Friday, May 17, 2013

എവിടെ പ്രഖ്യാപനങ്ങള്‍,കേന്ദ്രഉറപ്പുകള്‍

ചെന്നിത്തല ഈ സര്‍ക്കാരിന് എത്ര മാര്‍ക്കിടും എന്നതില്‍ വാതുവെപ്പും ഉണ്ടത്രെ :)

വന്‍പ്രഖ്യാപനങ്ങള്‍ നടത്തുക, മാധ്യമങ്ങളില്‍ അത് വന്‍തലക്കെട്ട് പിടിച്ചുപറ്റുക, പിന്നീടിതേക്കുറിച്ച് മിണ്ടാതെ പുതിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഉയര്‍ത്തി പ്രചാരണപെരുമ്പറയടിക്കുക- ഇതായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടുവര്‍ഷത്തെ മുഖ്യപരിപാടി. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വന്‍പ്രഖ്യാപനങ്ങള്‍ ഒരുങ്ങുന്നുണ്ട്. പഴയ വാഗ്ദാനങ്ങളും വികസനപ്രഖ്യാപനങ്ങളും പൊടിപിടിച്ചുകിടക്കുന്നത് ഉമ്മന്‍ ചാണ്ടിയെ അലട്ടുന്നേയില്ല. ജനം എല്ലാം മറന്നുകൊള്ളും എന്ന ചിന്തയാണദ്ദേഹത്തിന്. നൂറുദിനകര്‍മപരിപാടിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രഥമവാഗ്ദാനം. ബജറ്റില്‍ പ്രഖ്യാപിച്ചതും നടന്നുകൊണ്ടിരുന്നതുമായ പല പദ്ധതികളും കര്‍മപരിപാടിയില്‍ പെടുത്തി. നൂറാം ദിനം മുഖ്യമന്ത്രി അവകാശപ്പെട്ടത് പുര്‍ണസംതൃപ്തനാണെന്നാണ്.

പിന്നീട് കേള്‍ക്കുന്നത് സപ്തധാരാപദ്ധതിയാണ്. തൊട്ടുപിന്നാലെ വിഷന്‍ 2030 എത്തി. കേരളത്തിലെ വിദഗ്ധര്‍ പോരാഞ്ഞിട്ട് സാം പിത്രോദയെ കേരള വികസനത്തിന്റെ മാര്‍ഗദര്‍ശിയായി ഇറക്കുമതി ചെയ്തു. വികസനപദ്ധതികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി അടിക്കടി ഡല്‍ഹിക്ക് പറക്കുകയും വാഗ്ദാനപട്ടിക പുറത്തിറക്കുകയും ചെയ്തു. മാധ്യമങ്ങള്‍ ഇത് കൊട്ടിഘോഷിച്ചു. വികസനതീര്‍ഥയാത്രയായാണ് മലയാള മനോരമയടക്കമുള്ള മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, കേന്ദ്രബജറ്റുകളില്‍ സംസ്ഥാനത്തിന് പതിവ് അവഗണനയ്ക്ക് പുറമെ കഴിഞ്ഞ രണ്ടുവര്‍ഷം കടുത്ത അപമാനവും ഏറ്റുവാങ്ങേണ്ടിവന്നു.

അധികാരമേറ്റ് നാലാം മാസമായിരുന്നു മനോരമയുടെ ഭാഷയില്‍ ഡല്‍ഹിക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ ആദ്യ "വികസനതീര്‍ഥയാത്ര". മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന വലിയ സംഘം കേന്ദ്രമന്ത്രിമാരെ കണ്ടു. 2011 സെപ്തംബര്‍ 23ന് ഡല്‍ഹി ദൗത്യം കഴിഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ വികസനപ്രഖ്യാപനങ്ങളുടെ കുത്തൊഴുക്കുണ്ടായി. "കേരളത്തിന് ഐഐടി" എന്ന നെടുങ്കന്‍ തലക്കെട്ടില്‍ അടുത്ത ദിവസം മാതൃഭൂമി ഡല്‍ഹിയാത്ര കൊട്ടിഘോഷിച്ചപ്പോള്‍ "ഒട്ടേറെ പദ്ധതികള്‍ക്കു ധാരണ" എന്ന തലക്കെട്ടുമായാണ് മനോരമ പ്രത്യക്ഷപ്പെട്ടത്. യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ വികസനത്വര വാഴ്ത്തിപ്പാടി. അന്നത്തെ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഇങ്ങിനെ പോകുന്നു: പാലക്കാട്ട് ഐഐടി, വിഴിഞ്ഞം പദ്ധതി ഉടന്‍, ഇടുക്കി ക്ഷീരജില്ലയാക്കും-ഇതിനായി ഒരു ലക്ഷം പശുക്കളെ നല്‍കും നിബിഡവനങ്ങളില്‍ താമസിക്കുന്ന ആദിവാസികളെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കി പുനരധിവസിപ്പിക്കാന്‍ 80 കോടി, മത്സ്യത്തൊഴിലാളികളെ എപിഎല്‍-ബിപിഎല്‍ എന്നിങ്ങനെ വേര്‍തിരിച്ച് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് അവസാനിപ്പിക്കും ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി കായംകുളം മുതല്‍ തിരുവനന്തപുരം വരെ നീട്ടും കോട്ടയത്ത് ഐഐഐടി, മലപ്പുറത്ത് സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, മഹിളാ കിസാന്‍ ശാക്തീകരണത്തിന് 130 കോടി, 89 കോടി ചെലവില്‍ തിരൂരങ്ങാടിയിലും 78 കോടി ചെലവില്‍ തൃശൂര്‍ തളിക്കുളത്തും പുര(ഗ്രാമങ്ങളില്‍ നഗരസൗകര്യം)പദ്ധതി, അട്ടപ്പാടി ചതുപ്പുനില സമഗ്രവികസനപദ്ധതിക്ക് കേന്ദ്രഫണ്ട്, മൂന്നിടത്ത് വിദര്‍ഭ മോഡലിന്റെ അടുത്തഘട്ടം തുടങ്ങി പട്ടിക നീണ്ടു. ഇതില്‍ ഒരെണ്ണവും നടപ്പായില്ല. മത്സ്യത്തൊഴിലാളികളുടെ എപിഎല്‍-ബിപിഎല്‍ വേര്‍തിരിവ് മാറ്റാന്‍ പോലും നടപടിയുണ്ടായില്ല. ഇടുക്കിയിലെ ഒരുലക്ഷം പശു വിതരണം പ്രഖ്യാപിച്ച് രണ്ടു വര്‍ഷമാകുമ്പോള്‍ ഇടുക്കി പാക്കേജില്‍പെടുത്തി നല്‍കിയ ആയിരം പശുക്കളില്‍ ഒതുങ്ങി.

ഇക്കഴിഞ്ഞ കേന്ദ്രബജറ്റിലും റെയില്‍വേ ബജറ്റിലും നാണംകെട്ടശേഷവും കൊട്ടിഘോഷിച്ച് വികസനതീര്‍ഥയാത്ര ഉണ്ടായി. അന്നും വാഗ്ദാനം കൊട്ടക്കണക്കിലാണ് കൊണ്ടുവന്നത്. ഡീസല്‍ വിലയില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസി ഗ്യാസിലേക്ക് മാറ്റും എന്നതായിരുന്നു മുഖ്യഉറപ്പ്. യുഡിഎഫ് വന്നശേഷം 24 തവണയാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് വികസനയാത്ര നടത്തിയത്. ഇതില്‍ രണ്ടുവട്ടം മന്ത്രിപ്പടയും ഉദ്യോഗസ്ഥരുടെ വലിയ സംഘവും ഒപ്പമുണ്ടായി. യാത്രകള്‍ക്കു പിന്നാലെ മാധ്യമപ്രചാരണം കൊഴുപ്പിക്കുന്നതിനപ്പുറം സംസ്ഥാനത്തിനുണ്ടായ ഒരു പ്രയോജനവും ചൂണ്ടിക്കാണിക്കാന്‍ സര്‍ക്കാരിന്റെ കൈയിലില്ല.

(കെ എം മോഹന്‍ദാസ്)

deshabhimani 170513

1 comment:

  1. കണ്ണ് തുറന്നു നോക്ക് ...അല്ലാതെ കുറ്റം മാത്രം കണ്ട് പിടിക്കാൻ നടക്കല്ലേ ജാഗ്രതക്കാരാ

    ReplyDelete