Monday, March 28, 2011

ജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയനാടകം

കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിച്ചു.

വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തലുകള്‍ പാര്‍ലമെന്റിനെ പലതവണ പ്രക്ഷുബ്ധമാക്കി.

ക്രമേണ അമേരിക്കയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന യു പി എ സര്‍ക്കാരിന്റെ നയങ്ങളും പുതിയൊരാജ്ഞാശക്തിയോടെ, യജമാനഭാവേന, ഇന്ത്യയെ കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നടപടികളുമാണ് ആ രേഖകള്‍ വെളിപ്പെടുത്തിയത്. കൂടെ നാം കണ്ടു ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിശ്വരൂപവും. അരുണ്‍ ജെയ്റ്റ്‌ലി വെളിപ്പെടുത്തിയത് ഹിന്ദുത്വ രാഷ്ട്രീയം അവസരവാദപരവും സൗകര്യത്തിനുപയോഗിക്കുന്നതുമായ ഒരു രാഷ്ട്രീയതന്ത്രം മാത്രമാണ് എന്നായിരുന്നു.

ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുന്‍ ധനകാര്യമന്ത്രിയുമായ ചിദംബരം അമേരിക്കന്‍ അംബാസിഡറിനോടു സംസാരിച്ചത് സ്‌ഫോടനാത്മകമായ ഒരു കാര്യമായിരുന്നു. ഇന്ത്യയുടെ വിജയകരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ഉത്തരേന്ത്യയെ ഒഴിച്ചുനിര്‍ത്തി, തെക്കേ ഇന്ത്യയും പടിഞ്ഞാറന്‍ ഇന്ത്യയും മാത്രമായിരുന്നു ഇന്ത്യ എങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അതിശീഘ്രമാകുമായിരുന്നു എന്ന് ചിദംബരം പറഞ്ഞു. ദേശീയ ഐക്യത്തെ തകരാറിലാക്കുന്നതും ഒട്ടും ദേശാഭിമാനപരമല്ലാത്തതുമായ ചിദംബരത്തിന്റെ ഈ പ്രസ്താവന ബുദ്ധിശൂന്യവും ദേശദ്രോഹപരവുമാണ്. ഇതേക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ മൗനം ദീക്ഷിച്ചു. കോണ്‍ഗ്രസ് ദേശീയ ഐക്യത്തെ തുരങ്കം വയ്ക്കുകയാണ് ചെയ്യുന്നതെന്ന് വ്യക്തമാകുകയാണ്.

ബജറ്റ് സമ്മേളനത്തിന്റെ കലാശക്കൊട്ടു നടക്കുമ്പോള്‍ മറ്റൊരു വിചിത്ര നാടകവും പാര്‍ലമെന്റിലരങ്ങേറി. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്പ്‌മെന്റ് അതോറിറ്റി ബില്‍ യു പി എ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഈ ബില്ലിനൊരു ചരിത്രമുണ്ട്. ഇടതുപക്ഷം യു പി എയെ പിന്താങ്ങുന്ന കാലത്ത് ഈ ബില്‍ ഇടതുപക്ഷത്തോടു ചോദിക്കാതെ മന്ത്രി ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എല്ലാ ജീവനക്കാരുടെയും പെന്‍ഷന്‍ അവകാശം നിഷേധിക്കുന്നതും പെന്‍ഷന്‍ ഫണ്ടു കൈകാര്യം ചെയ്യുവാന്‍ ബഹുരാഷ്ട്ര കുത്തകകളെ അനുവദിക്കുന്നതും പെന്‍ഷന്‍ ഫണ്ട് ഊഹക്കച്ചവടത്തിനായി സ്റ്റോക്ക് എക്‌ചേഞ്ചില്‍ നിക്ഷേപിക്കുന്നതിന് അനുമതി നല്‍കുന്നതുമായിരുന്നു ബില്ല്. എല്ലാ ട്രേഡു യൂണിയനുകളും ഇടതുപക്ഷ കക്ഷികളും എതിര്‍ക്കുന്ന ബില്ല് സൂത്രത്തില്‍ പാസാക്കുവാനുള്ള ചിദംബരത്തിന്റെ ശ്രമത്തെ ഇടതുപക്ഷം ശക്തിയായെതിര്‍ത്തു. ബില്ല് പാസാക്കാന്‍ ശ്രമിച്ചാല്‍ യു പി എയ്ക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കുന്നതു പോലും ആലോചിക്കേണ്ടിവരുമെന്ന് ഇടതുപക്ഷം വ്യക്തമാക്കി. ബില്ലു പാസാക്കാന്‍ സര്‍ക്കാരിനു വേറൊരു മാര്‍ഗം അന്നില്ലായിരുന്നു. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആ ബില്ല് അതിന്റെ ''സ്വാഭാവിക മരണത്തിന്'' വിടേണ്ടിവന്നു. ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ഒരു ബില്ല് ആ ലോക്‌സഭയുടെ കാലയളവില്‍ പാസാക്കിയില്ലെങ്കില്‍, ലോക്‌സഭയുടെ കാലാവധി തീരുമ്പോള്‍ ആ ബില്ല് മരിക്കും. ഇതാണ് നിയമം. പതിനാലാം ലോക്‌സഭയുടെ കാലാവധി തീര്‍ന്നപ്പോള്‍ അങ്ങിനെ ആ ബില്ല് ആരോരുമറിയാതെ ചരമം പ്രാപിച്ചു.

ഇന്ന് യു പി എ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണയില്ല. അവര്‍ക്കു മറ്റു ചിലരുടെ പിന്തുണയാണല്ലോ ഇന്ന് ഉള്ളത്. ആ ബലത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസം പാര്‍ലമെന്ററികാര്യമന്ത്രി ബന്‍സാല്‍ ശവക്കുഴിയില്‍ നിന്നും ചെകഞ്ഞെടുത്ത ആ അറുപിന്തിരിപ്പന്‍ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മന്ത്രി അവതരണാനുമതി തേടിയപ്പോള്‍ ഇടതുപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തു. അവതരണാനുമതി പ്രമേയം വോട്ടിനിടണമെന്ന് അവരാവശ്യപ്പെട്ടു. സര്‍ക്കാരിനത് ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഒരടിയായി. വോട്ടെടുപ്പുണ്ടാകുമെന്നവര്‍ തീരെ പ്രതീക്ഷിച്ചില്ല. മന്ത്രി ചുറ്റും നോക്കിയപ്പോള്‍ വോട്ടെടുപ്പില്‍ തോറ്റുപോകാനുള്ള സാധ്യത അദ്ദേഹം കണ്ടു. ബില്ലിനവതരണാനുമതി നേടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അത് മന്ത്രിസഭയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും.

മന്ത്രി നേരെ ബി ജെ പി നേതാവ് സുഷമാ സ്വരാജിനെ കണ്ടു. സഹായിക്കണമെന്നഭ്യര്‍ഥിച്ചു. ഒരു മടിയുമുണ്ടായില്ല. കോണ്‍ഗ്രസ്സും ബി ജെ പിയും ഒറ്റക്കെട്ടായി വോട്ടുചെയ്ത് ഇടതുപക്ഷത്തെ പരാജയപ്പെടുത്തി. ആഗോളവല്‍കരണ സാമ്പത്തികനയത്തിന്റെ 'പെറ്റമ്മ' കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവായിരുന്നു. എന്നാല്‍ അതിന്റെ കയ്യോ കാലോ വളരുന്നതു നോക്കി അതിനെ നന്നായി വളര്‍ത്തിയ പോറ്റമ്മ ബി ജെ പി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി തന്നെയായിരുന്നു.

കോണ്‍ഗ്രസ്സും ബി ജെ പിയും സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികള്‍ തന്നെ. ഇതാ നാം ആ കാഴ്ച ഒരിക്കല്‍ക്കൂടി കണ്ടു; പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനദിവസം.

കേരളത്തില്‍ കോണ്‍ഗ്രസ്സിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ബദലായി ഒരു ശക്തിയെ വളര്‍ത്തുവാനാണത്രെ ബി ജെ പി ഇവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എത്ര വലിയൊരവകാശവാദം. കേരളത്തിലെ ബി ജെ പി ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമത്തിലാണ്.

ഈ രാഷ്ട്രീയ നാടകങ്ങള്‍ ജനം കണ്ണുതുറന്ന് കാണുക തന്നെ വേണം.

സി കെ ചന്ദ്രപ്പന്‍ ജനയുഗം 280311

1 comment:

  1. കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിച്ചു.

    വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തലുകള്‍ പാര്‍ലമെന്റിനെ പലതവണ പ്രക്ഷുബ്ധമാക്കി.

    ക്രമേണ അമേരിക്കയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന യു പി എ സര്‍ക്കാരിന്റെ നയങ്ങളും പുതിയൊരാജ്ഞാശക്തിയോടെ, യജമാനഭാവേന, ഇന്ത്യയെ കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നടപടികളുമാണ് ആ രേഖകള്‍ വെളിപ്പെടുത്തിയത്. കൂടെ നാം കണ്ടു ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിശ്വരൂപവും. അരുണ്‍ ജെയ്റ്റ്‌ലി വെളിപ്പെടുത്തിയത് ഹിന്ദുത്വ രാഷ്ട്രീയം അവസരവാദപരവും സൗകര്യത്തിനുപയോഗിക്കുന്നതുമായ ഒരു രാഷ്ട്രീയതന്ത്രം മാത്രമാണ് എന്നായിരുന്നു.

    ReplyDelete