Saturday, March 26, 2011

പാമോയില്‍ കേസില്‍ പ്രതികാര രാഷ്ട്രീയം കളിച്ചത് ഉമ്മന്‍ചാണ്ടി: മുഖ്യമന്ത്രി

 പാമോയില്‍ കേസില്‍ പ്രതികാര രാഷ്ട്രീയം കളിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. പാമോയില്‍ അഴിമതി ആരോപണത്തെ ഉപയോഗിച്ച് ഒളിഞ്ഞും തെളിഞ്ഞും എ ഗ്രൂപ്പുകള്‍ കരുണാകരനെതിരെ നടത്തിയിട്ടുള്ള കടന്നാക്രമണത്തില്‍ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. ഉമ്മന്‍ചാണ്ടി നടത്തിവന്ന ഈ പ്രതികാരരാഷ്ട്രീയം തന്റെ മേല്‍ ആരോപിക്കരുത്. സംശുദ്ധ രാഷ്ട്രീയത്തിനായാണ് താന്‍ നിലകൊള്ളുന്നത്. അവസാനനിമിഷം വരെ അതിനായി പടപൊരുതുകയും ചെയ്യും. ഉമ്മന്‍ചാണ്ടിയെ പാമൊയില്‍ കേസില്‍ പ്രതിചേര്‍ക്കണോവേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതികളാണ്. ഇതു സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കേണ്ട ചുമതല അന്വേഷണ ഏജന്‍സിക്കാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പാമോയില്‍ ഇടപാടില്‍ താന്‍ നിരപരാധിയാണെന്നും കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഉയരാതിരുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ തനിക്കെതിരെ ഉന്നയിക്കപ്പെടുന്നതെന്നുമാണ്  പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പത്രങ്ങളിലൂടേയും പ്രസംഗങ്ങളിലൂടേയും അവകാശപ്പെടുന്നത്.  ഈ അവകാശവാദങ്ങളെ പൊളിച്ചുകൊണ്ട് സത്യത്തിലൂന്നിയുള്ള തന്റെ വാദമുഖങ്ങളിലൊന്നിനെപ്പോലും ഖണ്ഡിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ നിസ്സഹായവസ്ഥ മറച്ചുവയ്ക്കാനായി തന്നെ പ്രതികാര രാഷ്ട്രീയക്കാരനായി ചിത്രീകരിക്കാനാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. അഴിമതിക്കെതിരെ വ്യക്തമായി തെളിവുകള്‍ നിരത്തി പോരാടി തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടിലേറെയായി. അത്തരം കേസുകളിലൊന്നില്‍പോലും ഏതെങ്കിലും വ്യക്തിക്കോ പാര്‍ട്ടിക്കോ എതിരെ പ്രതികാരത്തോടെ താന്‍ നീങ്ങിയിട്ടുമില്ല.

1992 മാര്‍ച്ച് 10 നാണ് പാമൊയില്‍ ഇടപാടിലെ അഴിമതികള്‍ തുറന്നുകാട്ടുന്ന രേഖകള്‍ നിയമസഭയില്‍ ഹാജരാക്കിയത്. അന്നു തന്നെ നടത്തിയ പത്രസമ്മേളനത്തില്‍ ഈ ഇടപാടിലെ ഉമ്മന്‍ചാണ്ടിയുടെ സംശയാസ്പദമായ പങ്ക് താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് കാരണം യാതൊരു നടപടിക്രമവും പാലിക്കാതെ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍, ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, ധനമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഈ ഇടപാടില്‍ ഭരണത്തിന്റെ ഉന്നതതലത്തില്‍ നിന്ന് പച്ചക്കൊടി വീശിയതായിരുന്നു. അഴിമതിക്കെതിരെ പോരാടുന്ന ഒരാളിന് ഈ മൂന്നുപേരുടേയും പങ്കിനെ ഒരുപോലയെ കാണാനാവൂ. 1992 മാര്‍ച്ച് 11ന് വിതരണം ചെയ്ത പ്രസ്താവനയിലും ഒരു മാസം കഴിഞ്ഞ് പ്രസിദ്ധീകരിച്ച ലഘുലേഖയിലും ഉമ്മന്‍ചാണ്ടിയുടെ സംശയാസ്പദമായ പങ്ക് കൂടുതല്‍ വ്യക്തമാക്കിയിരുന്നു. അപ്പോള്‍ പിന്നെ കഴിഞ്ഞ 20 കൊല്ലത്തിനിടയില്‍ തന്നെ ആരും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് എങ്ങനെ പറയാനാവുമെന്നും അദ്ദേഹം ചോദിച്ചു. 1999 നവംബര്‍ 29ന് പാമോയില്‍ ഇടപാടിലെ മുഖ്യപ്രതികളിലൊരാളായ ടി എച്ച് മുസ്തഫ ഒരു പത്രസമ്മേളനം നടത്തി. തന്നോടൊപ്പം അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയേയും പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആ പത്രസമ്മേളനത്തില്‍ മുസ്തഫ ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസത്തെ പ്രധാന പത്രങ്ങളിലെല്ലാം മുസ്തഫയുടെ ആ പ്രസ്താവന അച്ചടിച്ച് വന്നിട്ടുണ്ട്. മുസ്തഫ ഈ പ്രസ്താവന ഇതേവരെ നിഷേധിച്ചിട്ടില്ല. പാമോയില്‍ കേസില്‍ കഴിഞ്ഞ മാസം മുസ്തഫ വിജിലന്‍സ് കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ മറ്റൊരു രൂപത്തില്‍ പരോക്ഷമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഏത് പ്രതികാരത്തിന്റെ പേരിലാണ് ഉമ്മന്‍ചാണ്ടിയെ പാമോയില്‍ കേസില്‍ പ്രതിയാക്കണമെന്ന് മുസ്തഫ ആവശ്യപ്പെടുന്നത്  ഇക്കാര്യം വിശദീകരിക്കേണ്ട ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കുണ്ട്. പാമോയില്‍ കേസില്‍ പ്രതികാരരാഷ്ട്രീയം കളിച്ചത് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ അനുയായികളായ കോണ്‍ഗ്രസിലെ എ ഗ്രൂപ്പുമാണ്. പാമോയില്‍ ആരോപണം നിയമസഭയില്‍ വരികയും ചെയ്തു.

ഈ നാല് മാസം ഉമ്മന്‍ചാണ്ടിയോ എ ഗ്രൂപ്പുകാരേ നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ പ്രതിരോധിക്കാന്‍ ചെറുവിരല്‍ അനക്കിയില്ല. 1992 ജൂലൈ 21ന് പാമോയില്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി നേതൃത്വം വഹിച്ച ധനകാര്യ വകുപ്പിന്റെ പങ്ക് വിമര്‍ശന വിധേയമായപ്പോഴാണ് അദ്ദേഹം ശബ്ദിച്ചുതുടങ്ങിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനയുഗം 260311

1 comment:

  1. പാമോയില്‍ കേസില്‍ പ്രതികാര രാഷ്ട്രീയം കളിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. പാമോയില്‍ അഴിമതി ആരോപണത്തെ ഉപയോഗിച്ച് ഒളിഞ്ഞും തെളിഞ്ഞും എ ഗ്രൂപ്പുകള്‍ കരുണാകരനെതിരെ നടത്തിയിട്ടുള്ള കടന്നാക്രമണത്തില്‍ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. ഉമ്മന്‍ചാണ്ടി നടത്തിവന്ന ഈ പ്രതികാരരാഷ്ട്രീയം തന്റെ മേല്‍ ആരോപിക്കരുത്. സംശുദ്ധ രാഷ്ട്രീയത്തിനായാണ് താന്‍ നിലകൊള്ളുന്നത്. അവസാനനിമിഷം വരെ അതിനായി പടപൊരുതുകയും ചെയ്യും. ഉമ്മന്‍ചാണ്ടിയെ പാമൊയില്‍ കേസില്‍ പ്രതിചേര്‍ക്കണോവേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതികളാണ്. ഇതു സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കേണ്ട ചുമതല അന്വേഷണ ഏജന്‍സിക്കാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

    ReplyDelete