Monday, March 28, 2011

അഴിമതിക്കാലം മടങ്ങി വരാന്‍ ജനം ആഗ്രഹിക്കുന്നില്ല

അഭിമുഖം: വൈക്കം വിശ്വന്‍ /എസ് മനോജ്

കോട്ടയം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അഴിമതിക്കാലം മടങ്ങിവരുമെന്ന ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

യുഡിഎഫിലെ ഘടകകക്ഷികളെല്ലാം അസംതൃപ്തരാണ്. കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തിനെതിരായ വികാരം ശക്തമാണ്. പ്രതീക്ഷ നശിച്ച് അന്യോന്യം കലഹിക്കുന്നവരുടെ കൂടാരമാണ് യുഡിഎഫ്. ജനങ്ങള്‍ക്കു മുമ്പില്‍ വയ്ക്കാന്‍ ശരിയായ മുദ്രാവാക്യംപോലുമില്ലാത്ത ദയനീയാവസ്ഥയിലാണ് അവര്‍. കേരളത്തിന്റെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനും വളരെ വലിയ സംഭാവന ചെയ്ത എല്‍ഡിഎഫ് ഭരണത്തിന് തുടര്‍ച്ചയുണ്ടാകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്.
ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കേരളത്തിലെ തെരഞ്ഞെടുപ്പു രംഗത്തെക്കുറിച്ച് വിശദീകരിക്കുന്നു.

? പ്രചാരണത്തിന്റെ ആദ്യഘട്ടം സമാപിക്കുകയാണല്ലോ. എല്‍ഡിഎഫ് ഉയര്‍ത്തുന്ന വിഷയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണം.

- ജനങ്ങള്‍ക്ക് ബോധ്യമുള്ള വികസനത്തിന്റെയും വിലക്കയറ്റത്തിന്റെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും കാര്യങ്ങളാണ് എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്നത്്. ബൂത്തുതലംവരെ പ്രവര്‍ത്തകരെ സജ്ജരാക്കി എല്ലാ വോട്ടര്‍മാരിലും വികസനസന്ദേശം എത്തിക്കുന്ന ശൈലിയാണ് സ്വീകരിച്ചത്. കേരളത്തിന്റെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനും ഇത്രയധികം സംഭാവനകള്‍ ചെയ്ത സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയുണ്ടാകണമെന്ന് വലിയ വിഭാഗം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.

? രണ്ടു രൂപയ്ക്കുള്ള അരി വിതരണം തെരഞ്ഞെടുപ്പു നേട്ടത്തിനായി തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചതിനെ എങ്ങനെ കാണുന്നു

- നിലവാരമില്ലാത്ത രാഷ്ട്രീയക്കളിയായേ അതിനെ കാണാനാകൂ. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തന്നെ ഇതിനായി കത്തുനല്‍കിയത് അത്ഭുതപ്പെടുത്തുന്നു. ഇപ്പോള്‍ കോടതി ഇടപെട്ട് പദ്ധതി തുടരാന്‍ അനുമതി നല്‍കി. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു തുടങ്ങിയ പദ്ധതിയല്ലെന്ന്് യുഡിഎഫിനും അറിയാവുന്നതാണ്. ജനങ്ങള്‍ക്കു മുമ്പില്‍ അവര്‍ പരിഹാസ്യരായി.

?യുഡിഎഫ് പ്രകടനപത്രികയെ എങ്ങനെ വിലയിരുത്തുന്നു. 

-കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രഖ്യാപിത നയങ്ങളുമായി പൊരുത്തമില്ലാത്ത കാര്യങ്ങളാണ് ഇതില്‍. ഒരു രൂപയ്ക്ക് അരി എന്നതു തന്നെ ഉദാഹരണം. സബ്സിഡിയെ എതിര്‍ക്കുന്നവരാണ് മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍. പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുന്നത് നയമാക്കിയവര്‍ അതിനെ സംരക്ഷിക്കുമെന്നു പറഞ്ഞാല്‍ വിശ്വസിക്കണോ. ക്ഷേമ പെന്‍ഷനുകളെ ആക്ഷേപിച്ചും കുടിശ്ശികയാക്കിയും അധികാരം വിട്ടവര്‍ ഇപ്പോള്‍ അതേക്കുറിച്ചു പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.

?യുഡിഎഫ് സര്‍ക്കാരിലെ മുന്‍ മന്ത്രിമാരുടെ അഴിമതിക്കേസുകളും മറ്റും

-യുഡിഎഫിന്റെ എത്ര മുന്‍മന്ത്രിമാരാണ് വിചാരണ നേരിടുന്നത്. കുറ്റം തെളിഞ്ഞ് ആര്‍ ബാലകൃഷ്ണപിള്ള ജയിലിലായി. യുഡിഎഫ് വന്നാല്‍ അഴിമതിക്കാലം മടങ്ങിവരുമെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. ഈ സര്‍ക്കാരിലെ ഒറ്റ മന്ത്രിക്കെതിരെയും അഴിമതി ആരോപണങ്ങള്‍ പോലുമുണ്ടായില്ല. സര്‍ക്കാര്‍ ഖജനാവിലെ പണം പാഴായി പോകുന്നില്ലെന്നതില്‍ ജനങ്ങള്‍ക്ക് ആശ്വസിക്കാം.

കേന്ദ്രസര്‍ക്കാരും അഴിമതിക്കാരുടെ വലയത്തിലാണ്. സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, എസ് ബാന്‍ഡ് എന്നിവ ഇതില്‍ ചിലതു മാത്രം. സര്‍ക്കാര്‍ അധികാരത്തിലെത്തി ഏതാനും മാസത്തിനിടയിലുള്ള സംഭവങ്ങളാണ് ഇത്. കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും എന്തായിരിക്കും അവസ്ഥ. കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയതുതന്നെ കോഴപ്പണമാണെന്നും തെളിഞ്ഞു. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം സമീപനങ്ങള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ അപഹാസ്യമാക്കി.

? മുന്നണികളെന്ന നിലയില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അവസ്ഥ.

യുഡിഎഫ് പ്രതിസന്ധിയിലാണ്. സീറ്റിനായി എല്ലാ കക്ഷികളും പോരടിച്ചു. ഒറ്റ ഘടകകക്ഷിയും തൃപ്തരല്ല. കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തിനെതിരെയുള്ള വികാരം അവര്‍ക്കിടയില്‍ ശക്തമാണ്.

കെ എം മാണി 22 സീറ്റ് ചോദിച്ചു. കിട്ടിയത് 15. ഭൂരിപക്ഷത്തിലും ജയിക്കില്ലെന്ന് അദ്ദേഹംതന്നെ മാധ്യമങ്ങളോടു പറഞ്ഞു. എം പി വീരേന്ദ്രകുമാര്‍ നയിക്കുന്ന സോഷ്യലിസ്റ് ജനതയ്ക്ക് വലിയ തിരിച്ചടിയാണ്. അനുവദിച്ച സീറ്റില്‍ മത്സരിക്കുന്നില്ലെന്നു പറഞ്ഞാല്‍ അര്‍ഥമെന്താണ്. തോല്‍ക്കുമെന്നല്ലേ. ഇതു തന്നെയാണ് പത്രികാ സമര്‍പ്പണത്തിന്റെ അവസാന നാളില്‍പ്പോലും സിഎംപിയും പറഞ്ഞത്. ജെഎസ്എസിന്റെ വികാരവും മറിച്ചല്ല. തോല്‍ക്കുന്ന സീറ്റുകള്‍ ഏതൊക്കെയെന്ന് ആദ്യംതന്നെ വെളിപ്പെടുത്തിയ മുന്നണിയാണ് യുഡിഎഫ്. ഇതിനും പുറമെയാണ് കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലും ഉണ്ടായ പരസ്യ തര്‍ക്കങ്ങള്‍. ലീഗിലും കടുത്ത ആഭ്യന്തരപ്രശ്നങ്ങളാണ്. പ്രതീക്ഷ നശിച്ച് അന്യോന്യം കലഹിക്കുന്നവരുടെ കൂടാരമായി യുഡിഎഫ്.

കോണ്‍ഗ്രസിന്റെ പട്ടിക തയ്യാറാക്കിയതാരെന്ന് അറിയില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. വി എസ് സ്ഥാനാര്‍ഥിയായപ്പോള്‍ 'നാടകം' എന്നു പറഞ്ഞ ചെന്നിത്തല കണ്‍വന്‍ഷനിടെ 'നന്നായി കരഞ്ഞ്' കോണ്‍ഗ്രസുകാരെ ക്ളൈമാക്സില്‍ എത്തിച്ചാണ് മത്സരത്തിന് ഇറങ്ങിയത്. പത്മജ പറയുന്നത് ഇവരോടൊന്നും കരുണാകരന്റ ആത്മാവ് പൊറുക്കില്ലെന്നാണ്.

എല്‍ഡിഎഫാകട്ടെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമുള്ള ഒറ്റ യോഗം കൊണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നല്ല കെട്ടുറപ്പില്‍ ഒറ്റ മനസ്സോടെയാണ് മുന്നണി മുന്നോട്ടുപോകുന്നത്.

?എല്‍ഡിഎഫിന് എതിരെയുള്ള പ്രചാരണം.

അങ്ങനെയൊന്നും കൃത്യമായി ഉന്നയിക്കാന്‍ യുഡിഎഫിനില്ല. വെറുതെ ചില ആരോപണം പറഞ്ഞുനോക്കി. ഇതിന് നേതൃത്വം കൊടുത്ത എം എം ഹസ്സനു പോലും സീറ്റ് കൊടുത്തില്ല. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വത്തെ കേന്ദ്രീകരിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിച്ചു. അതും അസ്ഥാനത്തായി. ഫലത്തില്‍ മുദ്രാവാക്യമില്ലാതെയാണ് യുഡിഎഫിന്റെ പോക്ക്.

deshabhimani 280311

1 comment:

  1. ?എല്‍ഡിഎഫിന് എതിരെയുള്ള പ്രചാരണം.

    അങ്ങനെയൊന്നും കൃത്യമായി ഉന്നയിക്കാന്‍ യുഡിഎഫിനില്ല. വെറുതെ ചില ആരോപണം പറഞ്ഞുനോക്കി. ഇതിന് നേതൃത്വം കൊടുത്ത എം എം ഹസ്സനു പോലും സീറ്റ് കൊടുത്തില്ല. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വത്തെ കേന്ദ്രീകരിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിച്ചു. അതും അസ്ഥാനത്തായി. ഫലത്തില്‍ മുദ്രാവാക്യമില്ലാതെയാണ് യുഡിഎഫിന്റെ പോക്ക്.

    ReplyDelete