Wednesday, May 29, 2013

ലുലു ഗ്രൂപ്പ് ഇളവുതേടിയത് തങ്ങള്‍ അറിയാതെയെന്ന് തുറമുഖ ട്രസ്റ്റ്

ബോള്‍ഗാട്ടിയില്‍ പോര്‍ട്ട് ട്രസ്റ്റ് നികത്തുഭൂമി പാട്ടത്തിനെടുത്ത എംകെ ഗ്രൂപ്പ് (ലുലു ഗ്രൂപ്പ്) ഇവിടെ അപ്പാര്‍ട്ട്മെന്റ് പണിയാന്‍ തീരദേശ സംരക്ഷണ നിയമത്തില്‍ ഇളവുതേടി അപേക്ഷ സമര്‍പ്പിച്ചത് പാട്ട ഉടമയായ തുറമുഖ ട്രസ്റ്റ് അറിയാതെ. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് രേഖാമൂലം അനുമതി തേടിയിട്ടില്ലെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, കരാറിലെ ഹോട്ടല്‍ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്ന വ്യവസ്ഥപ്രകാരം ഇവര്‍ക്ക് ഇവിടെ സേവന അപ്പാര്‍ട്ട്മെന്റുകള്‍ പണിയുന്നതില്‍ തടസ്സമില്ല. ഇതിനു പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡിന്റെ അനുമതി നേടിയാല്‍ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വ്യവസ്ഥയും പാലിച്ചാണ് ഭൂമി പാട്ടത്തിനു നല്‍കിയതെന്നു പറഞ്ഞ ചെയര്‍മാന്‍ പല ചോദ്യങ്ങളോടും ക്ഷോഭത്തോടെയും അക്ഷമയോടെയുമാണ് പ്രതികരിച്ചത്. ചില ചോദ്യങ്ങള്‍ക്ക് ചെയര്‍മാന്റെ അനുമതിയോടെ സെക്രട്ടറി സിറിള്‍ സി ജോര്‍ജാണ് മറുപടി നല്‍കിയത്. ഒടുവില്‍ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി.

ടൈംസ് ഓഫ് ഇന്ത്യ, മലയാള മനോരമ, തുറമുഖ ട്രസ്റ്റ് വെബ്സൈറ്റ് എന്നിവിടങ്ങളില്‍ പരസ്യം നല്‍കിയാണ് 2010 ജൂണ്‍ 26ന് പാട്ടത്തിന് ടെന്‍ഡര്‍ നല്‍കിയത്. 90 നിക്ഷേപകരെ തപാലിലും വിവരം അറിയിച്ചു. ലുലു ഗ്രൂപ്പ് മാത്രമാണ് പാട്ടത്തിനെടുക്കാന്‍ വന്നത്. തുറമുഖ ട്രസ്റ്റ് ലക്ഷ്യമിട്ടതിനേക്കാള്‍ 23 ശതമാനം കൂടുതല്‍ തുകയ്ക്കാണ് ഇവര്‍ ടെന്‍ഡര്‍ ഏറ്റെടുത്തത്. ഹെക്ടറിന് 5.48 കോടിയാണ് പാട്ടത്തുക പ്രതീക്ഷിച്ചതെങ്കിലും ലുലു വാഗ്ദാനം ചെയ്തത് 6.74 കോടിയാണ്. ഇതുപ്രകാരമാണ് 71 കോടി രൂപയ്ക്ക് 10 ഹെക്ടര്‍ ഭൂമി നല്‍കിയത്. താരിഫ് അതോറിറ്റി ഓഫ് മേജര്‍ പോര്‍ട്ട്സ്(ടാംപ്) കരാറിന് അനുമതി നല്‍കി. ഹൈക്കോടതിയുടെ അനുകൂലവിധിയും ഉണ്ട്. തുറമുഖ ട്രസ്റ്റ് ആക്ട്പ്രകാരം തുറമുഖവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ നിര്‍മാണം അനുവദിക്കാം. എന്നാല്‍, റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് പണിയാനാവില്ല. ഇക്കാര്യം ടെന്‍ഡര്‍ നല്‍കുന്നതിന് മുന്നോടിയായുള്ള യോഗത്തില്‍ എംകെ ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയോട് വ്യക്തമാക്കിയിട്ടുണ്ട്. പാട്ടക്കരാറിലും ഇത് പറയുന്നു. എന്നാല്‍, ആധുനിക ഹോട്ടലുകളുടെ അനുബന്ധമായി സേവന അപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ടാകാറുണ്ട് എന്നതിനാല്‍ കരാറിലെ അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്ന വ്യവസ്ഥപ്രകാരം ഇവര്‍ക്ക് ഇവിടെ സേവന അപ്പാര്‍ട്ട്മെന്റുകള്‍ പണിയാന്‍ തടസ്സമില്ല. ഇതിന് പക്ഷേ, അനുമതി തേടണം.

സേവന അപ്പാര്‍ട്ട്മെന്റുകള്‍ ദീര്‍ഘകാലത്തേക്ക് വാടകയ്ക്ക് നല്‍കാനാവില്ലെന്ന് ആദ്യം വാദിച്ച ചെയര്‍മാന്‍, മാധ്യമപ്രവര്‍ത്തകര്‍ കരാര്‍വ്യവസ്ഥകള്‍ ഉദ്ധരിച്ചപ്പോള്‍ മുന്‍കൂര്‍ അനുമതി തേടി പാട്ടഭൂമി ഉപപാട്ടത്തിന് നല്‍കാന്‍ തടസ്സമില്ലെന്ന് സമ്മതിച്ചു. പാട്ടക്കരാര്‍ പണയപ്പെടുത്തി വായ്പയെടുക്കാനുമാകുമെന്നും സമ്മതിച്ചു. അതേസമയം, 2005-ല്‍ നികത്തിയ ഭൂമി 2009-ല്‍ അന്നത്തെ ചെയര്‍മാന്‍ എന്‍ രാമചന്ദ്രന്‍ തുറമുഖ അനുബന്ധ ആവശ്യങ്ങള്‍ക്ക് പറ്റില്ലെന്ന് വിലയിരുത്തിയിരുന്നു. ഇത് ഇപ്പോഴെങ്ങിനെ തുറമുഖ ആവശ്യത്തിന് യോജിച്ചതായി എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടായില്ല. ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഇദ്ദേഹം അക്ഷമനായി വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ച്ചയായി പലചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ "ഇതെന്താ കോടതിയാണോ" എന്ന് ക്ഷോഭത്തോടെ മറുചോദ്യം ഉന്നയിക്കുകയാണ് ചെയ്തത്.

deshabhimani

No comments:

Post a Comment