Monday, January 31, 2011

യുപിഎ സര്‍ക്കാരിനു മൌനം

 ഈജിപ്തില്‍ ഹൊസ്നി മുബാറക്ക് സര്‍ക്കാരിനെതിരായ കലാപം കത്തിപ്പടരുമ്പോഴും ഔദ്യോഗിക പ്രതികരണം നല്‍കാന്‍ ഇന്ത്യ തയ്യാറാകുന്നില്ല. കലാപം ഒരാഴ്ച പിന്നിട്ടിട്ടും ഈജിപ്തുമായി ചരിത്രപരമായ ബന്ധമുള്ള ഇന്ത്യക്ക് തികഞ്ഞ മൌനം. ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന പതിവ് പല്ലവിയാണ് വിദേശമന്ത്രാലയം തുടരുന്നത്. അമേരിക്കയുടെ സുഹൃത്ത് എന്ന പരിവേഷമാണ് അറബി ലോകത്ത് ഇന്ത്യക്കുള്ളത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സന്ദര്‍ശിച്ച അറേബ്യന്‍ രാജ്യങ്ങളുടെ പട്ടികതന്നെ ഇതിന് തെളിവാണ്. സൌദിഅറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. ഇറാന്‍ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. അമേരിക്കയുമായി തന്ത്രപ്രധാനബന്ധം സ്ഥാപിച്ചതിന് പിന്നാലെ ഇറാനുമായി പിണങ്ങിയതിന്റെ ദൂഷ്യഫലം ഇന്ത്യ അനുഭവിക്കാന്‍ പോവുകയാണ്. അറബ് ലോകത്തില്‍ ഇറാന്റെ സ്വാധീനം വര്‍ധിച്ചുവരികയാണ്. ഇസ്രയേലുമായുള്ള അടുത്ത ബന്ധവും ഇന്ത്യക്ക് വിനയാകും.

പ്രക്ഷോഭകര്‍ക്കെതിരെ ബലപ്രയോഗം അരുതെന്ന് അമേരിക്ക മുബാറക്കിനെ ഓര്‍മിച്ചു. എന്നാല്‍, ഇന്ത്യയാകട്ടെ അത് പറയാന്‍ പോലും തയ്യാറായിട്ടില്ല. കേമ്പ്ഡേവിഡ് കരാര്‍ ഒപ്പിട്ട് ഇസ്രയേലുമായി ആദ്യം സമാധാനം സ്ഥാപിച്ച് അമേരിക്കന്‍ ക്യാമ്പിലെത്തിയ രാജ്യമാണ് ഈജിപ്ത്. 30 വര്‍ഷമായി ഹൊസ്നിമുബാറക്കിനെ അധികാരത്തില്‍ നിലനിര്‍ത്തിയതും അമേരിക്കതന്നെ. അതുകൊണ്ടുതന്നെ മുസ്ളിംബ്രദര്‍ഹൂഡ് അധികാരത്തിലെത്താന്‍ അമേരിക്ക അനുവദിക്കാന്‍ ഇടയില്ല. ഹൊസ്നിമുബാറക്കുമായും ഇന്ത്യക്ക് അടുത്ത ബന്ധമാണ്. 2008 ല്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചു. ആ വര്‍ഷം ജവഹര്‍ലാല്‍ നെഹ്റു അവാര്‍ഡും മുബാറക്കിനാണ് നല്‍കിയത്. 2009ല്‍ ഷാറം അല്‍ ഹെയ്ഖില്‍ ചേര്‍ന്ന ചേരിചേരാ ഉച്ചകോടിയില്‍വച്ചും മന്‍മോഹന്‍സിങ്ങും മുബാറക്കും കൂടിക്കാഴ്ച നടത്തി. 1955ല്‍ തന്നെ സൌഹൃദ ഉടമ്പടി ഒപ്പുവച്ച രാജ്യമാണ് ഈജിപ്ത്. ഈജിപ്തിലെ കെയ്റോവിലും അലക്സാഡ്രിയയിലും സോയൂസിലും മറ്റും പ്രക്ഷോഭം പടരുമ്പോള്‍ എണ്ണ വില ഉയരുകയുമാണ്. ഒരു വീപ്പക്ക് 100 ഡോളറായി ഉയര്‍ന്നു.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 310111

2 comments:

  1. ഈജിപ്തില്‍ ഹൊസ്നി മുബാറക്ക് സര്‍ക്കാരിനെതിരായ കലാപം കത്തിപ്പടരുമ്പോഴും ഔദ്യോഗിക പ്രതികരണം നല്‍കാന്‍ ഇന്ത്യ തയ്യാറാകുന്നില്ല. കലാപം ഒരാഴ്ച പിന്നിട്ടിട്ടും ഈജിപ്തുമായി ചരിത്രപരമായ ബന്ധമുള്ള ഇന്ത്യക്ക് തികഞ്ഞ മൌനം. ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന പതിവ് പല്ലവിയാണ് വിദേശമന്ത്രാലയം തുടരുന്നത്. അമേരിക്കയുടെ സുഹൃത്ത് എന്ന പരിവേഷമാണ് അറബി ലോകത്ത് ഇന്ത്യക്കുള്ളത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സന്ദര്‍ശിച്ച അറേബ്യന്‍ രാജ്യങ്ങളുടെ പട്ടികതന്നെ ഇതിന് തെളിവാണ്. സൌദിഅറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. ഇറാന്‍ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. അമേരിക്കയുമായി തന്ത്രപ്രധാനബന്ധം സ്ഥാപിച്ചതിന് പിന്നാലെ ഇറാനുമായി പിണങ്ങിയതിന്റെ ദൂഷ്യഫലം ഇന്ത്യ അനുഭവിക്കാന്‍ പോവുകയാണ്. അറബ് ലോകത്തില്‍ ഇറാന്റെ സ്വാധീനം വര്‍ധിച്ചുവരികയാണ്. ഇസ്രയേലുമായുള്ള അടുത്ത ബന്ധവും ഇന്ത്യക്ക് വിനയാകും.

    ReplyDelete
  2. ലോകവ്യാപകമായി വിവിധ നഗരങ്ങളില്‍ ഈജിപ്ത്പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടന്നു. വാഷിങ്ടണില്‍ വൈറ്റ്ഹൌസിനുമുന്നില്‍ നടന്ന പ്രകടനത്തില്‍ മുബാറക്കിന്റെ ചിത്രത്തില്‍ ജനങ്ങള്‍ പാദരക്ഷകൊണ്ട് പ്രഹരിച്ചു. അമേരിക്കയില്‍ ചിക്കാഗോ, അറ്റ്ലാന്റ തുടങ്ങിയ നഗരങ്ങളിലും ബ്രിട്ടനില്‍ ലണ്ടനിലും സിറിയ, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈജിപ്ത് പ്രക്ഷോഭത്തിന് പിന്തുണയുമായി ജനങ്ങള്‍ രംഗത്തിറങ്ങി. രണ്ടാഴ്ച മുമ്പ് അയല്‍രാജ്യമായ ടുണീഷ്യയില്‍ ഏകാധിപതിയുടെ പതനത്തിന് ഇടയാക്കിയ ജനകീയവിപ്ളവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈജിപ്തില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. യെമന്‍, ജോര്‍ദാന്‍, അള്‍ജീരിയ എന്നീ അറബ്രാജ്യങ്ങളിലും ഏകാധിപത്യഭരണങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രക്ഷോഭത്തിന് ഇറാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു ഉദാരവല്‍ക്കരണനയങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയ ഈജിപ്തില്‍ 30 വര്‍ഷമായി അധികാരത്തിലിരിക്കുന്ന മുബാറക്കിന് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ സ്ഥാനത്യാഗം മാത്രമാണ് ഉചിതമായ വഴിയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും വിജയിക്കണമെന്നില്ല. കനത്ത വിലയും നല്‍കേണ്ടിവരും. നിലവില്‍ പ്രക്ഷോഭം നയിക്കുന്ന മുന്‍ ഐഎഇഎ തലവന്‍ മുഹമ്മദ് അല്‍ ബറാദേയിക്ക് അധികാരം കൈമാറുന്നതിനോട് അമേരിക്കയും യോജിച്ചെന്ന് വരാം. കാരണം അമേരിക്കയ്ക്ക് താല്‍പ്പര്യമുള്ള വ്യക്തിയാണ് ബറാദേയി. അതേസമയം, തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ ഇപ്പോള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷം വിജയിക്കാനാണ് എല്ലാ സാധ്യതയും.

    ReplyDelete