Tuesday, January 25, 2011

കാര്‍ഷിക സേവനത്തിന് ലക്ഷം യുവജനങ്ങള്‍

യന്ത്രവല്‍കൃത കൃഷിയില്‍ ശാസ്ത്രീയപരിശീലനം നല്‍കി സംസ്ഥാനത്ത് ഒരുലക്ഷം ഭക്ഷ്യസുരക്ഷാ സേനാംഗങ്ങളെ പുറത്തിറക്കാന്‍ കാര്‍ഷിക സര്‍വകലാശാലാ പദ്ധതി. പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ളോക്കുകളിലും ഭക്ഷ്യസുരക്ഷാ സേവനകേന്ദ്രങ്ങള്‍ തുറക്കും. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ചലിക്കുന്ന കാര്‍ഷിക യന്ത്ര പരിശീലനയൂണിറ്റും യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി, സേവന യൂണിറ്റും സ്ഥാപിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 700 യുവതീയുവാക്കള്‍ക്ക് യന്ത്രവല്‍കൃതകൃഷിയില്‍ പരിശീലനം നല്‍കും. തൃശൂര്‍ ജില്ലയില്‍ അഞ്ചു ബ്ളോക്കിലും മലപ്പുറം, പാലക്കാട് ജില്ലയിലെ ഓരോ ബ്ളോക്കിലും നൂറുവീതം പേര്‍ക്ക് 20 മുതല്‍ 30 ദിവസംവരെയാണ് പരിശീലനം. തുടര്‍ന്ന് സംസ്ഥാനമാകെ പദ്ധതി വ്യാപിപ്പിച്ച് നാലുവര്‍ഷത്തിനകം ഒരുലക്ഷംപേര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് സര്‍വകലാശാല ഗവേഷണംവിഭാഗം ഡയറക്ടര്‍ ഡോ. ടി ആര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത സ്കൂളുകളില്‍ ഹരിതസേനാ കേഡറ്റുകളെ പരിശീലിപ്പിക്കും. ശനിയാഴ്ചകളില്‍ വിദ്യാര്‍ഥികള്‍ക്ക് യന്ത്രവല്‍കൃതകൃഷിയില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കും. ഐടിസി, ഐടിഐ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പദ്ധതി ഗുണകരമാവും. പദ്ധതിക്കു സര്‍വകലാശാല അപേക്ഷകരെ ക്ഷണിച്ചിട്ടുണ്ട്. അടുത്തമാസത്തോടെ പരിശീലനം തുടങ്ങും. കേന്ദ്രാവിഷ്കൃത 'രാഷ്ട്രീയ കൃഷിവികാസ് യോജന' പദ്ധതിയുടെ ഭാഗമായി ലഭിച്ച 90 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി തുടങ്ങുക. മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. യു ജയകുമാരന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. പരിശീലനം നേടിയവര്‍ക്ക് ബ്ളോക്കടിസ്ഥാനത്തില്‍ കാര്‍ഷിക യന്ത്രസേവന കേന്ദ്രങ്ങള്‍ തുറക്കുന്നതിനു സഹായിക്കും. നടീല്‍വസ്തുക്കള്‍, വിത്തുകള്‍ മുതലായവ ഈ സേവന കേന്ദ്രങ്ങള്‍ വഴി ലഭിക്കും. യുവതീയുവാക്കളെ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ മാനസികമായും കായികമായും തയ്യാറാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡോ. യു ജയകുമാരന്‍ പറഞ്ഞു. ഇതിനകം 1600 ഭക്ഷ്യസുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ കാര്‍ഷികജോലികള്‍ ഏറ്റെടുക്കുന്നുണ്ട്. സേനാംഗങ്ങള്‍ക്ക് ദിനംപ്രതി 800 രൂപ വരുമാനവുമുണ്ട്.

ദേശാഭിമാനി 250111

1 comment:

  1. യന്ത്രവല്‍കൃത കൃഷിയില്‍ ശാസ്ത്രീയപരിശീലനം നല്‍കി സംസ്ഥാനത്ത് ഒരുലക്ഷം ഭക്ഷ്യസുരക്ഷാ സേനാംഗങ്ങളെ പുറത്തിറക്കാന്‍ കാര്‍ഷിക സര്‍വകലാശാലാ പദ്ധതി. പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ളോക്കുകളിലും ഭക്ഷ്യസുരക്ഷാ സേവനകേന്ദ്രങ്ങള്‍ തുറക്കും. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ചലിക്കുന്ന കാര്‍ഷിക യന്ത്ര പരിശീലനയൂണിറ്റും യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി, സേവന യൂണിറ്റും സ്ഥാപിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 700 യുവതീയുവാക്കള്‍ക്ക് യന്ത്രവല്‍കൃതകൃഷിയില്‍ പരിശീലനം നല്‍കും. തൃശൂര്‍ ജില്ലയില്‍ അഞ്ചു ബ്ളോക്കിലും മലപ്പുറം, പാലക്കാട് ജില്ലയിലെ ഓരോ ബ്ളോക്കിലും നൂറുവീതം പേര്‍ക്ക് 20 മുതല്‍ 30 ദിവസംവരെയാണ് പരിശീലനം. തുടര്‍ന്ന് സംസ്ഥാനമാകെ പദ്ധതി വ്യാപിപ്പിച്ച് നാലുവര്‍ഷത്തിനകം ഒരുലക്ഷംപേര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് സര്‍വകലാശാല ഗവേഷണംവിഭാഗം ഡയറക്ടര്‍ ഡോ. ടി ആര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു

    ReplyDelete