Friday, June 14, 2013

മോഡിയെ വളര്‍ത്തിയത് കോണ്‍ഗ്രസ്: എസ് ആര്‍ പി

നിലമ്പൂര്‍: നരേന്ദ്രമോഡിയെ വളര്‍ത്തിയത് കോണ്‍ഗ്രസിന്റെ വികലനയങ്ങളാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. "ഇ എം എസിന്റെ ലോകം" ദേശീയ സെമിനാറില്‍ "അധികാരം, അഴിമതി, ജാഗ്രത" സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് മോഡിക്ക് ഊര്‍ജം പകര്‍ന്നത്. ജാതി-മത സംഘടനകളെ പ്രോത്സാഹിപ്പിക്കുക വഴി കോണ്‍ഗ്രസിന് ഉടുതുണി ഉപേക്ഷിക്കേണ്ട അവസ്ഥയായി. മതനിരപേക്ഷതയുടെ കാര്യത്തില്‍ ഇനിയും ഉറച്ച നിലപാട് സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് വലിയ വില നല്‍കേണ്ടിവരും. മോഡിയുടെ കടന്നുവരവിലൂടെ ന്യൂനപക്ഷ വോട്ട് നേടാനാവുമെന്ന കോണ്‍ഗ്രസിന്റെ ചിന്ത മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ഫെഡറല്‍ മുന്നണി, മൂന്നാം മുന്നണി എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ ചെറുകക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, നവ ഉദാരവല്‍ക്കരണ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിനാണ് ഇടതുപക്ഷം പ്രാമുഖ്യം നല്‍കുന്നത്. അതിനുള്ള ഐക്യനിര കെട്ടിപ്പടുക്കാനാണ് ശ്രമം. ഉറച്ച മതനിരപേക്ഷ നിലപാടുള്ള, നവ ഉദാരവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുന്ന പാര്‍ടികളുടെ ഐക്യനിര ഭാവിയില്‍ രൂപപ്പെടാം. അപ്പോള്‍ ഇടതുപക്ഷം അനുയോജ്യമായ നയങ്ങള്‍ക്ക് രൂപംനല്‍കും.

കുത്തകകള്‍ക്ക് അനുകൂലമായ ബഹുജന അഭിപ്രായമാണ് രാജ്യത്ത് രൂപപ്പെടുന്നത്. കുത്തകകളെ സഹായിക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുകയാണ്. മാധ്യമങ്ങള്‍ ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. നയരൂപീകരണത്തില്‍ അവര്‍ വലിയ പങ്കു വഹിക്കുന്നു. മന്ത്രിമാരെപ്പോലും തീരുമാനിക്കുന്നു. സാമ്പത്തിക നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തെ ജാതി-മത ചിന്തകള്‍ ഉയര്‍ത്തി വഴിതിരിച്ചുവിടുന്നു. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചും ആള്‍ദൈവങ്ങളെ വളര്‍ത്തിയും വര്‍ഗീയ-ജാതീയ വികാരങ്ങള്‍ ഇളക്കിവിട്ടുമാണ് ഇത് സാധ്യമാക്കുന്നത്. സമൂഹത്തിന്റെ ഇടപെടല്‍ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ജാതി-മത ചിന്തകള്‍ക്കെതിരെ വര്‍ഗനിലപാട് ഉയര്‍ത്തിപ്പിടിച്ച് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പോരാടാനാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും എസ്ആര്‍പി പറഞ്ഞു.

ഇ എം എസ് സ്മരണകളില്‍ നിറഞ്ഞ് നിലമ്പൂര്‍

നിലമ്പൂര്‍: ഇ എം എസിന്റെ സ്മരണ തുടിച്ച വേദിയില്‍ ആശയ സംവാദങ്ങള്‍ക്ക് തുടക്കം. പതിനാറാമത് "ഇ എം എസിന്റെ ലോകം" ദേശീയ സെമിനാറിന് നിലമ്പൂരില്‍ ആരംഭമായി. മാറുന്ന കാലത്തിനൊപ്പം അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പഠിക്കാനും ഏറ്റെടുക്കാനും രണ്ടുദിവസത്തെ സെമിനാര്‍ ഇടമൊരുക്കുന്നു. ഇ എം എസിന്റെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും ഇപ്പോള്‍ എന്നത്തെക്കാളും പ്രസക്തിയുണ്ടെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി. ഇ എം എസിന്റെ സാംസ്കാരിക ചിന്തകള്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് അവതരിപ്പിച്ചു. ഇ എം എസിന്റെ മകള്‍ ഇ എം രാധ അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു. പി കെ സൈനബ സ്വാഗതവും എന്‍ വേലുക്കുട്ടി നന്ദിയും പറഞ്ഞു. 

"അധികാരം, അഴിമതി, ജനജാഗ്രത" സെമിനാര്‍ പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അവതരിപ്പിച്ചു. കുത്തക മൂലധനത്തിന്റെ നീരാളിക്കൈകളെക്കുറിച്ച് പ്രൊഫ. പ്രഭാത് പട്നായിക് സംസാരിച്ചു. "അധികാരം, വര്‍ഗീയത ഇന്ത്യന്‍ പശ്ചാത്തലത്തില്‍" എന്ന വിഷയം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ അവതരിപ്പിച്ചു. ഭരണഘടനാ സ്ഥാപനങ്ങളിലെ അഴിമതിയെക്കുറിച്ച് പി രാജീവ് എംപിയും സംസാരിച്ചു. "സാമ്പത്തിക വളര്‍ച്ച, വിഭവദാരിദ്ര്യം, കള്ളപ്പണം" എന്ന വിഷയം ഡോ. സി പി ചന്ദ്രശേഖരന്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അധ്യക്ഷനായി. ജോര്‍ജ് കെ ആന്റണി സ്വാഗതവും യു കുഞ്ഞീതു നന്ദിയും പറഞ്ഞു. എം ജി ശശി സംവിധാനംചെയ്ത "തൊഴില്‍കേന്ദ്രത്തിലേക്ക്" ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. ഉദ്ഘാടന ചടങ്ങില്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംപിയുമായ പി വി അബ്ദുല്‍വഹാബ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ എന്‍ മോഹന്‍ദാസ് എന്നിവര്‍ സംബന്ധിച്ചു.

deshabhimani

No comments:

Post a Comment