Tuesday, April 26, 2011

കൊടും വിഷത്തെ നാടുകടത്തുക

മനുഷ്യരാശിയെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു വിഷവസ്തുവിന് വേണ്ടി നിലക്കൊള്ളുന്ന ഭരണാധികാരികള്‍ക്കെതിരായ ഉശിരന്‍ സമരത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി നിരോധിക്കില്ലെന്ന് ശഠിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാര്‍ സാധാരണ ഇന്ത്യക്കാരന്റെ നെഞ്ചത്താണ് ധാര്‍ഷ്ട്യത്തിന്റെ കൊടികുത്തുന്നത്. ജനീവയില്‍ തിങ്കളാഴ്ച ആരംഭിച്ച സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ മേഖലാ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് എതിരായ നിലപാട് ഇന്ത്യ സ്വീകരിച്ചിരിക്കുന്നു. ഏഷ്യാ-പസഫിക് യോഗത്തിലാണ് ഇന്ത്യ ഈ തീരുമാനം കൈക്കൊണ്ടത്. എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്ന പതിവ് നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ഇന്ത്യ. ഈ മാരകകീടനാശിനി നിരോധിക്കണമെന്നാവശ്യപ്പെട്ട് എത്തിയ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തോട് തീര്‍ത്തും പ്രതിഷേധാര്‍ഹമായ നിലപാടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സ്വീകരിച്ചത്. കാസര്‍ക്കോട്ടെ 11 പഞ്ചായത്തില്‍ ആയിരങ്ങളുടെ ജീവിതം ഇല്ലാതാക്കിയിട്ടും രോഗകാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് തെളിവില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒടുവില്‍ പഠനം കഴിയട്ടെ എന്ന നിസ്സംഗമായ മറുപടിയും.

പ്രധാനമന്ത്രിയുടെ "തെളിവില്ല"" എന്ന ന്യായീകരണം തീര്‍ത്തും അവാസ്തവമാണെന്ന് മുന്‍പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. 2001ല്‍ ഐസിഎംആര്‍ നിയോഗിച്ച സമിതി നടത്തിയ പഠനത്തില്‍ കാസര്‍കോട്ട് കാണുന്ന രോഗത്തിന് കാരണം 22 വര്‍ഷമായി തളിച്ച എന്‍ഡോസള്‍ഫാനാണെന്ന് അസന്ദിഗ്ധമായി പറയുന്നു. ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ഡോ. ഹബീബുള്ള സെയ്ദിന്റെ നേതൃത്വത്തിലുള്ള സമിതി വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രം ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു. പിന്നീട് കൃഷിശാസ്ത്രജ്ഞനായ ഒ പി ദുബെയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘത്തെ പഠനത്തിന് നിയോഗിച്ചു. കാസര്‍കോട്ട് കാണുന്ന രോഗത്തിന് എന്‍ഡോസള്‍ഫാനാണ് കാരണമെന്നതിന് തെളിവില്ലെന്നാണ് ഈ സമിതി പറയുന്നത്. ദുബെ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന എന്‍ഐഒഎച്ച് സമിതിയിലെ നാലു പേര്‍ അതിന് വിയോജനക്കുറിപ്പ് എഴുതിയിരുന്നു. ദുബെ റിപ്പോര്‍ട്ടാണ് കീടനാശിനി നിരോധിക്കാതിരിക്കാനുള്ള കാരണമായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും ഉയര്‍ത്തിക്കാട്ടുന്നത്. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡോ. അച്യുതന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും രോഗകാരണം എന്‍ഡോസള്‍ഫാനാണെന്ന് ഉറപ്പിക്കുന്നു. കോഴിക്കോട് മെഡിക്കല്‍കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനവും ഐസിഎംആര്‍ പഠനം ശരിവയ്ക്കുന്നു.

കീടനാശിനി ലോബിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിഹിത ബന്ധമാണ് മറനീക്കുന്നത്. സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി തീരുമാനമെടുക്കുമെന്ന് കൃഷിമന്ത്രി ശരദ് പവാര്‍ ഉറപ്പുനല്‍കിയതായി കീടനാശിനി ലോബിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചെങ്ങല്‍ റെഡ്ഡി വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തെ നശിച്ച നാടായാണ് റെഡ്ഡി വിശേഷിപ്പിച്ചത്. എണ്‍പതിലേറെ രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. കാസര്‍കോട്ടെ ദുരന്തം ചൂണ്ടിക്കാട്ടിയാണ് പല രാജ്യങ്ങളും കീടനാശിനി നിരോധിച്ചത്. എന്നാല്‍, സ്വന്തം ജനതയുടെ സുരക്ഷയേക്കാള്‍ കീടനാശിനിലോബിയുടെ പണത്തെ മോഹിക്കുന്ന ഇന്ത്യ ഇതിന് തയ്യാറാകുന്നില്ല. കാസര്‍കോട്ട് കുട്ടികളിലുണ്ടാകുന്ന രോഗം എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന മറ്റ് സ്ഥലങ്ങളിലുണ്ടാകുന്നില്ലെന്ന ന്യായവും കേന്ദ്രസര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്. കര്‍ണാടകത്തിലും തമിഴ്നാട്ടിലും സമാനമായ രോഗബാധയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. മുമ്പ് നടന്ന ലോക കീടനാശിനി കണ്‍വന്‍ഷനില്‍ 29ല്‍ 24 രാജ്യവും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ത്തിയത്. നിരോധത്തെ എതിര്‍ത്തവരുടെ മുന്‍പന്തിയില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മേനി നടിക്കുന്ന ഇന്ത്യയായിരുന്നു.

എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്രനിലപാടിനെതിരെ സംസ്ഥാനത്തെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും യുവജന -വിദ്യാര്‍ഥി സംഘടനകളുമെല്ലാം സന്ധിയില്ലാ സമരത്തിലേക്കിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് പതിവുപോലെ മുങ്ങിയും പൊങ്ങിയും കളിക്കുകയാണ്. ദുര്‍ബല സ്വരത്തില്‍ കീടനാശിനി നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തെങ്കിലും ഇക്കാര്യത്തില്‍ ലവലേശം ആത്മാര്‍ഥത അവര്‍ക്കില്ല എന്ന് തെളിഞ്ഞുകഴിഞ്ഞു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സംസ്ഥാനത്ത് ഉയരുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനോ സര്‍വകക്ഷി സംഘത്തിന്റെ ഭാഗമാകാനോ തയ്യാറായില്ല. ശക്തമായ സമരം സംഘടിപ്പിക്കുന്ന സര്‍ക്കാരിനെയും സിപിഐ എമ്മിനെയും താറടിക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രമിക്കുകയുംചെയ്യുന്നു. ഈ ഇരട്ടത്താപ്പ് കേരളം തിരിച്ചറിയുകതന്നെ ചെയ്യും. കേന്ദ്ര കൃഷി സഹമന്ത്രിയായിരുന്ന കെ വി തോമസ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ഇവിടെ പ്രസംഗിച്ചതും ആരും മറന്നിട്ടില്ല.

ഒരു ജനതയെ മുഴുവന്‍ തീരാദുരിതത്തിലേക്ക് തള്ളിവിടുന്ന ഈ കൊടുംവിഷത്തെ എന്നെന്നേക്കുമായി നിരോധിക്കാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നിച്ച് അണിചേര്‍ന്ന് പൊരുതേണ്ട സമയമാണിത്. കേരളത്തിനൊപ്പംതന്നെ കര്‍ണാടകവും തമിഴ്നാടും കീടനാശിനിയുടെ ദുരന്തഫലം അനുഭവിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളും ഒന്നിച്ചുചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം. അതിനുള്ള നാന്ദിയാകട്ടെ ഇന്നാരംഭിച്ച സമരകാഹളം.

ദേശാഭിമാനി മുഖപ്രസംഗം 260411

2 comments:

  1. മനുഷ്യരാശിയെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു വിഷവസ്തുവിന് വേണ്ടി നിലക്കൊള്ളുന്ന ഭരണാധികാരികള്‍ക്കെതിരായ ഉശിരന്‍ സമരത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി നിരോധിക്കില്ലെന്ന് ശഠിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാര്‍ സാധാരണ ഇന്ത്യക്കാരന്റെ നെഞ്ചത്താണ് ധാര്‍ഷ്ട്യത്തിന്റെ കൊടികുത്തുന്നത്. ജനീവയില്‍ തിങ്കളാഴ്ച ആരംഭിച്ച സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ മേഖലാ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് എതിരായ നിലപാട് ഇന്ത്യ സ്വീകരിച്ചിരിക്കുന്നു. ഏഷ്യാ-പസഫിക് യോഗത്തിലാണ് ഇന്ത്യ ഈ തീരുമാനം കൈക്കൊണ്ടത്. എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്ന പതിവ് നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ഇന്ത്യ. ഈ മാരകകീടനാശിനി നിരോധിക്കണമെന്നാവശ്യപ്പെട്ട് എത്തിയ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തോട് തീര്‍ത്തും പ്രതിഷേധാര്‍ഹമായ നിലപാടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സ്വീകരിച്ചത്. കാസര്‍ക്കോട്ടെ 11 പഞ്ചായത്തില്‍ ആയിരങ്ങളുടെ ജീവിതം ഇല്ലാതാക്കിയിട്ടും രോഗകാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് തെളിവില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒടുവില്‍ പഠനം കഴിയട്ടെ എന്ന നിസ്സംഗമായ മറുപടിയും.

    ReplyDelete
  2. ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടും കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടം എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാട് എടുക്കുന്ന കേന്ദ്ര നിലപാടിനെതിരെ ഏപ്രില്‍ 29 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന ഈ ഹര്‍ത്താലില്‍ മുഴുവന്‍ മനുഷ്യ സ്നേഹികളും സഹകരികണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. ജനീവ കണ്‍വെന്‍ഷന്‍ തുടങ്ങിയ ഏപ്രില്‍ 25ന് കേരളമാകെ പ്രതിഷേധ ദിനം ആചരിച്ചിരുന്നു. ജനീവ കവെന്‍ഷനില്‍ എന്‍ഡോ സള്‍ഫാന്റെ നിരോധനത്തെ ഇന്ത്യ അനുകൂലിച്ചില്ലെന്നു മാത്രമല്ല, എതിര്‍ക്കുന്നവരുടെ ചാമ്പ്യനായി രംഗത്തുവന്നിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് കവെന്‍ഷന്‍ സമാപിക്കുന്ന വെള്ളിയാഴ്ച കേരളത്തിന്റെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കാന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പുതിയ പുതിയ പഠനങ്ങളല്ല. നിരോധനമാണ് ഇതിന് വേണ്ടതെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

    ReplyDelete