല്‍ഡിഎഫില്‍ ഉറപ്പിച്ച്നിര്‍ത്താന്‍ പ്രയത്നിച്ചു. ഇപ്പോള്‍ ജനതാദള്‍ എസ് നാഷനല്‍ കൌണ്‍സില്‍ അംഗമാണ്. 1996ലും 2001ലും നിയമസഭയില്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2000 ഫെബ്രുവരി മുതല്‍ 2001 മെയ്മാസം വരെ വനം-ഗതാഗത മന്ത്രിയായി. മൂന്നാമങ്കത്തിന് ഇറങ്ങുമ്പോള്‍ നാണുവിനും നാട്ടുകാര്‍ക്കും ശുഭപ്രതീക്ഷയാണ്.

    ReplyDelete