Saturday, April 30, 2011

ഗെയിംസ് അഴിമതി അന്വേഷണവും പ്രധാനമന്ത്രി ഓഫീസിലേക്ക്

കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡി അറസ്റിലായ കോമവെല്‍ത്ത് ഗെയിംസ് അഴിമതിയുടെ അന്വേഷണവും പ്രധാനമന്ത്രി കാര്യാലയത്തിലേക്ക് നീളുന്നു. 95 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന് സിബിഐ കണ്ടെത്തിയ സ്വിസ് ടൈമിങ് കമ്പനിയുമായുള്ള ഇടപാടില്‍ പ്രധാനമന്ത്രി കാര്യാലയവുമായി അടുപ്പമുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായി. ഗെയിംസ് സംഘാടക സമിതിയിലേക്ക് പ്രധാനമന്ത്രി നിയോഗിച്ച ജര്‍ണയില്‍ സിങ് എഴുതിയ രണ്ട് കത്ത് പുറത്തുവന്നതോടെയാണ് ഇക്കാര്യം വെളിച്ചത്തായത്.

ടൈമിങ്-സ്കോറിങ്-റിസള്‍ട്ട് സിസ്റം(ടിഎസ്ആര്‍) സ്ഥാപിക്കാനുള്ള 141 കോടിയുടെ കരാറിനെ പിന്തുണയ്ക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. 2009ന്റെ പകുതിയോടെയാണ് പ്രധാനമന്ത്രിയുടെ നോമിനിയായി ജര്‍ണയില്‍ സിങ് സംഘാടകസമിതി സിഇഒ ആയത്. ഗെയിംസ് തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇതിനിടെയാണ് വിവാദ കരാറിനെ പിന്തുണച്ച് അദ്ദേഹം കത്തെഴുതിയത്. 2009 ഡിസംബര്‍ അഞ്ച്, 2010 ഫെബ്രുവരി 15 തീയതികളില്‍ കായികമന്ത്രാലയത്തിന് എഴുതിയ കത്തുകളില്‍ സ്വിസ് ടൈമിങ്ങുമായുള്ള കരാര്‍ നടപ്പാക്കാനുള്ള അമിത താല്‍പ്പര്യം പ്രകടമാണ്. ടിഎസ്ആര്‍ കരാറിലെ അഴിമതി ചോദ്യംചെയ്ത് നോയിഡയിലെ ആന്റി കറപ്ഷന്‍ ട്രസ്റ് കണ്‍വീനര്‍ സംഗീത ഗോയല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കായിക സെക്രട്ടറി സിന്ധുശ്രീ ഖുല്ലാര്‍ സംഘാടകസമിതിയോട് വിശദീകരണം തേടിയിരുന്നു. ഇതിനു നല്‍കിയ മറുപടിയാണ് ജര്‍ണയില്‍ സിങ്ങിനെ കുടുക്കിയത്. സംഗീത ഗോയലെന്ന വ്യക്തിയോ അവരുടെ സംഘടനയോ ഇല്ലെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് മറുപടിയില്‍ സിങ് വിശദീകരിച്ചത്. ടിഎസ്ആര്‍ സംവിധാനം വാങ്ങുന്നതു തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരാതി അയച്ചതെന്നും അദ്ദേഹം വാദിച്ചു. കരാറിന് താല്‍പ്പര്യം പ്രകടിപ്പിച്ച കമ്പനികളില്‍ സ്വിസ് ടൈമിങ് മാത്രമാണ് യോഗ്യതാമാനദണ്ഡം പാലിച്ചതെന്നും ആറുമാസത്തോളം വൈകിയതിനാല്‍ ഉടന്‍ ഇടപാടിന് അനുമതി നല്‍കണമെന്നും മറുപടിയില്‍ ജര്‍ണയില്‍ സിങ് പറഞ്ഞു.

രണ്ട് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘാടകസമിതി ഫിനാന്‍സ് കമ്മിറ്റി എല്ലാ കാര്യങ്ങളും വിശദമായി പഠിച്ചശേഷമാണ് സ്വിസ് കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 15ന് കായികമന്ത്രാലയ ജോയിന്റ് സെക്രട്ടറി ആര്‍ ഭട്നാഗറിന് സിങ് കത്തെഴുതിയത്. സാമ്പത്തിക ഇടപാടുകള്‍ക്ക് താന്‍ മാത്രമല്ല ഉത്തരവാദിയെന്നും എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് കല്‍മാഡി വാദിച്ചിരുന്നത്. ഇത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. കസ്റഡിയിലുള്ള കല്‍മാഡിയെ ജര്‍ണയില്‍ സിങ്ങിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്വിസ് ടൈമിങ് കമ്പനിക്കുമാത്രം കരാര്‍ ലഭിക്കത്തക്കവിധം യോഗ്യതാമാനദണ്ഡം മുന്നോട്ടുവച്ചതാണ് കരാറിനു പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണം ബലപ്പെടുത്തിയത്. പലമടങ്ങ് കൂടിയ തുകയ്ക്കാണ് കരാര്‍ നല്‍കിയത്. ഇതിലും കുറഞ്ഞ തുകയ്ക്ക് സ്കോറിങ് സംവിധാനം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മറ്റു കമ്പനികളെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. 2009 മുതല്‍ നടന്ന സംഘാടകസമിതി യോഗങ്ങളുടെ മിനിട്സ് പരിശോധിച്ച സിബിഐക്ക് ഇക്കാര്യം വ്യക്തമായി. സ്വിസ് കമ്പനിക്കുതന്നെ ഈ കരാര്‍ നല്‍കണമെന്ന് സംഘാടകസമിതി സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് അടക്കമുള്ള പ്രധാനികള്‍ ഉറപ്പിച്ചിരുന്നെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
(വിജേഷ് ചൂടല്‍)

deshabhimani 300411

1 comment:

  1. കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡി അറസ്റിലായ കോമവെല്‍ത്ത് ഗെയിംസ് അഴിമതിയുടെ അന്വേഷണവും പ്രധാനമന്ത്രി കാര്യാലയത്തിലേക്ക് നീളുന്നു. 95 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന് സിബിഐ കണ്ടെത്തിയ സ്വിസ് ടൈമിങ് കമ്പനിയുമായുള്ള ഇടപാടില്‍ പ്രധാനമന്ത്രി കാര്യാലയവുമായി അടുപ്പമുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായി. ഗെയിംസ് സംഘാടക സമിതിയിലേക്ക് പ്രധാനമന്ത്രി നിയോഗിച്ച ജര്‍ണയില്‍ സിങ് എഴുതിയ രണ്ട് കത്ത് പുറത്തുവന്നതോടെയാണ് ഇക്കാര്യം വെളിച്ചത്തായത്.

    ReplyDelete