Monday, January 24, 2011

വിലക്കയറ്റം തടയാന്‍ കേരളമാതൃക നടപ്പാക്കണം: കേന്ദ്രം

സപ്ളൈകോ മാതൃകയില്‍ സമാന്തര പൊതുവിതരണ ശൃംഖല നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കേരളമാതൃകയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഭക്ഷ്യമന്ത്രിമാരുടെ മേഖലാ യോഗം ഉടന്‍ വിളിക്കുമെന്ന് കേന്ദ്രമന്ത്രി കെ വി തോമസ് ദേശാഭിമാനിയോട് പറഞ്ഞു. ശക്തമായ പൊതുവിതരണ സമ്പ്രദായമാണ് കേരളത്തിലും ഛത്തീസ്ഗഢിലും ഉള്ളത്. ഈ മാതൃക യോഗം ചര്‍ച്ചചെയ്യും. തുടര്‍ന്ന് കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കും. പൂഴ്ത്തിവയ്പ് തടയാന്‍ വന്‍കിടക്കാരുടെ കട പരിശോധിക്കുക, ഭക്ഷ്യധാന്യ വിതരണത്തില്‍ സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ സഹായം തേടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വിലക്കയറ്റം തടയുന്നതിലെ കേരളമാതൃക പ്രധാനമന്ത്രിയുടെയടക്കമുള്ളവരുടെ പ്രശംസ നേടിയതിനു പിന്നാലെയാണ് ഇത് രാജ്യവ്യാപകമാക്കാന്‍ നടപടിയെടുക്കുന്നത്.

ഭക്ഷ്യമന്ത്രിമാരുടെ ദക്ഷിണേന്ത്യന്‍ മേഖലാ യോഗമാണ് ആദ്യം ചേരുന്നത്. ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്താണ് യോഗം. കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ഭക്ഷ്യമന്ത്രിമാരാണ് തിരുവനന്തപുരത്ത് യോഗം ചേരുക. ഫെബ്രുവരി മൂന്നാം വാരം എല്ലാ മേഖലകളിലെയും യോഗം പൂര്‍ത്തിയാകും.

വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം തടയാന്‍ വര്‍ഷം 500 കോടിയാണ് സംസ്ഥാനം മുടക്കുന്നത്. കേന്ദ്രം മൂന്നു രൂപയ്ക്ക് തരുന്ന അരി രണ്ടു രൂപയ്ക്കാണ് അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. കേന്ദ്രം അംഗീകരിച്ച 15 ലക്ഷം ബിപിഎല്‍ കുടുംബങ്ങളാണ് കേരളത്തിലുള്ളത്. 6.20 രൂപ നിരക്കിലാണ് ഇവര്‍ക്ക് കേന്ദ്രത്തില്‍നിന്ന് അരി ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ പട്ടികയിലുള്ള 25 ലക്ഷം ബിപിഎല്‍ അടക്കം 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപ നിരക്കില്‍ സംസ്ഥാനം അരി നല്‍കുന്നു. കിലോയ്ക്ക് 4.20 രൂപയാണ് ഇതിന് സംസ്ഥാനം സബ്സിഡിയായി നല്‍കുന്നത്. എപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്ന അരി അതേ നിരക്കില്‍ വിതരണംചെയ്യുമ്പോള്‍ കൈകാര്യച്ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ 12.70 രൂപ നിരക്കില്‍ തരുന്ന അരി അതേ വിലയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അരിക്കടകളിലൂടെ വിതരണംചെയ്യുന്നു. നല്ലയിനം കുത്തരി 16 രൂപയ്ക്കും നല്‍കുന്നുണ്ട്.

സാര്‍വത്രിക റേഷന്‍സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കിയതിനെത്തുടര്‍ന്നാണ് സപ്ളൈകോ വഴി സമാന്തര പൊതുവിതരണ ശൃംഖല സംസ്ഥാന സര്‍ക്കാര്‍ ശക്തിപ്പെടുത്തിയത്. കാര്‍ഡുടമകളെ രണ്ടായി തിരിച്ച് റേഷന്‍ വിതരണം ബിപിഎല്ലുകാര്‍ക്കു മാത്രമായി കേന്ദ്രസര്‍ക്കാര്‍ പരിമിതപ്പെടുത്തിയതോടെ സപ്ളൈകോ വഴി സര്‍ക്കാര്‍ സമാന്തര പൊതുവിതരണ സമ്പ്രദായം നടപ്പാക്കി വിലക്കയറ്റത്തിന് തടയിട്ടു. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ നാലര വര്‍ഷമായി ഒരേ വിലയ്ക്ക് സപ്ളൈകോ വിതരണംചെയ്യുന്നു. രാജ്യത്തുതന്നെ ഇത് റെക്കോഡാണ്.
(ആര്‍ സാംബന്‍)

ദേശാഭിമാനി 240111

1 comment:

  1. സപ്ളൈകോ മാതൃകയില്‍ സമാന്തര പൊതുവിതരണ ശൃംഖല നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കേരളമാതൃകയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഭക്ഷ്യമന്ത്രിമാരുടെ മേഖലാ യോഗം ഉടന്‍ വിളിക്കുമെന്ന് കേന്ദ്രമന്ത്രി കെ വി തോമസ് ദേശാഭിമാനിയോട് പറഞ്ഞു. ശക്തമായ പൊതുവിതരണ സമ്പ്രദായമാണ് കേരളത്തിലും ഛത്തീസ്ഗഢിലും ഉള്ളത്. ഈ മാതൃക യോഗം ചര്‍ച്ചചെയ്യും. തുടര്‍ന്ന് കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കും. പൂഴ്ത്തിവയ്പ് തടയാന്‍ വന്‍കിടക്കാരുടെ കട പരിശോധിക്കുക, ഭക്ഷ്യധാന്യ വിതരണത്തില്‍ സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ സഹായം തേടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

    വിലക്കയറ്റം തടയുന്നതിലെ കേരളമാതൃക പ്രധാനമന്ത്രിയുടെയടക്കമുള്ളവരുടെ പ്രശംസ നേടിയതിനു പിന്നാലെയാണ് ഇത് രാജ്യവ്യാപകമാക്കാന്‍ നടപടിയെടുക്കുന്നത്.

    ReplyDelete