Tuesday, May 14, 2013

ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെന്ന് ആക്ഷേപം


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ സമുദായ സംഘടനാ നേതാക്കളായ ജി സുകുമാരന്‍നായരും വെള്ളാപ്പള്ളി നടേശനും നടത്തുന്ന വെളിപ്പെടുത്തലുകളും നിരീക്ഷണങ്ങളും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കടുത്ത പ്രതിസന്ധിയില്‍ തള്ളി. എന്നിട്ടും പ്രതികരിക്കാനും മറുപടി നല്‍കാനും കഴിയാതെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിയര്‍ക്കുന്നു. ഗതികെട്ട് നടത്തുന്ന പ്രതികരണങ്ങളാകട്ടെ വിവാദമാകുയും ചെയ്യുന്നു. ഉമ്മന്‍ചാണ്ടി കേരളത്തിലെ ന്യൂനപക്ഷക്കാരുടെ മുഖ്യമന്ത്രിയാണെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ അഭിപ്രായത്തോട് പത്തുദിവസത്തെ മൗനത്തിനുശേഷം മുഖ്യമന്ത്രി തിങ്കളാഴ്ച ഒരു ചാനല്‍ അഭിമുഖത്തില്‍ പ്രതികരിച്ചു.

ന്യൂനപക്ഷത്തിന്റെ മുഖ്യമന്ത്രി എന്ന വിശേഷണത്തോട് വിയോജിച്ച അദ്ദേഹം, എന്‍എസ്എസും എസ്എന്‍ഡിപിയും പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നും എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അവര്‍ പറയട്ടേതെന്നും താന്‍ ഹിന്ദുവിരുദ്ധനല്ലെന്നുംവ്യക്തമാക്കി. തൊട്ടുപിന്നാലെ സുകുമാരന്‍നായര്‍ അതിനു നല്‍കിയ മറുപടി, എന്‍എസ്എസിന് അനര്‍ഹമായ എന്തെങ്കിലും ചെയ്തുതന്നിട്ടുണ്ടെങ്കില്‍ വെളിപ്പെടുത്തുക എന്നായിരുന്നു. എന്‍എസ്എസ് മുന്നോട്ടുവച്ച ഒരാവശ്യവും ഉമ്മന്‍ചാണ്ടി നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി പള്ളിയില്‍ മുഖ്യമന്ത്രി പരാതി അദാലത്ത് നടത്തുന്നതിലെ അനൗചിത്യം സുകുമാരന്‍നായര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെന്നിത്തലയ്ക്ക് എതിരെ അതിരൂക്ഷമായ പരിഹാസവും വിമര്‍ശവുമാണ് ഇരുസമുദായ നേതാക്കളും നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചതായി ചെന്നിത്തല പരാതിപ്പെട്ടിരുന്നുവെന്ന വെള്ളാപ്പള്ളി നടേശന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാണ്. ഇതിന് അസാധാരണ രാഷ്ട്രീയമാനമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കുതികാല്‍വെട്ടിനെ മറികടന്ന് ചെന്നിത്തലയെ ഹരിപ്പാട്ട് ജയിപ്പിച്ചത് എന്‍എസ്എസും എസ്എന്‍ഡിപിയും സഹായിച്ചതുകൊണ്ടാണെന്ന അവകാശവാദവും വെള്ളാപ്പള്ളി ഉന്നയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ പരിശ്രമിച്ചോ ഇല്ലയോയെന്ന് വ്യക്തമാക്കാന്‍ ഉമ്മന്‍ചാണ്ടിക്കും എങ്ങനെയാണ് തന്നെ അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചതെന്ന് വെളിപ്പെടുത്താന്‍ ചെന്നിത്തലയ്ക്കും രാഷ്ട്രീയ ഉത്തരവാദിത്തമുണ്ട്.

deshabhimani

No comments:

Post a Comment