Tuesday, May 28, 2013

പത്ര ഉടമയ്ക്കുവേണ്ടി എഴുത്തുകാര്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നു: പിണറായി

കണ്ണൂര്‍: പ്രചാരമുള്ള പത്ര, മാസികകളില്‍ സ്ഥാനം ലഭിക്കാന്‍ ചില എഴുത്തുകാര്‍ വ്യക്തിത്വം അടിയറവയ്ക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പൊരുതുന്ന പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന മാധ്യമങ്ങളില്‍ ഇടം നേടാനാണിത്. കമ്യൂണിസ്റ്റ് രാഷ്ട്രീയം നല്ലതാണെന്ന് പറയുന്ന രചനകളോട് ഇവര്‍ക്ക് വിയോജിപ്പാണ്. കമ്യൂണിസത്തെ കരിതേച്ച് കാണിക്കുന്നവയോട് പൂര്‍ണ യോജിപ്പുമായിരിക്കും. പത്ര ഉടമയുടെ താല്‍പ്പര്യത്തിനായി ചില എഴുത്തുകാര്‍ സ്വന്തം രാഷ്ട്രീയംപോലും ഉപേക്ഷിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കാവുമ്പായി സമരത്തെ ആസ്പദമാക്കി ശാന്ത കാവുമ്പായി രചിച്ച "ഡിസംബര്‍ 30" നോവല്‍ പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

കമ്യൂണിസ്റ്റുവിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന എഴുത്തുകാരെ പുകഴ്ത്തുന്ന അവസ്ഥയാണ് കേരളത്തില്‍. ഇവിടെ പ്രത്യേകതരം സാഹിത്യം ഉയര്‍ന്നുവന്നിട്ടുണ്ട്. കാലത്തിനും സമൂഹത്തിനുമെതിരെ മുഖംതിരിച്ചുനില്‍ക്കുന്ന സാഹിത്യമാണത്. പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളില്ലെന്ന പ്രതീതിയാണ് അവ സൃഷ്ടിക്കുന്നത്. മനുഷ്യനില്‍നിന്നും മോചനസ്വപ്നങ്ങള്‍ അടര്‍ത്തിമാറ്റുകയാണിവ. ജീവിക്കാന്‍ പാടുപെടുന്നവരുടെ ദുരിതങ്ങളും പോരാട്ടങ്ങളും ഇതുമൂലം പുറത്താകുന്നു. പുറത്തായ ആ ജീവിതത്തെ തിരികെ സാഹിത്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായാണ് ശാന്ത കാവുമ്പായിയുടെ നോവലിനെ കാണുന്നത്. മണ്ണും മനുഷ്യനുമായി സാഹിത്യം പുലര്‍ത്തിയിരുന്ന ബന്ധം "ഡിസംബര്‍ 30"തിരിച്ചുകൊണ്ടുവരികയാണ്. ആ നന്മ ആദരിക്കപ്പെടേണ്ടതാണെന്നും പിണറായി പറഞ്ഞു.

ആന്റണിയുടേത് വ്യാമോഹം: പിണറായി

കണ്ണൂര്‍: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം തകരാന്‍ പോവുകയാണെന്ന കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ കണ്ടെത്തല്‍ വ്യാമോഹം മാത്രമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുമ്പൊരിക്കല്‍ ആന്റണി പറഞ്ഞത് കേരളത്തില്‍ ഇനി നൂറു വര്‍ഷത്തേക്ക് സിപിഐ എം അധികാരത്തില്‍ വരില്ലെന്നാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ പാര്‍ടി അധികാരത്തിലെത്തി. സിപിഐ എം നേതൃത്വത്തില്‍ നടന്ന കണ്ണൂര്‍ താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

സിപിഐ എമ്മിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് സ്വീകരിച്ച എല്ലാ അടിച്ചമര്‍ത്തലുകളെയെും അതിജീവിച്ചാണ് സിപിഐ എം വളരുന്നത്. ആന്റണി സ്വപ്നം കണ്ടതുകൊണ്ടായില്ല. അങ്ങനെ തകര്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനമല്ല ഇതെന്ന് ആന്റണി മനസിലാക്കണം. സിപിഐ എമ്മിന്റെ ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അധ്വാനിക്കുന്ന ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ ജീവിതപ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് പടപൊരുതുന്ന പ്രസ്ഥാനമാണിത്. അതുകൊണ്ടാണ് ജനങ്ങള്‍ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്ത ജനങ്ങള്‍ ഇന്ന് ഈ സര്‍ക്കാരിനെ ശാപമായാണ് കാണുന്നത്. അവര്‍ ചേരിമാറിവരുന്നു. തെറ്റുപറ്റിപ്പോയെന്ന പശ്ചാത്താപ ചിന്തയോടെ നിലപാട് സ്വീകരിക്കുന്നു. ഇതും സിപിഐ എമ്മിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. നാടിന്റെ യഥാര്‍ഥ ചിത്രം ആന്റണി കാണണം. രാജ്യത്തിന്റെ മേന്മയെക്കുറിച്ച് പറയാന്‍ വൈക്ലബ്യമില്ലാത്ത ആന്റണിക്ക് ഒരുകാര്യം സമ്മതിക്കേണ്ടിവന്നു- രാജ്യത്തിന് മറ്റൊരു മുഖമുണ്ടെന്ന്; പട്ടിണിക്കാരുണ്ടെന്ന്. അദ്ദേഹം കരുതുന്നതു പോലെ ചെറിയ അളവല്ല അത്. കയറിക്കിടക്കാന്‍ കൂരയില്ലാതെ, ഒരുനേരത്തെ ഭക്ഷണത്തിനു ഗതിയില്ലാതെ ദുരിതജീവിതം നയിക്കേണ്ടി വരുന്ന പരമദരിദ്രരുടെ എണ്ണം 86 കോടിയാണ്. 77 ശതമാനം ജനങ്ങളുടെ ദിവസവരുമാനം 20 രൂപയില്‍ താഴെ. സ്വാതന്ത്ര്യം ലഭിച്ചിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഈ അവസ്ഥ തുടരുന്നതിന്റെ മുഖ്യ ഉത്തരവാദി കോണ്‍ഗ്രസാണ്. മെച്ചപ്പെട്ട അവസ്ഥ കോര്‍പറേറ്റുകള്‍ക്കാണ്. അവര്‍ക്കുവേണ്ടിയാണ് ആഗോളവല്‍ക്കരണം. രാജ്യത്തെ അതിസമ്പന്നരായ ശതകോടീശ്വരന്മാരുടെ എണ്ണം 13ല്‍ നിന്ന് 63 ആയി വര്‍ധിപ്പിച്ചതില്‍ ആന്റണിക്ക് അഭിമാനിക്കാം. ആഗോളവല്‍ക്കരണത്തിന്റെ മറ്റൊരുഭാഗം അഴിമതിയാണ്. 1.76 ലക്ഷം കോടിയുടെ 2ജിയും 1.86 ലക്ഷം കോടിയുടെ കല്‍ക്കരിപ്പാടവും ഉള്‍പ്പെടെയുള്ള വന്‍കുംഭകോണങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി പുറത്തുവരികയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment