Sunday, January 23, 2011

വികസനത്തില്‍ പൊലീസിന്റെ പങ്ക്

മാനസികവും സാംസ്കാരികവും രാഷ്ട്രീയവുമായ വികാസത്തിലൂടെ മനുഷ്യരുടെ വ്യക്തിത്വവികാസം പൂര്‍ണമാകുമ്പോഴാണ് യഥാര്‍ഥവികസനം ഉണ്ടാകുന്നത്. ഇത് യാഥാര്‍ഥ്യമാകാന്‍ ജനങ്ങള്‍ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള അന്തരീക്ഷം സംജാതമാകണം. അതിനുകഴിയണമെങ്കില്‍ നിലവിലുള്ള പൊലീസ് സംവിധാനത്തെ നവീകരിക്കുകയും ക്രമസമാധാനപരിപാലനത്തിന് പുറമേ വികസനപ്രക്രിയകളില്‍ പൊലീസിനെ പങ്കാളികളാക്കുകയും വേണം. പൊലീസ്- പൊതുജനബന്ധം മെച്ചപ്പെടുത്തുന്നതിന് പൊലീസുദ്യോഗസ്ഥര്‍ക്ക് സാമൂഹികബോധം ആവശ്യമാണ്. അതിനായി റിക്രൂട്ട്മെന്റ് സമ്പ്രദായം പരിഷ്കരിക്കണം. പരിഷ്കൃതരാജ്യങ്ങളില്‍ പൊലീസ് വകുപ്പില്‍ നിയമനം ലഭിക്കാന്‍ അടിസ്ഥാന വിദ്യാഭ്യാസയോഗ്യതയ്ക്ക് പുറമെ ഏഴുവര്‍ഷം സാമൂഹ്യസേവനസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം. അത് ഇവിടെയും പ്രാവര്‍ത്തികമാക്കാവുന്നതാണ്. അതിനായി പൊലീസുതന്നെ മുന്‍കൈയെടുത്ത് പഞ്ചായത്തടിസ്ഥാനത്തിലോ, വാര്‍ഡ് അടിസ്ഥാനത്തിലോ യൂത്ത് ക്ളബ്ബുകള്‍ രൂപവല്‍ക്കരിക്കണം. ഓരോരുത്തരുടേയും അഭിരുചികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. സാമൂഹ്യപുരോഗതിയ്ക്ക് പൊലീസിന്റെ സംഭാവന വിലയിരുത്തപ്പെടണമെങ്കില്‍ ഇതാവശ്യമാണ്.

കേരളത്തിലെ പൊലീസ് സേനയെ നവീകരിക്കണമെന്നാഗ്രഹിക്കുന്ന സര്‍ക്കാരുകള്‍ക്ക് ഇ എം എസ് നേതൃത്വത്തിലുള്ള ആദ്യഗവമെന്റ് നിയോഗിച്ച എന്‍ സി ചാറ്റര്‍ജി കമീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങളും കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളും അവഗണിച്ച് മുമ്പോട്ടുപോകാനാകില്ല. പൊലീസ് പരിഷ്കരണത്തെ സംബന്ധിച്ചുള്ള ആദ്യ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തില്‍ തന്നെ പൊലീസിനെ ക്രമസമാധാനപാലനത്തില്‍ മാത്രം ഒതുക്കാതെ സമൂഹത്തിന്റെ സമഗ്രവികസനത്തില്‍ പങ്കാളികളാക്കണമെന്ന് പ്രത്യേകം പ്രതിപാദിച്ചിരുന്നത് ഭരണാധികാരികളോ ഡിപ്പാര്‍ട്ടുമെന്റ് മേധാവികളോ ഗൌരവമായി എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമായാല്‍ പരിഷ്കൃതസമൂഹത്തിന് അനുയോജ്യമായ പൊലീസ് സംവിധാനം ഇവിടെ രൂപപ്പെട്ടുവരും.

പരമ്പരാഗതമായ പൊലീസ് ശൈലിയും ആധുനിക പൊലീസ് ശൈലിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പൊലീസ് സേനയ്ക്കകത്ത് നടക്കുന്നുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. ഇപ്പോഴുള്ള റിക്രൂട്ട്മെന്റ് സമ്പ്രദായം അവസാനിപ്പിച്ചാലേ ഇതു പരിഹരിക്കാനാകൂ. ഇപ്പോള്‍ സേനയില്‍ എത്തുന്നവരുടെ സേവന തല്പരത ഡിപ്പാര്‍ട്ടുമെന്റ് വാര്‍ത്തെടുക്കുന്നതാണ്. അതിനുള്ള കാലതാമസവും ഭൌതികസാഹചര്യങ്ങളിലെ അപര്യാപ്തതയും പൊലീസ് പ്രവര്‍ത്തനത്തെ പിറകോട്ടടിപ്പിക്കുന്നുണ്ട്. അതൊഴിവാക്കുന്നതിന് ഹൈസ്കൂള്‍തലംമുതല്‍ പൊലീസ് അഡ്മിനിസ്ട്രേഷന്‍, പബ്ളിക് റിലേഷന്‍സിന്റെ പ്രാധാന്യം എന്നിവ പാഠ്യവിഷയങ്ങളില്‍ നിര്‍ബന്ധിതമായി ഉള്‍പ്പെടുത്തണം. ഐച്ഛികബിരുദമുള്ളവരെയും പൊലീസ് ജോലിയില്‍ അഭിരുചിയുള്ളവരേയും മാത്രം സേനയിലേക്ക് റിക്രൂട്ട് ചെയ്യുകയും അതിനുള്ള മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുകയുമാണ് വേണ്ടത്.

കെ രാജന്‍ ദേശാഭിമാനി 240111

2 comments:

  1. മാനസികവും സാംസ്കാരികവും രാഷ്ട്രീയവുമായ വികാസത്തിലൂടെ മനുഷ്യരുടെ വ്യക്തിത്വവികാസം പൂര്‍ണമാകുമ്പോഴാണ് യഥാര്‍ഥവികസനം ഉണ്ടാകുന്നത്. ഇത് യാഥാര്‍ഥ്യമാകാന്‍ ജനങ്ങള്‍ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള അന്തരീക്ഷം സംജാതമാകണം. അതിനുകഴിയണമെങ്കില്‍ നിലവിലുള്ള പൊലീസ് സംവിധാനത്തെ നവീകരിക്കുകയും ക്രമസമാധാനപരിപാലനത്തിന് പുറമേ വികസനപ്രക്രിയകളില്‍ പൊലീസിനെ പങ്കാളികളാക്കുകയും വേണം. പൊലീസ്- പൊതുജനബന്ധം മെച്ചപ്പെടുത്തുന്നതിന് പൊലീസുദ്യോഗസ്ഥര്‍ക്ക് സാമൂഹികബോധം ആവശ്യമാണ്. അതിനായി റിക്രൂട്ട്മെന്റ് സമ്പ്രദായം പരിഷ്കരിക്കണം. പരിഷ്കൃതരാജ്യങ്ങളില്‍ പൊലീസ് വകുപ്പില്‍ നിയമനം ലഭിക്കാന്‍ അടിസ്ഥാന വിദ്യാഭ്യാസയോഗ്യതയ്ക്ക് പുറമെ ഏഴുവര്‍ഷം സാമൂഹ്യസേവനസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം. അത് ഇവിടെയും പ്രാവര്‍ത്തികമാക്കാവുന്നതാണ്. അതിനായി പൊലീസുതന്നെ മുന്‍കൈയെടുത്ത് പഞ്ചായത്തടിസ്ഥാനത്തിലോ, വാര്‍ഡ് അടിസ്ഥാനത്തിലോ യൂത്ത് ക്ളബ്ബുകള്‍ രൂപവല്‍ക്കരിക്കണം. ഓരോരുത്തരുടേയും അഭിരുചികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. സാമൂഹ്യപുരോഗതിയ്ക്ക് പൊലീസിന്റെ സംഭാവന വിലയിരുത്തപ്പെടണമെങ്കില്‍ ഇതാവശ്യമാണ്.

    ReplyDelete
  2. പാലാ: നിരത്തില്‍ ഒറ്റപ്പെട്ട കുട്ടിക്ക് പൊലീസ് സ്റ്റേഷന്‍ കളിവീടായി. സ്റ്റേഷനില്‍ ഓടിക്കളിച്ച നാലുവയസ്സുകാരിക്ക് കളിക്കൂട്ടുകാരനായി എസ്ഐയുടെ മകന്‍ അപ്പുവുമെത്തി. ഒടുവില്‍ മാതാപിതാക്കള്‍ക്കൊപ്പം 'ടാറ്റ' പറഞ്ഞ് മടക്കം. മാതാപിതാക്കളെ കണ്ടെത്തി കുട്ടിയെ യാത്രയാക്കിയതും പാലായിലെ ജനമൈത്രീ പൊലീസിന്റെ മറ്റൊരു സേവന മികവ്.

    വഴിയില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ട തിടനാട് കരിങ്കുറ്റിയില്‍ ജോയിയുടെ മകള്‍ ലെനയെ (മഞ്ജു) ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് പാലായിലെ ഓട്ടോ ഡ്രൈവര്‍മാര്‍ സ്റ്റേഷനില്‍ എത്തിച്ചത്. കളിയും ചിരിയുമായി പൊലീസുകാരുടെ മനംകവര്‍ന്ന മിടുക്കിക്ക് കൂട്ടായി എസ്ഐ പി വി മനോജ്കുമാറിന്റെ മകന്‍ അപ്പുവിനെയും ക്വാര്‍ട്ടേഴ്സില്‍ നിന്ന് എത്തിച്ചു. പിന്നീടായിരുന്നു കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ അന്വേഷണം. രാവിലെ മകള്‍ക്കൊപ്പം തിടനാട് പള്ളിയിലേക്ക് പോയ ജോയി കുട്ടിയുമായി പാലായില്‍ എത്തി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലാണ് കുട്ടി അച്ഛനില്‍ നിന്ന് ഒറ്റപ്പെട്ടത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ സതീശനാണ് കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ചത്. സ്വന്തം പേരും മാതാപിതാക്കളുടെ പേരും പറഞ്ഞ കുട്ടി ചേന്നാട്ടിലാണ് വീടെന്ന് പറഞ്ഞു. ഇതിനിടെ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ വീട് തിടനാട്ടിലാണെന്ന് കണ്ടെത്തി. രാത്രി ഒമ്പതോടെ മാതാപിതാക്കളും ബന്ധുക്കളും സ്റ്റേഷനില്‍ എത്തി. പാലാ പൊലീസിന് നന്ദി പറഞ്ഞ് മാതാപിതാക്കള്‍ കുട്ടിയുമായി മടങ്ങി.

    ReplyDelete