Friday, February 11, 2011

അഴിമതിക്കേസില്‍ പിള്ളയ്ക്ക് ശിക്ഷ രണ്ടാംവട്ടം

ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍

ഇടമലയാര്‍ അഴിമതിക്കേസില്‍ മുന്‍ വൈദ്യുതിമന്ത്രിയും മുതിര്‍ന്ന യുഡിഎഫ് നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ഒരു വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും സുപ്രീംകോടതി ശിക്ഷിച്ചു. മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍നായര്‍, കേരള കോണ്‍ഗ്രസ് നേതാവും ബാലകൃഷ്ണപിള്ളയുടെ അനുയായിയുമായിരുന്ന പി കെ സജീവ് എന്നിവര്‍ക്കും ഒരു വര്‍ഷം തടവും പിഴയും വിധിച്ചു. ജസ്റിസുമാരായ പി സദാശിവം, ബി എസ് ചൌഹാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. എട്ടുമാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം വെറുംതടവുകൂടി അനുഭവിക്കണം. പ്രത്യേക കോടതി ശിക്ഷിച്ച പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി ശിക്ഷിച്ച പ്രതികളെ വെറുതെവിട്ട ഹൈക്കോടതി നടപടിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. ഹൈക്കോടതിയുടേത് ഗുരുതരമായ പിശകാണെന്ന് ജസ്റിസ് സദാശിവം ചൂണ്ടിക്കാട്ടി. പിള്ളയ്ക്കും കൂട്ടാളികള്‍ക്കും 1999ല്‍ വിചാരണക്കോടതി അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്നു വിധിച്ചത്. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച് 2003ല്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി എല്ലാവരെയും വെറുതെ വിട്ടു. 2003ലെ ഹൈക്കോടതി വിധിക്കെതിരെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. അന്ന് പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇരുപതു വര്‍ഷം നീണ്ട കേസെന്ന നിലയില്‍ പ്രതികള്‍ അനുഭവിച്ച മാനസികബുദ്ധിമുട്ട് പരിഗണിച്ചാണ് വിചാരണക്കോടതി വിധിച്ച അഞ്ചുവര്‍ഷം തടവ് ഒരു വര്‍ഷമായി ഇളവുചെയ്തത്.

കേസില്‍ അപ്പീല്‍ നല്‍കാന്‍ വി എസിന് അധികാരമില്ലെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചിരുന്നെങ്കിലും സുപ്രീംകോടതി ഇത് തള്ളി. ഇടമലയാര്‍ കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വി എസ് സുപ്രീംകോടതിയില്‍ വന്നിരുന്നു. അന്ന് പ്രതികള്‍ ഈ വാദം ഉന്നയിച്ചിരുന്നില്ല. ക്രിമിനല്‍ കേസില്‍ സര്‍ക്കാരിനുമാത്രമാണ് അപ്പീല്‍ പോകാന്‍ അധികാരമെന്ന ഈ കേസില്‍ നിലനില്‍ക്കില്ല. ഹര്‍ജി നല്‍കാന്‍ വി എസിന് പൂര്‍ണ അധികാരമുണ്ട്- കോടതി പറഞ്ഞു.

പിള്ളയ്ക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ പ്രധാനമായും മൂന്ന് കുറ്റമാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഒന്ന്, കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയെന്ന നിലയില്‍ അനാവശ്യമായി ഇടപെട്ടു. രണ്ട്, സ്വന്തക്കാരന് കരാര്‍ ലഭിക്കുന്നതിന് മന്ത്രിയെന്ന നിലയില്‍ ഔദ്യോഗികപദവി ദുരുപയോഗംചെയ്തു. മൂന്ന്, സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുന്ന വിധം ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കുകയും ഇതിനായി ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. പ്രോസിക്യൂഷന്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ കുറ്റങ്ങള്‍ തെളിയിച്ചിട്ടും ഹൈക്കോടതി അവഗണിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. യുക്തമായ വിധിയാണ് പ്രത്യേക കോടതിയില്‍നിന്നുണ്ടായതെന്ന് സുപ്രീംകോടതി എടുത്തുപറഞ്ഞു. സുപ്രീംകോടതിയുടെ അന്തിമവിധി ആയതിനാല്‍ പിള്ള അടുത്തുതന്നെ കോടതിയില്‍ കീഴടങ്ങി ജയിലിലേക്ക് പോകേണ്ടിവരും. അപ്പീലിനുള്ള സാധ്യതയില്ല. വിധി പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ച് അപേക്ഷ നല്‍കാമെങ്കിലും തക്കതായ കാരണമുണ്ടെങ്കില്‍ മാത്രമേ വിധിയില്‍ മാറ്റമുണ്ടാകൂ. വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍തന്നെയായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും പരിഗണിക്കുക. തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. ചേംബറില്‍ ഹര്‍ജി പരിശോധിക്കുക മാത്രമാകുമുണ്ടാകുക.

കേസില്‍ പിള്ളയെ സഹായിക്കുന്ന സമീപനമാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പിള്ളയ്ക്ക് ശിക്ഷ നല്‍കണമെന്ന വാദമാണ് കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ വി എസിനൊപ്പം വാദിച്ച സര്‍ക്കാര്‍ പ്രത്യേകകോടതി വിധി ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 1982ലാണ് കേസിനാസ്പദമായ അഴിമതി. ടണല്‍ നിര്‍മാണത്തിനും ഷാഫ്റ്റ് നിര്‍മാണത്തിനും ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കി ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. ജസ്റിസ് സുകുമാരന്‍ അധ്യക്ഷനായ സമിതി പിള്ള കുറ്റക്കാരനാണെന്നു കണ്ടെത്തിയെങ്കിലും കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ വി എസ് കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് അനുമതി വാങ്ങുകയുമായിരുന്നു.
(എം പ്രശാന്ത്)

അഴിമതിക്കേസില്‍ പിള്ളയ്ക്ക് ശിക്ഷ രണ്ടാംവട്ടം

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അഴിമതിക്ക് രണ്ടുവട്ടം ശിക്ഷ ഏറ്റുവാങ്ങിയ മുന്‍മന്ത്രിയെന്ന റെക്കോഡായി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക്. ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി മറിച്ചുവിറ്റ കേസിലാണ് ഇതിനുമുമ്പ് പിള്ള ശിക്ഷിക്കപ്പെട്ടത്. ഈ കേസില്‍ വിജിലന്‍സ് പ്രത്യേക കോടതിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചെങ്കിലും സുപ്രീംകോടതി വിട്ടയച്ചു. പക്ഷേ, ഹൈക്കോടതി പുറപ്പെടുവിച്ച വാറന്റിനെതുടര്‍ന്ന് ഏതാനും ദിവസം പിള്ളയ്ക്ക് ജയിലില്‍ കിടക്കേണ്ടിവന്നു.

1982-87 കാലയളവിലാണ് ഇടമലയാര്‍, ഗ്രാഫൈറ്റ് അഴിമതി. അന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയും ബാലകൃഷ്ണപിള്ള വൈദ്യുതിമന്ത്രിയുമായിരുന്നു. രണ്ട് കേസിലും വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം. '96 മെയ് 20നാണ് ഗ്രാഫൈറ്റ് കേസില്‍ ബാലകൃഷ്ണപിള്ളയുള്‍പ്പെടെ രണ്ടു പ്രതികളെ വിജിലന്‍സ് കോടതി തടവിന് വിധിച്ചത്. മൂന്നുവര്‍ഷത്തിനുശേഷം '99 നവംബര്‍ 10ന് ഇടമലയാര്‍ കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. ഗ്രാഫൈറ്റ് കേസിലെ വിധി ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ശരിവച്ചെങ്കിലും ഇടമലയാര്‍ കേസില്‍ അനുഭവം മറിച്ചായിരുന്നു. ഇതിനെതിരെയാണ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ എത്തിയത്.

കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് അഴിച്ചുവിട്ടതാണ് ഇടമലയാര്‍ കേസിന്റെ ചരിത്രം. മന്ത്രിയും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ചെലവില്‍ ഗൂഢാലോചന നടത്തിയെന്ന പ്രത്യേക കോടതിയുടെ കണ്ടെത്തലും ഈ കേസിലുണ്ട്. '85 ജൂലൈ 15ന് ട്രയല്‍റണ്‍ നടത്തിയപ്പോള്‍ ടണലിന്റെയും സാര്‍ജ് ഷാഫ്ടിന്റെയും ചില ഭാഗങ്ങളില്‍ കണ്ട ചോര്‍ച്ചയില്‍നിന്നാണ് ഇടമലയാര്‍ കേസ് ഉത്ഭവിച്ചത്. നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയുടെ ശുപാര്‍ശയെതുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തി. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഇ കെ നായനാരും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. പഞ്ചാബ് മോഡല്‍ പ്രസംഗം സൃഷ്ടിച്ച വിവാദത്തെതുടര്‍ന്ന് ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവച്ചിരിക്കുകയായിരുന്നു അന്ന്.

വൈദ്യുതിവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന കെ എം മാണി ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ജസ്റിസ് കെ സുകുമാരനെ കമീഷനായി നിയോഗിച്ചു. 1988 ജൂണ്‍ 19ന് നായനാര്‍സര്‍ക്കാരിന്റെ കാലത്ത് കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി. പിള്ള അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു കമീഷന്റെ കണ്ടെത്തല്‍. '88 സെപ്തംബര്‍ പത്തിന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു. എസ്പി ജി കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് '90 ഡിസംബര്‍ 14ന് പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കി. നിയമത്തിന്റെ നൂലാമാലകളില്‍ തട്ടി വിചാരണ നീണ്ടു.

ഇതിനിടെ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിച്ചു. ജസ്റിസ് സുകുമാരന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ പിള്ളയും സുപ്രീംകോടതിയിലെത്തി. പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിക്കാനുള്ള സര്‍ക്കാര്‍തീരുമാനം പ്രത്യേക കോടതി അംഗീകരിച്ചില്ല. എന്നാല്‍, ഹൈക്കോടതി സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. തുടര്‍ന്ന്, കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു. ഇതിനെതിരെ '93ല്‍ പ്രതിപക്ഷനേതാവ് വി എസ് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി കേസ് തുടരാന്‍ നിര്‍ദേശം നല്‍കി. അങ്ങനെയാണ് ഇടമലയാര്‍ കേസ് പുനര്‍ജനിച്ചത്. വീണ്ടും പലവട്ടം തര്‍ക്കം ഹൈക്കോടതിയില്‍ എത്തി. ഒടുവില്‍ വിചാരണചെയ്യാനുള്ള പ്രത്യേക കോടതിവിധി ഹൈക്കോടതി അംഗീകരിച്ചു. '96 ഫെബ്രുവരി 14ന് കോടതി സാക്ഷിവിസ്താരം തുടങ്ങി. '99 നവംബറില്‍ പിള്ളയുള്‍പ്പെടെ മൂന്നുപേരെ ശിക്ഷിച്ചു. ഏഴുപേരെ വെറുതെവിട്ടു. ഉദ്യോഗസ്ഥരുടെ ദുഷ്ചെയ്തി തടയേണ്ട മന്ത്രിതന്നെ ഗൂഢാലോചനയ്ക്ക് നേതൃത്വം നടത്തിയെന്നും പ്രത്യേക കോടതി നിരീക്ഷിച്ചിരുന്നു.
(കെ ശ്രീകണ്ഠന്‍)

ഇടമലയാര്‍ ഹൈക്കോടതി വീഴ്ചവരുത്തി: സുപ്രീംകോടതി

ഇടമലയാര്‍ കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. ഹൈക്കോടതിയുടേത് ഗുരുതരമായ പിശകാണെന്ന് വിധിന്യായത്തില്‍ ജസ്റിസ് സദാശിവം ചൂണ്ടിക്കാട്ടി. 1999ലാണ് ബാലകൃഷ്ണപിള്ളയടക്കം മൂന്നു പ്രതികളെ പ്രത്യേക കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് 2003ല്‍ പ്രത്യേക കോടതിവിധി റദ്ദാക്കുകയും എല്ലാ പ്രതികളെയും വെറുതെ വിടുകയും ചെയ്തു. എന്നാല്‍, ഈ വിധിയില്‍ ഗുരുതരമായ പിശക് സംഭവിച്ചിട്ടുണ്ടെന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ വിധിപ്രസ്താവം നടത്തിയ പ്രത്യേക കോടതിയെ വിധിയില്‍ പലയിടത്തും സുപ്രീംകോടതി ശ്ളാഘിക്കുന്നുമുണ്ട്.

തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ മൂന്നു കുറ്റം ആര്‍ക്കും ബോധ്യപ്പെടുമെന്ന് കോടതി പറഞ്ഞു. ഒന്ന്, ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കുകയും അതോടൊപ്പം വൈദ്യുതിബോര്‍ഡിന് നഷ്ടംവരുന്നവിധത്തില്‍ പ്രത്യേക ഉപാധികള്‍ അംഗീകരിക്കുകയും ചെയ്തു. രണ്ട്, കരാറിന്റെ ഭാഗമായുള്ള സെക്യൂരിറ്റി- റീറ്റെന്‍ഷന്‍ തുകകള്‍ കുറച്ചുകൊടുത്തു. മൂന്ന്, ഉപയോഗിച്ച സിമന്റ് ചാക്കുകളില്‍ 50 ശതമാനം തിരികെ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയിലൂടെയും ഉപകരണങ്ങളും മറ്റും വാടകയ്ക്ക് നല്‍കുന്നതിനുപകരം കുറഞ്ഞ തുകയ്ക്ക് വില്‍ക്കുകയും ചെയ്തതിലൂടെ കരാറുകാരന് അനാവശ്യനേട്ടമുണ്ടാക്കി. ഈ പാളിച്ചകള്‍ സാക്ഷിമൊഴികളില്‍നിന്നും സാഹചര്യത്തെളിവുകളില്‍നിന്നും വ്യക്തമാണെങ്കിലും ഹൈക്കോടതി അവഗണിച്ചു.

പ്രതികള്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തെന്ന പ്രത്യേക കോടതി കണ്ടെത്തല്‍ ശരിയായിരുന്നെങ്കിലും ഹൈക്കോടതി തമസ്കരിച്ചു. മന്ത്രിയെന്നനിലയില്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളില്‍ ബാലകൃഷ്ണപിള്ള ഇടപെട്ടെന്ന് വ്യക്തമാണ്. നയപരമായ കാര്യങ്ങളിലല്ലാതെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിക്ക് ഇടപെടാനാകില്ല. ഇക്കാര്യവും ഹൈക്കോടതി അവഗണിച്ചു. ഗുരുതര തെറ്റാണ് ഹൈക്കോടതി ചെയ്തത്. വിശ്വസനീയവും അംഗീകരിക്കാവുന്നതുമായ തെളിവുകള്‍ പരിഗണിച്ചില്ല. മറ്റു കരാറുകാരെ ബോധപൂര്‍വം ഒഴിവാക്കിയാണ് അവസാനനിമിഷം ലേലപ്രക്രിയയില്‍ പങ്കാളിയായ പൌലോസിന് കരാര്‍ നല്‍കിയത്. ബോര്‍ഡിന് നഷ്ടംവരുത്തുന്ന പല ഉപാധിയും അംഗീകരിച്ചായിരുന്നു കരാര്‍. പൌലോസ് ബിനാമിമാത്രമാണെന്ന് വ്യക്തമാണ്. മന്ത്രിയുടെ സുഹൃത്തായ സജീവനും മറ്റൊരു കരാറുകാരനായ പോള്‍ മുണ്ടയ്ക്കലുമാണ് പണികള്‍ നടത്തിയത്. കരാര്‍പ്രക്രിയ അനാവശ്യമായി നീണ്ടുപോയതും മറ്റും ഹൈക്കോടതി പരിഗണിച്ചില്ല.

മന്ത്രിക്ക് താല്‍പ്പര്യമുള്ള ഒരാളെ കണ്ടെത്തുന്നതിനുവേണ്ടി നടപടികള്‍ വൈകിപ്പിക്കുകയായിരുന്നെന്ന് മൊഴികളില്‍നിന്ന് വ്യക്തമാണ്. ബോര്‍ഡ് തീരുമാനം ഏകകണ്ഠമായിരുന്നെന്ന ഹൈക്കോടതി നിലപാട് ശരിയല്ല. ബോര്‍ഡ് അംഗങ്ങള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണെന്നും അവര്‍ക്ക് തെറ്റുപറ്റില്ലെന്നുമാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. വന്‍ കരാര്‍പണികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് ചില്ലറ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി. കരാറിന്റെ കാര്യത്തില്‍ മന്ത്രി താല്‍പ്പര്യം കാണിച്ചെന്ന് ഏഴാംസാക്ഷിയുടെ മൊഴിയില്‍നിന്ന് വ്യക്തമാണ്. അന്ന് ചീഫ് എന്‍ജിനിയറായ ഈ സാക്ഷി കരാറിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഏറ്റെടുത്ത പണി വൈകുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇദ്ദേഹത്തെ സ്ഥലംമാറ്റുകയും ചെയ്തു. ഇക്കാര്യങ്ങളൊന്നും ഹൈക്കോടതി പരിഗണിച്ചില്ല- സുപ്രീംകോടതി വിധിയില്‍ പറഞ്ഞു.

ജയില്‍വാസം ഒഴിവാക്കാനാകില്ല

സുപ്രീംകോടതി വിധിക്കെതിരെ ബാലകൃഷ്ണപിള്ളയ്ക്ക് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ അവസരമുണ്ടെങ്കിലും ജയില്‍വാസം ഒഴിവാക്കാന്‍ കഴിയില്ല. കോടതിയില്‍ കീഴടങ്ങി ജയിലില്‍ പോയശേഷംമാത്രമേ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനാകൂ. സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിക്കും പ്രത്യേക കോടതിക്കും ലഭിച്ചാല്‍ വാറന്റ് പുറപ്പെടുവിക്കും. തുടര്‍ന്ന് പൊലീസിന് വേണമെങ്കില്‍ പിള്ളയെയും മറ്റുപ്രതികളെയും അറസ്റുചെയ്യാം. അല്ലെങ്കില്‍ പ്രതികള്‍ക്ക് കോടതിയില്‍ സ്വമേധയാ കീഴടങ്ങാം. പുനഃപരിശോധനാ ഹര്‍ജി സാധാരണനിലയില്‍ കോടതി പ്രോത്സാഹിപ്പിക്കാറില്ല. അല്ലെങ്കില്‍ കോടതിക്ക് സംഭവിച്ച ഗുരുതര പിശക് ചൂണ്ടിക്കാട്ടുകയോ പുതിയ തെളിവുകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയോ ചെയ്യണം. ഇതിനിടെ, സമന്‍സ് കിട്ടുന്ന മുറയ്ക്ക് കീഴടങ്ങുമെന്നും പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നുമായിരുന്നു ആര്‍ ബാലകൃഷ്ണപിള്ളയുടെ ആദ്യ പ്രതികരണം. എന്നാല്‍ വൈകിട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ പിള്ള നിലപാട് മാറ്റി. പുനഃപരിശോധനാ ഹര്‍ജി കാര്യം പരിഗണിക്കുമെന്നായി പിള്ള.

പിള്ളയ്ക്ക് 7 വര്‍ഷത്തേക്ക് മത്സരിക്കാനാകില്ല

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഏഴുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല. ജനപ്രാതിനിധ്യനിയമത്തിലെ എട്ട് (എം) വകുപ്പുപ്രകാരം അഴിമതിനിരോധനനിയമത്തിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷിക്കുന്നവര്‍ക്ക് ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ട്. പിഴമാത്രമാണ് ശിക്ഷയെങ്കില്‍ ആറുവര്‍ഷവും പിഴയും തടവുമുണ്ടെങ്കില്‍ തടവുസമയവും അതിനുശേഷമുള്ള ആറുവര്‍ഷവുമാണ് വിലക്ക്.

ചില പ്രത്യേക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കുന്നവര്‍ക്കാണ് ഇത്തരം വിലക്കുള്ളത്. ബലാത്സംഗം, സ്ത്രീകളോടുള്ള ക്രൂരത, തൊട്ടുകൂടായ്മ- സതി തുടങ്ങിയ ആചാരങ്ങള്‍, കള്ളക്കടത്ത്, നിരോധിത സംഘടനയിലെ അംഗത്വം, വിദേശനാണ്യ വിനിമയ നിയമപ്രകാരമുള്ള കുറ്റങ്ങള്‍, മയക്കുമരുന്നുകേസ്, മതസ്ഥാപനങ്ങളുടെ ദുരുപയോഗം, മതം- വംശം- ജാതി- ഭാഷ തുടങ്ങിയവയുടെ പേരില്‍ ജനമനസ്സുകളില്‍ വൈര്യം വളര്‍ത്തുക, വിവിധ തെരഞ്ഞെടുപ്പുകുറ്റം, ദേശീയഗാനത്തെയും ദേശീയപതാകയെയും അവഹേളിക്കല്‍, ഭീകരവിരുദ്ധനിയമപ്രകാരമുള്ള കുറ്റങ്ങള്‍, അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കാണ് വിലക്ക്.

സാധാരണ കേസുകളില്‍ കുറ്റക്കാരായി കണ്ടെത്തിയാല്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ തടവുണ്ടെങ്കില്‍മാത്രമേ വിലക്കുണ്ടാകൂ. എന്നാല്‍, ബാലകൃഷ്ണപിള്ളയെ അഴിമതിനിരോധനനിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കുമാണ് സുപ്രീംകോടതി ശിക്ഷിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരുവര്‍ഷം തടവുകാലയളവിലും തുടര്‍ന്നുള്ള ആറുവര്‍ഷവും പിള്ളയ്ക്ക് തെരഞ്ഞെടുപ്പുരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടിവരും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും 2016ലെ തെരഞ്ഞെടുപ്പിലും പിള്ളയ്ക്ക് മത്സരിക്കാനാകില്ല.

യുഡിഎഫ് ജീര്‍ണതയുടെ തെളിവ്: സിപിഐ എം

ഇടമലയാര്‍ കേസില്‍ യുഡിഎഫ് നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചതിലൂടെ യുഡിഎഫ് ജീര്‍ണത കൂടുതല്‍ തെളിഞ്ഞിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

യുഡിഎഫിന് ഭരണം കിട്ടിയാല്‍ അഴിമതിയും അധാര്‍മികതയും എങ്ങനെ വിളയാടുമെന്നതിന്റെ മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണ്. ഇടമലയാര്‍ പദ്ധതിക്ക് കരാര്‍ നല്‍കിയതില്‍ മന്ത്രിയും വൈദ്യുതിബോര്‍ഡ് ചെയര്‍മാനും കരാറുകാരും ചേര്‍ന്ന് രണ്ടു കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിയെന്നാണ് കേസ്. ഇതില്‍ ഇവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് കൈകാര്യം ചെയ്തതില്‍ ഹൈക്കോടതിക്ക് ഗുരുതരമായ പിഴവു സംഭവിച്ചെന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഇടമലയാര്‍ കേസില്‍ പ്രത്യേക കോടതി അഞ്ചുവര്‍ഷം തടവുശിക്ഷയായിരുന്നു നല്‍കിയിരുന്നത്. ഇതിനുപകരം പ്രതികളെ വിട്ടയക്കുന്ന വിധിയായിരുന്നു രണ്ട് ജഡ്ജിമാരടങ്ങുന്ന ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റേത്. സുപ്രീംകോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിക്ക് അന്നു പറ്റിയ വീഴ്ച പരിശോധിക്കേണ്ടതാണ്.

ഹൈക്കോടതി പിള്ളയെ വിട്ടയച്ച വിധിക്കെതിരെ സുപ്രീംകോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. ആ സാഹചര്യത്തില്‍ അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് ഗ്രാഫൈറ്റ് കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയും ഹൈക്കോടതിയും ശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതി കേസ് വന്നപ്പോള്‍ വിട്ടയക്കാനിടയായി. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലും ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ചില വിഷയത്തില്‍ വിവാദപുരുഷനുമായ വ്യക്തിയാണ് ഗ്രാഫൈറ്റ് കേസില്‍ സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. ഗ്രാഫൈറ്റ് കേസില്‍ പ്രതികള്‍ക്കുവേണ്ടി ഒത്തുകളിച്ച് കേസ് തോല്‍പ്പിച്ചതായിരുന്നെന്ന വിമര്‍ശത്തിന് സാധുത നല്‍കുന്നതാണ് ഇപ്പോഴത്തെ വിധി. യുഡിഎഫ് ഭരണത്തിന്റെ കൊള്ളരുതായ്മകള്‍ക്കുനേരെ പിടിച്ച കണ്ണാടിയാണ് ഇടമലയാര്‍ കേസിലെ വിധിയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പറഞ്ഞു.

വിധി കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം: പിണറായി

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നുള്ള സന്ദേശമാണ് ഇടമലയാര്‍ കേസിലെ സുപ്രീംകോടതി വിധി നല്‍കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമം ഒടുവില്‍ നിയമത്തിന്റെ വഴിക്കു നീങ്ങി. ഗ്രാഫൈറ്റ് കേസില്‍ നേരെ തിരിച്ചായിരുന്നു അനുഭവം. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ബാലകൃഷ്ണപിള്ളയെ രക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതുകൊണ്ടാണ് സുപ്രീംകോടതിയില്‍ അദ്ദേഹം രക്ഷപ്പെട്ടത്. ഗാഫൈറ്റ് കേസില്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ പ്രശസ്ത നിയമജ്ഞനെന്ന നിലയില്‍ ഹാജരായത് ഇപ്പോള്‍ വിവാദത്തിലായ എഡിജിപിയാണ്. അത് ഒത്തുകളിയാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തിവിരോധം തീര്‍ത്തതാണെന്ന് ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന്, ശിക്ഷിക്കാന്‍ ഇടയായിട്ടുള്ള കാര്യങ്ങളൊന്നും വ്യക്തിവിരോധത്തില്‍ വരുന്നതല്ലെന്നും കേസ് അസ്ഥിരപ്പെടുത്താന്‍ യുഡിഎഫ് ശ്രമിച്ചപ്പോഴാണ് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഇടപെട്ടതെന്നുമായിരുന്നു മറുപടി. ഇത് വ്യക്തി വിരോധത്തിന്റെ കാര്യമല്ല, ജസ്റ്റിസ് സുകുമാരന്‍ അക്കമിട്ട് നിരത്തിയ കാര്യങ്ങളാണ്. വി എസ് സ്വീകരിച്ച നിലപാട് ശരിയാണെന്ന് കോടതിവിധി തെളിയിച്ചു. യുഡിഎഫിന്റെ ജീര്‍ണതകളില്‍ മറ്റൊന്നുകൂടി പുറത്തായിരിക്കയാണെന്നും പിണറായി പറഞ്ഞു.

പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കുള്ള മുന്നറിയിപ്പ്: മുഖ്യമന്ത്രി

ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ച സുപ്രീംകോടതി വിധി പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കും അധികാരം ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു മുന്‍ മന്ത്രിയെ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ദശാബ്ദത്തിലേറെ നീണ്ട പോരാട്ടത്തിന്റെ ഫലമാണ് ഈ വിധി. അതിന്റെ പേരില്‍ വ്യക്തിപരമായ ആക്ഷേപങ്ങളും ആരോപണങ്ങളും ധാരാളം കേള്‍ക്കേണ്ടിവന്നു. അതിനെല്ലാമുള്ള മറുപടി കൂടിയാണ് സുപ്രീംകോടതി വിധി. പാമോയില്‍ കേസില്‍ മുഖ്യപ്രതി മരിച്ചെങ്കിലും പോരാട്ടം തുടരുകയാണ്. ആ കേസിന്റെ വിചാരണ തിരുവനന്തപുരത്ത് തുടങ്ങിയെന്നാണ് മനസ്സിലാക്കുന്നത്- അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 110211

2 comments:

  1. കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് അഴിച്ചുവിട്ടതാണ് ഇടമലയാര്‍ കേസിന്റെ ചരിത്രം. മന്ത്രിയും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ചെലവില്‍ ഗൂഢാലോചന നടത്തിയെന്ന പ്രത്യേക കോടതിയുടെ കണ്ടെത്തലും ഈ കേസിലുണ്ട്. '85 ജൂലൈ 15ന് ട്രയല്‍റണ്‍ നടത്തിയപ്പോള്‍ ടണലിന്റെയും സാര്‍ജ് ഷാഫ്ടിന്റെയും ചില ഭാഗങ്ങളില്‍ കണ്ട ചോര്‍ച്ചയില്‍നിന്നാണ് ഇടമലയാര്‍ കേസ് ഉത്ഭവിച്ചത്. നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയുടെ ശുപാര്‍ശയെതുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തി. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഇ കെ നായനാരും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. പഞ്ചാബ് മോഡല്‍ പ്രസംഗം സൃഷ്ടിച്ച വിവാദത്തെതുടര്‍ന്ന് ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവച്ചിരിക്കുകയായിരുന്നു അന്ന്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete